അബുദാബി∙ റമസാനിൽ ലോകത്തെ പട്ടിണിപ്പാവങ്ങളുടെ വിശപ്പകറ്റാൻ യുഎഇ. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 100 കോടി മീൽസ് പദ്ധതിക്കു പുറമേ യുഎഇ ഫുഡ് ബാങ്കിലൂടെ 30 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു.
Also read: ഖത്തറില്‍ കെട്ടിടം തകർന്നത് അറ്റകുറ്റപ്പണിക്കിടെ; പ്രാഥമിക അന്വേഷണം നടത്തി
100 കോടി മീൽസ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപിച്ചതെങ്കിൽ പത്നിയും യുഎഇ ഫുഡ് ബാങ്ക് ചെയർപഴ്സണുമായ ഷെയ്ഖാ ഹിന്ദ് ബിൻത് ജുമാ അൽ മക്തൂമാണ് 30 ലക്ഷം ഭക്ഷണപ്പൊതി വിതരണം ചെയ്യാൻ നിർദേശിച്ചത്.
ഭക്ഷണം പാഴാക്കുന്നത് തടയുന്നതോടൊപ്പം അധികം വരുന്ന ഭക്ഷണ-പാനീയങ്ങളുടെ നിലവാരം ഉറപ്പുവരുത്തി ശേഖരിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള അർഹരായവർക്ക് എത്തിക്കുകയും ചെയ്യും. യുഎഇയുടെ നന്മ, പരോപകാരം, സുസ്ഥിരത എന്നിവയാണ് പദ്ധതിയിലൂടെ പ്രതിഫലിക്കുന്നതെന്ന് ഡപ്യൂട്ടി ചെയർമാൻ ദാവൂദ് അൽ ഹജ്‌രി പറഞ്ഞു.
എമിറേറ്റ്സ് റെഡ് ക്രസന്റ്, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഇഫ്താർ ടെന്റുകൾ എന്നിവയുമായി ചേർന്നാണ് ഫുഡ് ബാങ്ക് പ്രവർത്തിക്കുക. വിവാഹം, പൊതുസമ്മേളനങ്ങൾ മറ്റ് ആഘോഷ പരിപാടികൾ എന്നിവയോടനുബന്ധിച്ചു നടത്തുന്ന വിരുന്നുകളിൽ മിച്ചം വരുന്ന ഭക്ഷണം ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചു ശേഖരിക്കും. ഭക്ഷണം ശേഖരിക്കൽ, പാക്കിങ്, കേടാകാതെ സൂക്ഷിക്കൽ എന്നിവയ്‌ക്കെല്ലാം വൊളന്റിയർമാർക്കു പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
ഇത്തവണ പരമ്പരാഗത ഇമറാത്തി വിഭവമായ ഹരീസും ശേഖരിച്ച് വിതരണം ചെയ്യും. യുഎഇ ഫുഡ് ബാങ്ക് 2022ൽ യുഎഇയിലും വിദേശത്തുമുള്ള ആളുകൾക്ക് 1.1 കോടി ഭക്ഷണപ്പൊതികൾ വിതരണം ചെയ്തിരുന്നു. 2020ൽ ഒരു കോടിയാളുകൾക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയിലൂടെ 1.53 കോടിയാളുകൾക്ക് ഭക്ഷണം വിതരണം ചെയ്തിരുന്നു.