അബുദാബി∙ സ്വകാര്യ സ്ഥാപനങ്ങൾക്കും പബ്ലിക് ജോയിന്റ് സ്റ്റോക്ക് കമ്പനികൾക്കും ഇന്നു മുതൽ യുഎഇ കോർപറേറ്റ് നികുതി റജിസ്ട്രേഷൻ നടത്താം. ജൂൺ 1 മുതൽ കോർപറേറ്റ് നികുതി നിയമം പ്രാബല്യത്തിൽ വരും. ഇമാറ ടാക്സ് പ്ലാറ്റ് ഫോം വഴിയാണ് റജിസ്റ്റർ ചെയ്യേണ്ടതെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്.ടി.എ) ഞായറാഴ്ച അറിയിച്ചു.
Also read: അസുഖമെന്ന് പറഞ്ഞ് ലീവെടുത്തു, വ്യാജമെന്ന് കണ്ടെത്തി, മൂന്നുവർഷം തടവുശിക്ഷ
ഫ്രീസോൺ കമ്പനികൾക്ക് നിലവിൽ ഇളവുണ്ട്. പുതിയ കമ്പനികൾക്കും ബിസിനസ്സുകൾക്കും നിയമപരമായ നടപടികൾ പൂർത്തിയാക്കാൻ മതിയായ സാവകാശം നൽകും. നികുതിക്കു വിധേയരാകുന്ന വ്യക്തികൾ കോർപറേറ്റ് ടാക്സ് റജിസ്റ്റർ ചെയ്യണം. യുഎഇയിൽ വാർഷിക വരുമാനം 3.75 ലക്ഷം ദിർഹത്തിൽ (84.1 ലക്ഷം രൂപ) കൂടുതലുള്ള കമ്പനികൾ 9% കോർപറേറ്റ് നികുതി നൽകണമെന്ന് 2022 ജനുവരിയിലാണ് പ്രഖ്യാപിച്ചത്.
സർക്കാർ, സ്വകാര്യ ജോലിയിൽ നിന്നുള്ള ശമ്പളത്തിനോ മറ്റ് വ്യക്തിഗത വരുമാനത്തിനോ കോർപറേറ്റ് നികുതി ബാധകമല്ലെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. 30 ലക്ഷം ദിർഹമോ അതിൽ കുറവോ വരുമാനമുള്ള യുഎഇയിലെ ചെറുകിട ബിസിനസ്സുകൾക്കും കോർപറേറ്റ് ഇളവുണ്ട്. യുഎഇയിൽ ആസ്ഥാനം ഇല്ലാത്ത കമ്പനി രാജ്യത്തുനിന്ന് വരുമാനം നേടുന്നുണ്ടെങ്കിലും കോർപറേറ്റ് നികുതി ബാധകമല്ല.
സർക്കാർ, സർക്കാർ നിയന്ത്രിത സംഘടനകളും റജിസ്റ്റർ ചെയ്യേണ്ടതില്ല. പെൻഷൻ അല്ലെങ്കിൽ നിക്ഷേപ ഫണ്ടുകൾ, ജീവകാരുണ്യ പ്രവർത്തനം, സാമൂഹിക സേവനങ്ങൾ, സിഎസ്ആർ തുടങ്ങി സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവയ്ക്കും ഇളവിന് അർഹതയുണ്ട്.