ADVERTISEMENT

ദുബായ് ∙ മലയാളികളുടെ പ്രിയപ്പെട്ട പ്രണവിനു ഇനി സൈക്കിളോടിച്ച് പ്രധാനമന്ത്രിയുടെ വസതിയിലെത്താം. ഇരു കൈകളുമില്ലെങ്കിലും ശക്തമായ ചുവടുകളുമായി മുന്നോട്ടുപോകുന്ന പാലക്കാട് ആലത്തൂർ സ്വദേശിയായ പ്രണവിന്റെ ആഗ്രഹം ഏറ്റെടുത്ത് പ്രവാസി മലയാളി വ്യവസായി. ദുബായ് അൽ നാസർ ലെഷർ ലാന്റിൽ ഇന്നലെ നടന്ന മാസ്റ്റർ വിഷൻ എക്സലൻസ് അവാർഡ് ദാന ചടങ്ങിൽ തന്റെ പുതിയ ആഗ്രഹം പ്രണവ് പ്രേക്ഷകരോട് പങ്കുവച്ചപ്പോൾ അതേറ്റെടുക്കാൻ വേദിയിലുണ്ടായിരുന്ന എലൈറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആർ. ഹരികുമാർ മുന്നോട്ട് വരികയായിരുന്നു. 

Read Also: ഷെയ്ഖ് മുഹമ്മദിന്റെ പുത്രി വിവാഹിതയായി; ദുബായിൽ കഴിഞ്ഞത് ആഘോഷരാവ്, ആശംസകളുമായി പ്രമുഖർ

കേരളത്തിൽ നിന്ന് സൈക്കിളോടിച്ച് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ വരെ എത്തണമെന്നതായിരുന്നു പ്രണവ് പങ്കുവച്ച  ആഗ്രഹം. പ്രണവിന്റെ ‘സഞ്ചാര പഥം’ ഡൽഹി വരെ എത്തിക്കുക ഇനി എലൈറ്റാവുമെന്ന് ഹരികുമാർ അപ്പോൾ തന്നെ വാക്കു നൽകുകയും ചെയ്തു. പ്രതിസന്ധികളിൽ തളരാത്ത പ്രണവ് എന്നും മലയാളികളെ അമ്പരപ്പിക്കാറുമുണ്ട്. 

ഫുട്ബോൾ കളിച്ചും ചടുലമായി നൃത്തം ചെയ്തും ചിത്രങ്ങൾ വരച്ചും കാലു കൊണ്ട് മാത്രം സൈക്കിളോടിച്ചും ആളുകളെ വിസ്മയിപ്പിക്കുന്ന പ്രണവിനെ കേരളം ഒന്നാകെ ഇഷ്ടപ്പെടുന്നു. പ്രണവ് കഴിഞ്ഞ രണ്ടു പ്രളയ കാലത്തും താൻ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ച് ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു സംഭാവന ചെയ്തിരുന്നു. കൈകളില്ലാത്തതിനാൽ കാലുകളിലൂടെയാണ് പ്രണവ് വാക്സിൻ സ്വീകരിച്ചത്. 

ഭിന്നശേഷിക്കാരായ ഒട്ടേറെ കുട്ടികളെ ആർ. ഹരികുമാർ ഏറ്റെടുത്തിട്ടുണ്ട്. നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട പാരാ ബാറ്റ്മിന്റൺ ചാംപ്യൻ ആൽഫിയ ജെയിംസ് എലൈറ്റിന്റെ ഭാഗമാണ്. ചടങ്ങിൽ മനാഫ് എടമണ്ണ, ആദിത്യ എന്നീ കുട്ടികളേയും ആദരിച്ചു. ഈ കുട്ടികളെ ദുബായ് പൊലീസ് ഉദ്യോഗസ്ഥ അവരുടെ ആസ്ഥാനത്തേയ്ക്ക് ക്ഷണിക്കുകയും ചെയ്തത് ശ്രദ്ധേയമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com