മനുഷ്യക്കടത്തിന് പൂട്ടിടാൻ ഖത്തർ–സൗദി ധാരണ
Mail This Article
ദോഹ∙ മനുഷ്യക്കടത്ത് പ്രതിരോധിക്കാൻ ഖത്തറും സൗദി അറേബ്യയും തമ്മിൽ കൈകോർക്കുന്നു. ഇരു രാജ്യങ്ങളും ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ദോഹയിൽ നടന്ന മനുഷ്യക്കടത്ത് പ്രതിരോധ ഗവൺമെന്റ് ഫോറത്തോട് അനുബന്ധിച്ചാണ് മനുഷ്യക്കടത്ത് തടയുന്നതിനായി സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള ധാരണാപത്രത്തിൽ തൊഴിൽ മന്ത്രാലയത്തിലെ ദേശീയ മനുഷ്യക്കടത്ത് പ്രതിരോധ കമ്മിറ്റിക്കു വേണ്ടി തൊഴിൽ മന്ത്രി ഡോ.അലി ബിൻ സമൈഖ് അൽമാരിയും സൗദി അറേബ്യ മനുഷ്യാവകാശ കമ്മീഷന്റെയും മനുഷ്യക്കടത്ത് പ്രതിരോധ കമ്മിറ്റിയുടെയും അധ്യക്ഷ ഡോ.ഹല ബിൻത് മസെയ്ദ് അൽ തുവെജ്രിയുമാണ് ഒപ്പുവച്ചത്.
മനുഷ്യക്കടത്ത് സംബന്ധിച്ച കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാനുള്ള സഹകരണ ശ്രമങ്ങൾക്കു കരുത്തേകാനും പ്രതിരോധ പ്രവർത്തനങ്ങളും പ്രോഗ്രാമുകളും ശക്തിപ്പെടുത്താനും ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും ദേശീയ ശേഷി വികസിപ്പിക്കുന്നതിനുമുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായാണ് ധാരണാപത്രം ഒപ്പുവച്ചത്.
മനുഷ്യക്കടത്തിന് ഇരയാകുന്നവരെ താമസിപ്പിക്കുന്ന കേന്ദ്രങ്ങൾ, അവരുടെ സംരക്ഷണം, സ്വദേശങ്ങളിലേക്ക് മടങ്ങിപോകുന്നതിനുള്ള പിന്തുണ, മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനുള്ള സംവിധാനങ്ങൾ, പ്രതിരോധം സംബന്ധിച്ചു നടത്തുന്ന സെമിനാറുകൾ, പരിശീലന കോഴ്‌സുകൾ, മീഡിയ സാമഗ്രികൾ, പ്രസിദ്ധീകരണങ്ങൾ, ശാസ്ത്രീയ ഗവേഷണം, നിയമ, ജൂഡീഷ്യൽ, ഭരണനിർവഹണ പരിചയങ്ങൾ എന്നിവ സംബന്ധിച്ച അനുഭവങ്ങളും വിവരങ്ങളും പരസ്പരം കൈമാറണമെന്നും ധാരണാപത്രത്തിൽ വ്യവസ്ഥയുണ്ട്.