ADVERTISEMENT

ദുബായ് ∙ യുഎഇ ഉൾപ്പെടെ ഗൾഫുമായി നിരന്തരം ബന്ധം പുലർത്തിയിരുന്ന നടനായിരുന്നു ഇന്നസന്റ്. നടനും ഹാസ്യതാരവുമെന്ന നിലയിൽ സ്റ്റേജ് പരിപാടികൾക്കും എംപി എന്ന നിലയിൽ മറ്റു കലാ– സാംസ്കാരിക പരിപാടികൾക്കും അദ്ദേഹം പ്രവാസി മലയാളികളുടെ അരികിലേയ്ക്ക് ഒാടിയെത്തി. ഇന്നസന്റ് ഉണ്ടെന്നറിഞ്ഞാൽ വ്യക്തി എന്ന നിലയിലും ആരെയും പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യതാരമെന്ന നിലയിലും ഒന്നു കാണാനും കൂടെ നിന്നു ചിത്രമെടുക്കാനും പ്രവാസികൾ തടിച്ചുകൂടും. പ്രവാസികൾ ഏറ്റവുമധികം പേർ ഒരുപക്ഷേ, ഏറ്റവും കൂടുതൽ പടമെടുത്തിരിക്കുക ഇന്നസന്റിനോടൊപ്പമായിരിക്കും. എല്ലാവരോടും തമാശ കലർന്ന കുശലം പറയാനും പരിചയപ്പെടാനും ഇന്നസന്റിന് പ്രത്യേക താത്പര്യമായിരുന്നു.

Also read: 100 കോടി ഭക്ഷണ പദ്ധതിക്ക് കോടിക്കണക്കിന് പിന്തുണ; ഒരാഴ്ചയ്ക്കിടെ സമാഹരിച്ചത് 24.7 കോടി ദിർഹം

innocents-friend-chako-3

വർഷങ്ങൾക്കു മുൻപത്തെ സംഭവമാണ്. ദുബായിൽ താൻ ബ്രാൻഡ് അംബാസഡറായ ഒരു മണി എക്സ്ചേഞ്ചിന്റെ വാർത്താ സമ്മേളനത്തിനു എത്തിയിരിക്കുകയാണ് ഇന്നസന്റ്. എക്സ്ചേഞ്ച് അധിക‍ൃതരെല്ലാം തങ്ങളുടെ കമ്പനിയെക്കുറിച്ച് വാതോരാതെ പുകഴ്ത്തിപ്പറഞ്ഞുകൊണ്ടിരുന്നു. അതെല്ലാം സാകൂതം കേട്ടിരിക്കുകയാണ് നടൻ. മലയാള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കെല്ലാം കമ്പനിയധികൃതർ കൃത്യമായ മറുപടി പറയുന്നു. അപ്പോഴാണ് ഒരു മാധ്യമപ്രവർത്തകന്റെ ചൊടിപ്പിക്കുന്ന ഒരു ചോദ്യം ഇന്നസന്റിന് നേരിടേണ്ടി വന്നത്. 

innocent-sibf
ഇന്നസന്റ് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ (ഫയൽ ചിത്രം: പ്രവീൺ പാലക്കീൽ)

‘താങ്കളുടെ വാക്കുകൾ വിശ്വസിച്ച് ഇൗ മണി എക്സ്ചേഞ്ചിലൂടെ ഞാൻ കഞ്ഞിക്കുഴിയിലേയ്ക്ക് അയച്ച പണം വളരെ വൈകിയാണ് കുടുംബത്തിന് കൈപ്പറ്റാനായത്. ഇതിൽ താങ്കളും കുറ്റക്കാരനല്ലേ’ എന്നായിരുന്നു ചോദ്യം. അതുകേട്ട് കമ്പനിയധികൃതരുടെ മുഖം വാടി. ഇന്നസന്റിന്റെ മറുപടി എന്തായിരിക്കും എന്നറിയാനായിരുന്നു എല്ലാവരുടെയും ആകാംക്ഷ. മുൻപ് ഇതുപോലെ ചോദ്യം നേരിടുന്ന പ്രമുഖരെല്ലാം ചോദ്യ കർത്താവിനോട് പൊട്ടിത്തെറിക്കുന്ന അനുഭവമാണ് ഉണ്ടായിട്ടുള്ളതിനാൽ പ്രത്യേകിച്ചും.

innocents-friend-chako-5

എന്നാൽ, ഇന്നസന്റ് മാധ്യമപ്രവർത്തകന്റെ പേര് ചോദിച്ചറിഞ്ഞ ശേഷമാണ് മറുപടി പറഞ്ഞത്: ‘അല്ല സുഹൃത്തേ, ഇൗ ലോകത്ത് ഞാൻ പറയുന്നത് കേട്ട് വിശ്വസിച്ച് അതുപോലെ ചെയ്യുന്ന ഒരാൾ താങ്കൾ മാത്രമായിരിക്കും’. മറുപടി കേട്ട് ചോദ്യകർത്താവടക്കം പൊട്ടിച്ചിരിച്ചു. ഇതുപോലെ ഒട്ടേറെ അനുഭവങ്ങളാണ് അദ്ദേഹവുമായി സൗഹൃദം പുലർത്തുന്ന പ്രവാസികളിൽ പലർക്കും പറയാനുള്ളത്. 

തന്റെ അറുപതാം പിറന്നാളിനു ആശംസകള്‍ നേർന്ന ഇന്നസന്റിനെ ഒാർക്കുകയാണ് അദ്ദേഹത്തിന്റെ നാടായ ഇരിങ്ങാലക്കുട സ്വദേശിയും അടുത്ത സുഹൃത്തും ദുബായിൽ ബിസിനസുകാരനുമായ ചാക്കോ ഉൗളക്കാടൻ. കഴിഞ്ഞ 39 വർഷമായി യുഎഇയിലെത്തിയാൽ ചാക്കോയാണ് തന്റെ സന്തത സഹചാരിയെന്ന് ഇന്നസന്റ് വിഡിയോ ആശംസയിൽ പറയുന്നു. തന്റെ സിനിമയിലെ തുടക്കകാലത്തെ ഒരനുഭവവും അദ്ദേഹം രസകരമായി വിവരിക്കുന്നുണ്ട്.

innocents-friend-chako-1

താൻ ഒരു സിനിമയിലഭിനയിച്ച് നിൽക്കുന്ന കാലത്ത് ഇരിങ്ങാലക്കുടയിൽ ചാക്കോയ്ക്കുണ്ടായിരുന്ന ഒരു കമ്പനിയില്‍ തന്നെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചതാണ് അദ്ദേഹം ഒാർക്കുന്നത്. എന്തോ, ഇയാൾ ശരിയാകുമെന്നു അന്നേ ചാക്കോയ്ക്ക് തിരിച്ചറിവുണ്ടായി എന്ന് നർമം കലർത്തി ഇന്നസന്റ് പറയുന്നു. 

innocents-friend-chako-atlas

1987 മുതലുള്ള സൗഹൃദമാണ് ചാക്കോയ്ക്ക് ഇന്നസന്റുമായിട്ട്. യുഎഇയിലെത്തിയാൽപ്പിന്നെ ചാക്കോയെ പിരിഞ്ഞുള്ള നിമിഷങ്ങളില്ല. ചാക്കോയുടെ കരാമയിലെ വീട്ടിലെ നിത്യസന്ദർശകൻ. ചാക്കോയുമായി കൂടിയാലോചിച്ചാണ് പരിപാടികൾ തീരുമാനിക്കുക. ഇരിങ്ങാലക്കുട പ്രവാസി അസോസിയേഷന്റെ രണ്ടു പരിപാടികളിൽ അദ്ദേഹം പങ്കെടുത്തത് തീർത്തും സൗജന്യമായിട്ടായിരുന്നു. രണ്ട് പ്രാവശ്യവും ഇന്നസന്റിനെ പൊന്നാട അണിയിച്ച് ആദരിച്ചു. 2000ൽ ദുബായിൽ വെൽക്കം 2000 എന്ന പരിപാടിക്ക് വന്നപ്പോൾ ചാക്കോയുടെ റസ്റ്ററന്റിലായിരുന്നു ഇന്നസന്റ് ഉൾപ്പെടെ അതിൽ പങ്കെടുത്തവർക്കെല്ലാം ഉച്ചയൂണ്.

ഏറ്റവുമൊടുവിൽ യുഎഇയിലെത്തിയപ്പോൾ ചാക്കോയൊടൊപ്പം അറ്റ്ലസ് രാമചന്ദ്രനെ അദ്ദേഹത്തിന്റെ കരാമയിലെ ഫ്ലാറ്റിൽ സന്ദർശിക്കുകയുണ്ടായി. ഇന്നസന്റിന്റെ അസുഖ വിവരം അറിഞ്ഞ് കഴിഞ്ഞ ദിവസം തന്നെ ചാക്കോ നാട്ടിലെത്തി. പിന്നീട് ജീവൻ നഷ്ടപ്പെടുംവരെ പ്രിയ കൂട്ടുകാരനെ പ്രവേശിപ്പിച്ച കൊച്ചിയിലെ ആശുപത്രിയിലായിരുന്നു ചാക്കോ.

അസുഖ വിവരം അപ്പപ്പോൾ തന്നെ സമൂഹമാധ്യമങ്ങളിലൂ‌ടെ പ്രവാസ ലോകത്തിന് കൈമാറുകയും ചെയ്തിരുന്നു. പറയാൻ ഒട്ടേറെയുണ്ടെങ്കിലും അതീവ ദുഃഖിതനായതിനാൽ കൂടുതൽ സംസാരിക്കാനാകുന്നില്ലെന്ന്, യുഎഇയിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ ചാക്കോ മനോരമ ഒാൺലൈനിനോട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com