വിശുദ്ധിയുടെ വിളംബരമായി റമസാൻ; ഇനി ജീവിതം തിരുത്തിയെഴുതാം
Mail This Article
ദുബായ്∙ വിശുദ്ധിയുടെ വിളംബരമാണ് റമസാൻ. ജീവിതം അടിമുടി പുനഃപരിശോധിച്ച്, തിരുത്തിയെഴുതി മുന്നോട്ട് ഗമിക്കാൻ വിശ്വാസികൾക്കുള്ള അസുലഭാവസരം.
ഉപവാസത്തിലൂടെ വിശ്വാസികൾക്ക് ലഭിക്കുന്നത് ആത്മീയ ഉല്ലാസവും അനിർവചനീയമായ ഉന്മേഷവുമാണ്. പകൽ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് മനസ്സിനെ ഭക്തിഭരിതമാക്കുന്നതാണ് വ്രതനാളുകൾ. സഹജീവികളോടുള്ള സ്നേഹവും സൗഹൃദവും ആർദ്രതയും മനസ്സിൽ സൂക്ഷിക്കുവാൻ മാത്രമുള്ളതല്ല. ദാനധർമങ്ങളിലൂടെയും പ്രാർഥനകളിലൂടെയും മഹിതമൂല്യങ്ങൾ ജീവജാലങ്ങൾക്ക് മുഴുവൻ അനുഭവവേദ്യമാക്കണമെന്ന് വ്രതമാസം ഓർമിപ്പിക്കുന്നു.
നിർബന്ധ ദാനമായ 'സക്കാത്ത്' ഇതര അനുഷ്ഠാന കർമങ്ങളെപ്പോലെ ജീവിതത്തോട് ചേർന്നു നിൽക്കുന്നുണ്ടോ എന്നു റമസാനിൽ വിശ്വാസികൾ പുനരാലോചിക്കും. അഞ്ചു നേരമുള്ള നിർബന്ധ പ്രാർഥനയുടെ ഗുണം വ്യക്ത്യാധിഷ്ഠിതമാണെങ്കിൽ സക്കാത്തിന്റെ മൂല്യം സമൂഹത്തിലേക്കു മൊത്തം പടരുന്നതായിരിക്കും. വിശുദ്ധ വേദഗ്രന്ഥമായ ഖുർആൻ അവതരിച്ച മാസമായ റമസാൻ പൊരുളറിഞ്ഞു വേദം വായിക്കാനും കൂടിയുളളളതാണ്.
വായന അർഥപൂർണമാകുമ്പോഴാണ് വേദവെളിച്ചം ഹൃദയങ്ങൾക്ക് വഴിവിളക്കാവുക. റമസാനിലെ സവിശേഷമായ സംഘപ്രാർഥനയായ 'തറാവീഹ് 'നിർവഹിക്കുന്നവർക്ക് ദൈനംദിനം അഞ്ചു നേരമുള്ള നമസ്കാരം ഭാരമാകില്ലെന്നതും വ്രതകാല സന്ദേശമാണ്.
പട്ടിണി മാത്രമല്ല നോമ്പുകാലം
ആയുസ്സിന്റെ ഓരോ അടരുകളിലും നോമ്പിന്റെ നിലാവ് പ്രസരിക്കണം. വാക്കും നോക്കും നന്നാക്കി ആരേയും നോവിക്കാതെ ചിട്ടയോടെ ജീവിതം കെട്ടിപ്പടുക്കാനുള്ള പരിശീലനക്കളരിയാണത്. നന്മകളും തിന്മകളും നിറഞ്ഞ ഹൃദയ ഭിത്തികളിൽ നിന്ന് നന്മയുടെ സുഗന്ധം മാത്രം സ്ഫുരിക്കണമെന്നതാണ് നോമ്പിന്റെ കാമ്പും കാതലും. മനസ്സിനെ വിമലീകരിക്കുകയാണ് വ്രതത്തിന്റെ പ്രധാനദൗത്യം. മറ്റൊരർഥത്തിൽ,
ചിത്തശുദ്ധിയിലേക്കുള്ള ഉപായവും ഉപകരണവുമാണ് റമസാൻ. നികൃഷ്ട വികാരങ്ങളുടെ അടിമത്വത്തിൽ നിന്ന് സമ്പൂർണ വിമുക്തിക്ക് വ്രതം നിമിത്തമാകുമ്പോൾ മനുഷ്യൻ ഉദാത്ത മൂല്യങ്ങളിലേയ്ക്ക് സഞ്ചരിക്കും.