റാസൽഖൈമ∙ യുഎഇയിൽ വ്യാജ വാർത്തയും കിംവദന്തിയും പരത്തുന്നവർക്ക് പരമാവധി 2 വർഷം വരെ തടവും 44.8 ലക്ഷം രൂപ (2 ലക്ഷം ദിർഹം) വരെ പിഴയും ചുമത്തുമെന്ന് റാസൽഖൈമ പൊലീസ്. സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും തെറ്റായ വാർത്തകൾ അല്ലെങ്കിൽ ഡേറ്റ, അഭ്യൂഹം എന്നിവ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് കുറ്റകരമാണ്.
പൊതുസമാധാനം തകർക്കുന്ന, ജനങ്ങളെ ഭീതിപ്പെടുത്തുന്ന, പ്രകോപിതരാക്കുന്ന, പൊതുതാൽപര്യത്തിനും ദേശീയ സമ്പദ് വ്യവസ്ഥയ്ക്കും ദോഷം വരുത്തുന്ന വ്യാജ വാർത്തകൾ സൃഷ്ടിക്കുക, പ്രചരിപ്പിക്കുക, പ്രസിദ്ധീകരിക്കുക, പ്രക്ഷേപണം ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും പറഞ്ഞു.
വ്യക്തികൾക്കെതിരെയാണ് കുറ്റകൃത്യം നടത്തിയതെങ്കിൽ 1 വർഷം തടവും 1 ലക്ഷം ദിർഹം (22.4 ലക്ഷം രൂപ) പിഴയുമാണ് ശിക്ഷ. സ്ഥാപനങ്ങൾക്കോ അധികാരികൾക്കോ പൊതു വ്യവസ്ഥകൾക്കോ എതിരാണെങ്കിൽ തടവ് 2 വർഷവും പിഴ 2 ലക്ഷം ദിർഹവും ആയി ഉയരും.