ADVERTISEMENT

റിയാദ് ∙  മാനത്ത്  അമ്പിളിക്കല തെളിയുന്നത് കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള മുസ്‌ലിം വിശ്വാസ സമൂഹം. ഖുർആൻ  അവതരിച്ച പുണ്യ മാസമായ റമസാനിലേക്ക് ചുവടുവയ്ക്കാനുള്ള ഒരുക്കത്തിലാണ് ഇരു ഹറം ഉള്‍പ്പെടെയുള്ള രാജ്യത്തെ പള്ളികളും വിശ്വാസികളും.

Read also: ഏറ്റവും വലിയ മറൈൻ തീം പാർക്ക് 'സീ വേൾഡ് അബുദാബി' മേയ് 23ന് തുറക്കും

മാസപ്പിറ നിരീക്ഷിക്കാന്‍ സൗദി സുപ്രിംകോടതി കഴിഞ്ഞദിവസം നിര്‍ദ്ദേശം നൽകിയിരുന്നു. ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് ശേഷം നിരീക്ഷിച്ച് വിവരമറിയിക്കാനാണ് നിർദേശം . ശഅബാന്‍ ഇരുപത്തിയൊൻപത് പൂര്‍ത്തിയാകുന്ന ചൊവ്വാഴ്ച(21) മാസപ്പിറവി നിരീക്ഷിക്കുന്നതിനാണ് സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കിയത്. നഗ്ന നേത്രങ്ങള്‍ കൊണ്ടോ ബൈനോകുലറിലൂടെയോ മാസപ്പിറവി കാണുന്നവർ തൊട്ടടുത്തുള്ള കോടതിയെ വിവരമറിയിക്കണം. സൂര്യാസ്തമയത്തിന് ഏകദേശം 9 മിനിറ്റ് മുൻപ് ചന്ദ്രന്‍ അസ്തമിക്കുന്നതിനാൽ ചൊവ്വാഴ്ച മാസപ്പിറവി ദര്‍ശിക്കാന്‍ സാധ്യത കുറവാണെന്നാണ് ഈ രംഗത്തുള്ളവര്‍ വിലയിരുത്തിയിരുന്നു. 

ramzan

ഇന്നലെ(21) മാസപ്പിറവി കാണാത്തതിനാൽ നാളെ ശഅ്ബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച  റമസാൻ വ്രതത്തിലേക്ക് കടക്കും. റമസാനിലെ നോമ്പനുഷ്ഠിച്ചുള്ള പ്രാർഥനയ്ക്കും രാത്രി നമസ്‌കാരങ്ങൾക്കും  എറെ പുണ്യമുണ്ടെന്നാണ് ഇസ്‌ലാമിക പ്രമാണം. അതുകൊണ്ട്  തന്നെ ലോകമെങ്ങുമുള്ള  മുസ്‌ലിംകളുടെ പുണ്യ കേന്ദ്രങ്ങളിലൊന്നായ മക്കയിൽ  വൻ തിരക്കാണ് അനുഭവപ്പെടുക. ഇരു ഹറം ഉള്‍പ്പെടെയുള്ള പള്ളികളില്‍ വിപുലമായ സൗകര്യങ്ങളാണ് റമസാനിലേക്കായി ഒരുക്കിയിരിക്കുന്നത്. മദീനയിലെ പ്രവാചക പള്ളിയുടെ എല്ലാ കവാടങ്ങളും ഇത്തവണ തുറന്ന് നല്‍കും.

ഇമാമുമാർ ഒരുങ്ങി

മക്കയിലെ ഹറമിൽ റമസാനിലെ രാത്രി നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകുന്ന 5 ഇമാമുമാരുടെ പട്ടിക ഇരുഹറം കാര്യാലയം പുറത്തിറക്കിയിരുന്നു. തറാവീഹ്, തഹജൂദ് നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകുന്നതിനുള്ള  ഇമാമുമാരുടെ പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്.

ഇരു ഹറം കാര്യാലയം തലവൻ ഷെയ്ഖ് അബ്ദുൽ റഹ്‌മാൻ അൽ സുദൈസ് കൂടാതെ ഷെയ്ഖ് യാസർ അൽ ദോസരി, ഷെയ്ഖ് അബ്ദുല്ല അൽ ജുഹാനി, ഷെയ്ഖ് മഹർ അൽ മുഐഖലി, ഷെയ്ഖ് ബന്ദർ ബലീല എന്നിവർക്കാണ് ചുമതല. ഓരോ ദിവസവും രണ്ട് പേർ വീതമാണ് നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകുന്നത്. നമസ്‌കാരത്തിന്റെ ആദ്യ പകുതി ഒരാളും അടുത്ത പകുതിയിൽ മറ്റൊരാളും എന്ന മുൻപതിവ് രീതി ഇത്തവണയും തുടരും.

തീർഥാടകരുടെയേും സന്ദർശകരുടെയും പ്രവാഹമുണ്ടാകും

റമസാനിലെ 27-ാം രാവിൽ ഷെയ്ഖ് ജുഹാനിയും ഷെയ്ഖ് അൽ ദോസരിയുമാണ് നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകുന്നത്. റമസാനിലെ അവസാന പത്ത് ദിവസങ്ങൾ ഏറെ വിശേഷപ്പെട്ടതാണ്. ഒറ്റയൊറ്റ രാവുകളിലൊന്നിലാണ്  ലൈലത്തുൽ ഖദ്ർ അഥവാ നിർണയത്തിന്റെ രാത്രി. ലൈലത്തുൽ ഖദ്റാണ് ഖുർആൻ അവതരിക്കപ്പെട്ട രാത്രി. ഇത് റമസാനിലെ 25, 27, 29 തീയതികളിലാണ് പ്രതീക്കുന്നത്. 27-ാം രാവിനാണ് കൂടുതൽ പ്രാധാന്യം.

ഇത്തവണത്തെ 27-ാം രാവിൽ ഷെയ്ഖ് അബ്ദുല്ല അൽ ജുഹാനിയാണ് ആദ്യ പകുതിയിലെ ഇമാം. രണ്ടാം പകുതിയിൽ ഷെയ്ഖ് യാസർ അൽ-ദോസരി നമസ്‌കാരത്തിനും പ്രാർഥനയ്ക്കും നേതൃത്വം നൽകും. ഏറെ ഇമ്പത്തോടെ ഖുർആൻ പാരായണത്തിന് പ്രസിദ്ധരാണ് ഇരുവരും.

ramzan

30 ലക്ഷത്തോളം തീർഥാടകരാണ്  ഇത്തവണ റമസാനിൽ മക്കയിലെത്തുക. ഇതിനാൽ തിരക്ക് നിയന്ത്രിക്കാൻ ഹറം പള്ളിയിൽ വൻ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. റമസാനിലേക്ക് മാത്രമായി പ്രത്യേകം സുരക്ഷാ ജീവനക്കാരെയും ഹറമിൽ നിയോഗിച്ചിട്ടുണ്ട്. ഉംറ, സന്ദർശക വീസ നിയമങ്ങൾ കൂടുതൽ ഉദാരമാക്കിയതോടെ ഇത്തവണ തീർഥാടകരുടെയേും സന്ദർശകരുടെയും പ്രവാഹമാണ് സൗദിയിലേക്ക് എത്തിച്ചേരുക.

ദശലക്ഷക്കണക്കിന് വിശ്വാസികൾക്കും തീർഥാടകർക്കും ആതിഥേയത്വം വഹിക്കാൻ മക്കയിലെ ഹറം പള്ളിയും മദീനയിലെ പ്രവാചക പള്ളിയും തയാറായതായി  ഇരു ഹറം കാര്യങ്ങളുടെ ജനറൽ പ്രസിഡൻസി തലവൻ കഴിഞ്ഞ ദിവസം പ്രസ്താവിച്ചു. രണ്ട് പള്ളികളിലേക്കും ഒഴുകിയെത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിനായി എല്ലാ സംവിധാനങ്ങളും മാർഗനിർദേശങ്ങളും സാങ്കേതിക സേവനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഷെയ്ഖ് അബ്ദുൽറഹ്മാൻ അൽ സുദൈസ് പറഞ്ഞു.

കിസ്‌വ (പുതപ്പ്) അറ്റകുറ്റപ്പണി പൂർത്തീകരിച്ചു

PTI5_18_2018_000208A

ലോകത്തിന്റെ എല്ലായിടത്തുനിന്നും രാജ്യത്തിനകത്തും നിന്നുള്ള വിശ്വാസികൾ രണ്ട് വിശുദ്ധ പള്ളികൾ സന്ദർശിക്കാനെത്തും. പ്രത്യേകിച്ച് അവസാന പത്ത് ദിവസങ്ങളിൽ. തറാവീഹ് പ്രാർഥനകളിൽ പങ്കെടുക്കാനും ഉംറ നിർവഹിക്കാനും പ്രവാചകനോടുള്ള ആദരവ് പ്രകടിപ്പിക്കാനുമായുമാണ് എത്തുന്നത്. തീർഥാടകർക്കും വിശ്വാസികൾക്കും മതപരമായ ചടങ്ങുകൾ എളുപ്പത്തിലും സൗകര്യത്തോടെയും നിർവഹിക്കാൻ കഴിയുന്ന തരത്തിൽ മികച്ച സേവനങ്ങൾ നൽകാനും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിക്കാനും ശ്രമിക്കുന്നതായി പ്രസിഡൻസി പറഞ്ഞു. മക്ക ഹറം പള്ളിയിൽ നടപ്പാക്കുന്ന പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും പുരോഗതിയും, റമസാനിൽ ഉംറ തീർഥാടകരെയും വിശ്വാസികളെയും സ്വീകരിക്കാനുള്ള വിശുദ്ധ പള്ളിയുടെ ഒരുക്കവും മക്ക ഡെപ്യൂട്ടി അമീർ ബദർ ബിൻ സുൽത്താൻ രാജകുമാരൻ പരിശോധിച്ചിരുന്നു. ചൂട് പ്രതിരോധിക്കുന്ന തസ്സോസ് മാർബിളിന്റെ സ്ഥിരമായ നിലകളുള്ള മേൽക്കൂര ഈ റമസാനിൽ ആദ്യമായി തുറക്കും.

 

റമസാനിനു മുന്നോടിയായി കഅ്ബയെ അണിയിക്കുന്ന കിസ്‌വ (പുതപ്പ്) അറ്റകുറ്റപ്പണി പൂർത്തീകരിച്ചു. കിങ് അബ്ദുൽ അസീസ് കിസ്വ സമുച്ചയത്തിൽനിന്നുള്ളവരാണ് ജോലികൾ പൂർത്തിയാക്കിയത്.  കഅ്ബയുടെ കിസ്‌വ ദിവസംതോറും പരിശോധിക്കുകയും കാലാനുസൃതമായ അറ്റകുറ്റപ്പണി നടത്തുന്നതായും കിങ് അബ്ദുൽ അസീസ് കിസ്വ സമുച്ചയം അണ്ടർ സെക്രട്ടറി അംജദ് അൽഹാസിമി പറഞ്ഞു.  കിസ്‌വ യുടെ എല്ലാ ഭാഗങ്ങളും അത് ഉറപ്പിക്കുന്ന വളയങ്ങളും പരിശോധിച്ച് കേടുപാട് ഉണ്ടെങ്കിൽ ഉടനടി ശരിയാക്കാൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.   

റമസാനോടനുബന്ധിച്ച് കിസ്‌വ യുടെ അറ്റകുറ്റപണി നിർവഹിക്കാനും മുൻഗണന നൽകാനും പ്രത്യേക സാങ്കേതിക വിദഗ്ധരുടെ സംഘത്തെയാണ് ഒരുക്കിയിട്ടള്ളത്. അറ്റകുറ്റപ്പണിക്കായി അത്യാധുനിക സാങ്കേതിക വിദ്യകളും രാജ്യാന്തര സവിശേഷതകളുള്ള മികച്ച വസ്തുക്കളും ഉപയോഗിക്കുന്നതായും അൽഹാസിമി പറഞ്ഞു.

മസ്ജിദുന്നബവിയിൽ എത്തുന്നവർക്ക് സേവനം നൽകാൻ വിവിധ വകുപ്പുകൾക്ക് കീഴിൽ ഒരുക്കം പൂർത്തിയായി. മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ പ്രവർത്തനങ്ങൾ പരിശോധിച്ചിരുന്നു. മദീന മേയർ ഫഹദ് അൽ ബുലൈഹിഷി, മേഖല പൊലീസ് തലവൻ മേജർ ജനറൽ അബ്ദുറഹ്മാൻ അൽമുശ്ഹൻ, ഇരുഹറം കാര്യാലയ നിയമ, വികസന കാര്യങ്ങളുടെ അണ്ടർ സെക്രട്ടറി ഡോ. നബീൽ അൽലുഹൈദാൻ, മേഖല വികസനകാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി എൻജി. മജീദ് അൽഹർബി എന്നിവരോടൊപ്പമാണ് ഗവർണർ മസ്ജിദുന്നബവിയിലെത്തിയത്. സന്ദർശനത്തിനിടയിൽ പള്ളിയുടെ മുറ്റത്തും പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിലും നടപ്പാതകളിലും തീർഥാടകർക്ക് ഒരുക്കിയ സേവനങ്ങളും അദ്ദേഹം പരിശോധിച്ചു.

അവസാന പത്തിൽ അനുമതി വേണ്ട

റമസാനിലെ അവസാന പത്ത് ദിവസങ്ങളിൽ മക്കയിലെ ഹറം പള്ളിയിലും മദീനയിലെ പ്രവാചകൻ പള്ളിയിലും പ്രാർഥന നടത്തുന്നതിന് പെർമിറ്റ് ആവശ്യമില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം തിങ്കളാഴ്ച വ്യക്തമാക്കി. മന്ത്രാലയത്തിന് കീഴിലുള്ള ബെനിഫിഷ്യറി കെയർ സർവീസ് ഡിപ്പാർട്ട്‌മെന്റ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ്  അന്വേഷണങ്ങൾക്ക് മറുപടിയായി ഇക്കാര്യം അറിയിച്ചത്. തീർഥാടകർക്ക് കൊറോണ വൈറസ് അണുബാധയോ വൈറസ് ബാധിച്ച വ്യക്തിയുമായി സമ്പർക്കമോ ഉണ്ടാകരുതെന്ന നിബന്ധനയോടെ രണ്ട് വിശുദ്ധ പള്ളികളിൽ പ്രാർഥന നടത്തുന്നതിന് പെർമിറ്റ് നേടേണ്ടതില്ലെന്ന്  പ്രസ്താവനയിൽ പറയുന്നു.

ഉംറയ്ക്കും റൗദ ഷരീഫ് സന്ദർശനത്തിനു അനുമതി

അതേസമയം, ഉംറ നിർവഹിക്കുന്നതിനോ റൗദ ഷരീഫ് സന്ദർശിക്കുന്നതിനോ പെർമിറ്റ് നിർബന്ധമാണെന്ന് ഹജ് മന്ത്രാലയം വെളിപ്പെടുത്തി. ഇല്ലെങ്കിൽ നുസുക്ക് ആപ്ലിക്കേഷൻ അല്ലെങ്കിൽ തവക്കൽന ആപ്ലിക്കേഷൻ വഴിയാണ് അനുമതി ലഭിക്കുക. 

റമസാനെ വരവേറ്റ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അഹ് ലൻ റമദാൻ പരിപാടികൾ നടന്നു വരുന്നുണ്ട്. വിവിധ ഇടങ്ങളിൽ ഇഫ്താർസംഗമങ്ങളുടെ ഒരുക്കങ്ങളുമായി സാമൂഹീക സംഘടനകളും തയാറെടുത്തു കഴിഞ്ഞു.  നോമ്പു തുറക്കുന്നതിനായി പള്ളികളോട് ചേർന്ന് ഇഫ്താർ ക്യാംപുകളുമൊരുങ്ങും.

വിപണികളിലും തിരക്ക് തുടങ്ങി

രാജ്യത്തെ വിപണിയിലും വന്‍ തിരക്കാണനുഭവപ്പെടുന്നത്. റമസാനിന് മുന്നോടിയായുള്ള ഷോപ്പിങ്ങിലാണ് ജനങ്ങള്‍. റമസാൻ പ്രമാണിച്ച് രാജ്യത്തെ ഷോപ്പിങ് മാളുകളുമായി ചേര്‍ന്ന് 140 ല്‍ പരം ഉല്‍പന്നങ്ങള്‍ക്ക മന്ത്രാലയം പ്രത്യേക വിലക്കിഴിവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് ഹൈപ്പര്‍ മാര്‍ക്കറ്റുകളുമായി ചേര്‍ന്ന് സൗദി ചേംബേഴ്‌സ് ഫെഡറേഷന്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.  ഭക്ഷ്യ ഉല്‍പന്നങ്ങളാണ്  കൂടുതലായി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.  കുറഞ്ഞ വിലയില്‍ ഗുണമേന്മയേറിയ ഉത്പന്നങ്ങൾ ഉപയോക്താക്കള്‍ക്ക് വിപണിയിൽ ലഭ്യമാക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.  പ്രവാസികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്കും ബാച്ചിലേഴ്‌സിനും ഇത് വലിയ കൈത്താങ്ങാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com