റിയാദ്∙ ഏഴ് വർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന റാം റീത്ത് റാം കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിൽ നാടണഞ്ഞു.
ഉത്തർപ്രദേശ് സ്വദേശിയായ റാം പതിമൂന്ന് വർഷത്തോളമായി അൽഖർജിൽ ഇലട്രീഷ്യനായി ജോലി ചെയ്തു വരുകയായിരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി കാലാവധി തീർന്ന താമസ രേഖയുമായാണ് റാം കഴിഞ്ഞിരുന്നത്. അസുഖ ബാധിതനായി അവശനിലയിലായ റാമിനെ സുഹൃത്ത് സയ്യിദ് കിങ് ഖാലീദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഒരു കിഡ്നി പ്രവർത്തനരഹിതമാണെന്ന് ഡോക്ടർമാർ അറിയിക്കുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇക്കാമ പുതുക്കാതിരുന്ന റാമിന് ഇവിടുത്തെ ചികിത്സാ ചിലവുകൾ താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് റാം.
റാമിന്റെ ദയനീയ സ്ഥിതി മനസ്സിലാക്കിയ ആശുപത്രി അധികൃതരും സുഹൃത്ത് സയ്യിദും സഹായത്തിനായി കേളി പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. ആവശ്യമായ പ്രാഥമിക ചികിത്സ നൽകിയതിനോടൊപ്പം വിദഗ്ദ്ധ ചികിത്സക്കായി എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ഡോക്ടർമാർ നിർദേശിച്ചു.
തുടർന്ന് വിവരങ്ങൾ കേളി ജീവകാരുണ്യ വിഭാഗം ഇന്ത്യൻ എംബസിയെ അറിയിക്കുകയും എംബസിയിൽ നിന്നും ത്വരിതഗതിയിൽ നടപടികൾ സ്വീകരിക്കുകയും ചെയ്തതിനെ തുടർന്ന്, ആശുപത്രി കിടക്കയിൽ നിന്ന് തന്നെ റാമിന്റെ ഫിംഗർ പ്രിന്റ് അടക്കമുള്ള രേഖകൾ ശരിയാക്കുകയും തർഹീലിൽ എത്തിച്ച് ഫൈനൽ എക്സിറ്റ് തരപ്പെടുത്തുകയും ചെയ്തു.
യാത്രയ്ക്കുള്ള വിമാന ടിക്കറ്റും നൽകിയാണ് കേളി പ്രവർത്തകർ റാമിനെ യാത്രയാക്കിയത്.
ഇന്ത്യൻ എംബസി ഓഫീസർമാരായ നസീം, അറ്റാഷെ, ലേബർ സെക്ഷനിലെ ഓഫീസർമാർ എന്നിവർ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകി.
English Summary : UP native stranded in Riyadh reached home with the help of Keli