ADVERTISEMENT

മസ്‌കത്ത്∙ പേര് വിവരങ്ങള്‍ വെളിപ്പെടുത്താത്ത വ്യക്തിയുടെ കാരുണ്യത്തില്‍ ജയില്‍ മോചനം നേടി 38 പേര്‍. ഒമാനിലാണ് ഈ കാരുണ്യത്തിന്റെ പ്രത്യേക മാതൃക. തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ് ഇദ്ദേഹം ഇത്തരത്തില്‍ തടവില്‍ കഴിയുന്നവരുടെ പിഴ തുക അടച്ചുതീര്‍ത്ത് മോചിതരാക്കുന്നത്. 

ദാഹിറ ഗവര്‍ണറേറ്റില്‍ നിന്നുള്ള സ്വദേശിയാണ് ഏഴു വര്‍ഷത്തിനിടെ നൂറ കണക്കിനു പേര്‍ക്കു ജയില്‍ മോചനത്തിനു വഴിയൊരുക്കി ജീവിത സന്തോഷങ്ങളിലേക്ക് ഇവരെ തിരികെ കൊണ്ടുവരുന്നത്. പേരും വിവരങ്ങളും വെളിപ്പെടുത്താത്ത ഈ കാരുണ്യത്തിനു കൈയടിക്കുകയാണ് ഒമാനിലെ സ്വദേശികളും വിദേശികളും. സാമൂഹിക മാധ്യമങ്ങളിലും വലിയ അഭിനന്ദനങ്ങളാണ് ഈ സല്‍പ്രവൃത്തിക്ക് ലഭിക്കുന്നത്.

പിഴ അടയ്ക്കാന്‍ പണമില്ലാതെ ചെറിയ കുറ്റങ്ങള്‍ക്ക് ജയില്‍ വാസം അനുഭവിക്കുന്നവര്‍ക്ക് ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്‍ മോചനം സാധ്യമാക്കുന്ന 'ഫാക് കുറുബ' പദ്ധതിയുമായി ചേര്‍ന്നാണ് ഈ അജ്ഞാതനും കാരുണ്യ പ്രവർത്തിയില്‍ ഭാഗമാകുന്നത്. 2012ല്‍ ആരംഭിച്ച പദ്ധതിയില്‍ ഇതിനോടകം ഗുണഭോക്താക്കളായത് 4,969 തടവുകാരാണ്. ജനങ്ങളില്‍ നിന്നു പണം സ്വരൂപിച്ചാണു മോചനത്തിനുള്ള വഴി കണ്ടെത്തുന്നത്. 

ഈ വര്‍ഷം കൂടുതല്‍ പേര്‍ക്കു മോചനം സാധ്യമാക്കുമെന്നു നേരത്തെ ലോയേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. സുല്‍ത്താന്റെ പത്‌നിയും പ്രഥമ വനിതയുമായ സയ്യിദ അഹദ് ബിന്‍ അബ്ദുല്ല ബിന്‍ ഹമദ് അല്‍ ബുസൈദിയാഹ് ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com