കാലിഗ്രഫിയിൽ നവോദയമായി മലയാളി സ്കൂൾ വിദ്യാർഥിനി
Mail This Article
അജ്മാൻ ∙ അറബ് കലയായ കാലിഗ്രഫിയിൽ നവോദയമായി മലയാളി സ്കൂൾ വിദ്യാർഥിനി. പാലക്കാട് പട്ടാമ്പി മേലത്തൂർ സ്വദേശി ഹൈദർ അലിയുടെ മകളും അജ്മാൻ അൽ അമീർ ഇംഗ്ലീഷ് സ്കൂൾ എട്ടാം തരം വിദ്യാർഥിനിയുമായ ഹാനിയ ഹൈദറാണ് അറബ് ലോകത്ത് പ്രചുരപ്രചാരമുള്ള കാലിഗ്രഫിയിൽ ശ്രദ്ധേനേടുന്നത്.
കുട്ടിയായിരിക്കുമ്പോൾ തന്നെ വരയിൽ തത്പരയായ ഹാനിയ സ്കൂൾ തലത്തിൽ ചിത്ര രചനാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഭാവനയിൽ കാണുന്ന ചിത്രങ്ങളാണ് താൻ കൂടുതലും ക്യാൻവാസിൽ പകർത്തുന്നതെന്ന് ഹാനിയ പറയുന്നു. കാലിഗ്രാഫി ചിത്രങ്ങൾ കാണുകയും അതേക്കുറിച്ച് കൂടുതൽ മനസിലാക്കുകയും ചെയ്തതോടെയാണ് ആ രചനയിലേയ്ക്ക് തിരിഞ്ഞത്. ഇതിന് പ്രത്യേകിച്ച് ഗുരുക്കന്മാർ ആരുമില്ല. നേരത്തെ തന്നെ കൈയെഴുത്ത് മനോഹരമായിരുന്നതിനാൽ കാലിഗ്രഫി പരിശീലനം എളുപ്പമാകുന്നു.
അറബിക് അക്ഷരമാല അല്ലെങ്കിൽ ഖുർആൻ വചനങ്ങൾ ഉപയോഗിച്ച് കൈയക്ഷരത്തിന്റെ കലാപരമായ പരിശീലനമാണ് കാലിഗ്രഫി. അറബിക്, പേർഷ്യൻ, ഒട്ടോമൻ, ഉറുദു കാലിഗ്രഫി എന്നിവ ഇതിൽ ഉൾപ്പെടുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും കലാപരമായ ചിത്രീകരണങ്ങൾ കാലിഗ്രഫയിയുടെ സവിശേഷതയാണ്.
ഖുർആനിക വചനങ്ങളാണ് താൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതെന്ന് ഹാനിയ പറയുന്നു. മൂന്നു വർഷം മുൻപ് ആരംഭിച്ച ഇൗ കലാപരിശീലനം ഇപ്പോൾ കൂടുതൽ മികവിലേയ്ക്ക് എത്തിയിരിക്കുന്നു. പഠനത്തോടൊപ്പം ഇൗ രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് തീരുമാനം.