ADVERTISEMENT

ദോഹ∙ റമസാൻ എത്തിയതോടെ സ്വർണ വിപണി സജീവം. ഈദും വിഷുവും അക്ഷയ തൃതീയയും വരുന്നതോടെ സ്വർണ വിപണിയിൽ കൂടുതൽ ഉണർവ് പ്രതീക്ഷിക്കുന്നു. വില കൂടിയെങ്കിലും മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് സ്വർണത്തോടുള്ള ഇഷ്ടത്തിന് ഒട്ടും കുറവില്ല. റമസാനിൽ സ്വർണത്തിന് ഡിമാൻഡ് കൂടുകയാണ് പതിവ്.

Also read: റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ നിന്ന് ഭീമൻ തിമിംഗലം

റമസാൻ, ഈദ് സമ്മാനങ്ങളായി സ്വർണം നൽകുന്ന പ്രവണതയും വർഷം കൂടിവരുന്നു. വേഗത്തിൽ പണമാക്കാം എന്നതിനാൽ വില കുറയുമ്പോൾ കൂടുതൽ സ്വർണം വാങ്ങി സൂക്ഷിക്കുകയും വില ഉയരുമ്പോൾ വിൽക്കുകയുമാണ് മിക്കവരുടെയും രീതി. ഇന്നലത്തെ വിപണി വില അനുസരിച്ച് ഗ്രാമിന് 228 റിയാൽ (5,123 രൂപ 16 പൈസ) ആണ് നിരക്ക്. പവന് 1,824 റിയാൽ (40,985 രൂപ 28 പൈസ). വില വർധന തുടരുന്നതിനാൽ വാങ്ങുന്നതിനു പകരം മുൻകൂർ പണം നൽകി നിലവിലെ വില സംരക്ഷിക്കുന്നതിലാണ് കൂടുതൽ പേർക്കും താൽപര്യം.

 

അഡ്വാൻസ് പണം നൽകി നിലവിലെ നിരക്കിൽ ഉറപ്പിച്ചാൽ 3 മാസം കഴിഞ്ഞ് സ്വർണം വാങ്ങിയാലും ഉറപ്പിച്ച വിലയിൽ തന്നെ വാങ്ങാമെന്നതാണ് നേട്ടമെന്ന് ദോഹയിലെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ സോണൽ മേധാവി നൗഫൽ തടത്തിൽ വ്യക്തമാക്കി. 3 മാസം കഴിയുമ്പോൾ സ്വർണ വില ഇന്നത്തേതിനേക്കാൾ കുറവാണെങ്കിൽ ആ കുറഞ്ഞ നിരക്കിൽ തന്നെ സ്വർണം വാങ്ങുകയും ചെയ്യാം. വരാൻ പോകുന്ന വിശേഷ അവസരങ്ങൾ ഏപ്രിലിലെ വിപണിക്ക് കൂടുതൽ കരുത്തേകുമെന്നാണ് പ്രതീക്ഷയെന്ന് നൗഫൽ പറയുന്നു.

 

ഖത്തറിലെ സ്വർണ വ്യാപാരത്തിന്റെ പ്രധാന സീസണുകളിലൊന്നാണ് റമസാൻ. മറ്റു സീസണുകളെ അപേക്ഷിച്ച് റമസാനിൽ വിൽപന 50 ശതമാനത്തിലധികമെത്തും. ഏതു പ്രതിസന്ധി ഘട്ടങ്ങളിലും സുരക്ഷിത കറൻസി സ്വർണമാണെന്നതാണ് നിക്ഷേപത്തിനും സമ്പാദ്യത്തിനും സ്വർണം തിരഞ്ഞെടുക്കാൻ പ്രധാന കാരണം.പരമ്പരാഗത ഡിസൈനിലുള്ള ആഭരണശേഖരങ്ങളാണ് റമസാനിലെ പ്രത്യേകത. ഉപഭോക്താക്കളെ ആകർഷിക്കാൻ ഈദ്, വിഷു, അക്ഷയതൃതീയ തുടങ്ങിയ അവസരങ്ങളിൽ ഇന്ത്യൻ ജ്വല്ലറികളിൽ പ്രമോഷൻ ഓഫറുകളും സജീവമാകും.

 

സ്വർണ,ആഭരണ വ്യവസായം മെച്ചപ്പെടുത്താൻ പുതിയ കമ്മിറ്റി 

 

ദോഹ∙ സ്വർണ, ആഭരണ വ്യവസായ മേഖല നേരിടുന്ന വെല്ലുവിളികളും തടസ്സങ്ങളും പരിഹരിക്കാൻ ഖത്തർ ചേംബറിന്റെ കീഴിൽ പുതിയ കമ്മിറ്റി രൂപീകരിച്ചു. അടുത്ത 5 വർഷത്തിനുള്ളിൽ വെല്ലുവിളികൾ പരിഹരിച്ച് കൂടുതൽ കരുത്തു പകരുകയാണ് ലക്ഷ്യം.

 

ഖത്തർ ചേംബർ ബോർഡ് അംഗം നാസർ ബിൻ സുലൈമാൻ അൽ ഹെയ്ദർ ആണ് കമ്മിറ്റി ചെയർമാൻ. ഖത്തർ ചേംബർ ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ ജാസിം അൽതാനിയും ഡയറക്ടർ ബോർഡും അനുമതി നൽകിയതോടെയാണ് കമ്മിറ്റി രൂപീകരിച്ചത്. രാജ്യത്തിന്റെ പ്രധാന സാമ്പത്തിക മേഖലയിലൊന്നാണ് സ്വർണ വ്യവസായ മേഖല.

 

തടസ്സങ്ങളെക്കുറിച്ച് പഠിക്കാൻ അറബിക്, ഇംഗ്ലിഷ് ഭാഷകളിലുള്ള ഇ-ഫോം തയാറാക്കി എല്ലാ സ്വർണ വിൽപന സ്ഥാപനങ്ങൾക്കും കമ്പനികൾക്കും അയയ്ക്കാനും കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ കമ്മിറ്റിയുടെ വൈസ് ചെയർമാൻ ആയി അലി ഹസൻ അൽ ഖലാഫിനെയും തിരഞ്ഞെടുത്തു.  സ്വർണ വ്യാപാരം, ആഭരണ വ്യാപാരം, സ്വർണം, ആഭരണ നിർമാണ ഫാക്ടറികൾ എന്നിങ്ങനെ 3 ഉപവിഭാഗങ്ങളായി തിരിച്ച് പ്രവർത്തിക്കാനാണ് കമ്മിറ്റിയുടെ ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com