മക്ക/മദീന ∙ റമസാനിലെ ആദ്യ വെള്ളിയാഴ്ച മക്ക, മദീന ഹറമുകളിൽ എത്തിയത് ജന ലക്ഷങ്ങൾ. മക്ക മസ്ജിദുൽ ഹറമിൽ ഷെയ്ഖ് ഡോ. ഫൈസൽ ബിൻ ജമീൽ അൽ ഗസാവി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. മനുഷ്യന്‍റെ പെരുമാറ്റം പരിഷ്കരിക്കാനും സ്വയം നിയന്ത്രിക്കാനും റമസാൻ വിശ്വാസിയെ പഠിപ്പിക്കുന്നു. ഒപ്പം ഖുർആനിലുള്ള ശ്രദ്ധയും ചിന്തയും താൽപര്യവും വർധിപ്പിക്കുന്നുവെന്നും ഇമാം പറഞ്ഞു.
മദീനയിൽ ഇമാം ഷെയ്ഖ് അഹമ്മദ് അൽ ഹുദൈഫിയും നേതൃത്വം നൽകി. വ്രതം വിശ്വാസത്തിന്‍റെ പാഠശാലകളിൽ ഒന്നാണ്. പരോപകാരത്തിന്‍റെ പദവിയിലേക്കുള്ള ഉയർച്ചയാണത്. ക്ഷമയെക്കുറിച്ച് വിശ്വാസിയെ പഠിപ്പിക്കുകയും ആത്മാവിനെ അതിന്‍റെ ആഗ്രഹങ്ങളിൽനിന്ന് തടയുകയും ചെയ്യുക എന്ന മഹത്തായ ഉദ്ദേശ്യങ്ങളിലുൾപ്പെടുമെന്നും ഇമാം ഉദ്ബോധിപ്പിച്ചു. റമസാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ വിശ്വാസി സമൂഹം രാവിലെ എത്തി ഹറമുകളിൽ സ്ഥാനം പിടിച്ചിരുന്നു. ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ വിശ്വാസികൾ എത്തിയതോടെ ഹറം പള്ളി അങ്കണവും പരിസരത്തെ തെരുവുകളും നിറഞ്ഞു കവിഞ്ഞു. പള്ളിയുടെ മുകൾ നിലകളും താഴത്തെ നിലകളും മുഴുവൻ തീർഥാടകരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. ചുറ്റുമുള്ള റോഡുകളിലേക്കും മറ്റും വിശ്വാസികളുടെ നിര നീണ്ടു. തീർഥാടകരുടെ ബാഹുല്യം കണക്കിലെടുത്ത് വികസിപ്പിച്ച മക്ക ഹറമിന്റെ മുഴുവൻ ഭാഗങ്ങളും തീർഥാടകർക്കായി തുറന്നുകൊടുത്തു. ഹറം പള്ളിയിലെ എല്ലാ സൗകര്യങ്ങളും തീർഥാടകർക്ക് കുറ്റമറ്റ രീതിയിൽ ഉപയോഗിക്കാനായി. തീർഥാടകരുടെ സുരക്ഷയ്ക്കായി ഇരു ഹറമുകളിലും പ്രത്യേക സേനയെയും സജ്ജമാക്കി വിന്യസിച്ചു. റമസാനിൽ നാനാദിക്കുകളിൽ നിന്നുമെത്തുന്ന വിശ്വാസികളുടെ ബാഹുല്യം കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇരു ഹറമുകളിലും ഒരുക്കിയിരിക്കുന്നത്.

ആദ്യ ജുമുഅ ദിവസം ഹറംകാര്യ വകുപ്പ് പദ്ധതി വിജയമായിരുന്നെന്ന് ഹറംകാര്യ വകുപ്പ് മേധാവി ഷെയ്ഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് പറഞ്ഞു. ആയാസരഹിതമായും സുഗമമായും ആരാധനാ കർമങ്ങൾ നിർവഹിക്കാൻ വിശ്വാസികൾക്ക് സാധിച്ചു. ആൾക്കൂട്ട നിയന്ത്രണത്തിന് താൻ നേരിട്ട് മേൽനോട്ടം വഹിച്ചതായി അദ്ദേഹം പറഞ്ഞു. മുഴുവൻ കവാടങ്ങളിലും വിശ്വാസികളുടെ നീക്കം സുഗമമായിരുന്നു. എവിടെയും അനിയന്ത്രിതമായ തിക്കും തിരക്കും ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും സുദൈസ് പറഞ്ഞു.
English Summary: worshipers fill makkah madinah mosques for first friday prayers of ramadan