ശ്രദ്ധ നേടി ‘സ്മാർട് സിറ്റീസ്’; പ്രോജക്ട് ഖത്തറിന് നാളെ സമാപനം
Mail This Article
ദോഹ∙ മികച്ച പ്രദർശക പങ്കാളിത്തത്തോടെ നിർമാണ മേഖലയിലെ സുപ്രധാന പ്രദർശനമായ പ്രോജക്ട് ഖത്തറിന് തുടക്കമായി. ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ വാണിജ്യ-വ്യവസായ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖ്വാസിം അൽ അബ്ദുല്ല അൽതാനി ഉദ്ഘാടനം ചെയ്തു.
Also read: യുഎഇ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി: ചേർന്നില്ലെങ്കിൽ ജൂൺ 30 മുതൽ 400 ദിർഹം പിഴ
പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാലിന്റെ പങ്കാളിത്തത്തിലാണ് 4 ദിവസത്തെ പ്രദർശനം. 25 രാജ്യങ്ങളിൽ നിന്നുള്ള 120 വിദേശ കമ്പനികൾ ഉൾപ്പെടെ 325 പ്രദർശകരാണ് പങ്കെടുക്കുന്നത്. 8 ദേശീയ പവിലിയനുകളുമുണ്ട്. സർക്കാർ, അർധ സർക്കാർ മേഖലകളിലെ 200 ഖത്തർ കമ്പനികൾ, സ്വകാര്യ മേഖലയിലെ മുൻനിര കമ്പനികൾ എന്നിവയുൾപ്പെടെ മികച്ച പ്രദർശക പങ്കാളിത്തമാണുള്ളത്.
‘സ്മാർട് സിറ്റീസ്’ പവിലിയൻ ആണ് ഇത്തവണത്തെ മുഖ്യ ആകർഷണം. നിർമാണ പദ്ധതികളിൽ ഉപയോഗിക്കുന്ന വിവിധോദ്ദേശ്യ നൂതന സാങ്കേതിക വിദ്യകൾ പവിലിയനിലുണ്ട്. പ്രാദേശിക കമ്പനികൾക്ക് വിദേശ കമ്പനികളുമായി ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കാനുള്ള വേദി കൂടിയാണിത്. നൂതന സാങ്കേതിക വിദ്യകൾ, കെട്ടിട നിർമാണ സാമഗ്രികൾ, യന്ത്ര ഉപകരണങ്ങൾ, വാഹനങ്ങൾ, പരിസ്ഥിതി സാങ്കേതികവിദ്യ തുടങ്ങി നിർമാണ മേഖലയ്ക്ക് ആവശ്യമായ വിവിധ ഉൽപന്നങ്ങളും സേവനങ്ങളും പ്രദർശനത്തിലുണ്ട്.
ഇതോടൊപ്പം വിവിധ സമ്മേളനങ്ങളും നടക്കുന്നുണ്ട്. ഇന്ന് നിർമാണ മേഖലയിലെ സ്മാർട് ടെക്‌നോളജിയുടെ പ്രാധാന്യത്തെക്കുറിച്ചും നാളെ നിർമാണ മേഖലയിലെ സുസ്ഥിരത, പരിസ്ഥിതി സൗഹൃദ നടപടികൾ എന്നിവയെക്കുറിച്ചും പരിപാടികൾ നടക്കും. പ്രദർശനം നാളെ സമാപിക്കും.