ക്രെഡിറ്റ് കാർഡ്: ഓഗസ്റ്റ് മുതൽ ഉത്തരവാദിത്തം കാർഡ് ഉടമയ്ക്ക്, ബാങ്കിന്റെ ഉത്തരവാദിത്തങ്ങൾ ലഘൂകരിച്ചു
Mail This Article
അബൂദാബി∙ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ ബാങ്കിന്റെ ഉത്തരവാദിത്തങ്ങൾ ലഘൂകരിച്ചും പൂർണ ഉത്തരവാദിത്തം കാർഡ് ഉടമയിൽ മാത്രമാക്കിയും വ്യവസ്ഥകളിൽ വരുത്തിയ ഭേദഗതി ഓഗസ്റ്റ് 1 മുതൽ നടപ്പാക്കും. പ്രതിമാസ അടവു തെറ്റിയാൽ 236 ദിർഹം പിഴ ഈടാക്കും.
Read also: 4 മാസത്തിനിടെ രാജ്യം സന്ദർശിച്ചത് 60 ലക്ഷം പേർ; ഇടത്തരക്കാർക്കും ഇഷ്ടം ദുബായ്
വ്യാപാരത്തിലുണ്ടാകുന്ന സാമ്പത്തിക നഷ്ടം, ധനകാര്യ സ്ഥാപനങ്ങളോ വ്യക്തികളോ ക്രെഡിറ്റ് കാർഡ് നിരസിച്ചതു മൂലം ഉപയോക്താവിനുണ്ടാകുന്ന നഷ്ടം ഇവയൊന്നും ബാങ്കിന്റെ ഉത്തരവാദിത്ത പരിധിയിൽ വരില്ല. ഇത്തരം സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി അടവു മുടക്കാൻ സാധിക്കില്ല. ഏതു സാഹചര്യത്തിലും തവണ അടവ് കൃത്യമായിരിക്കണം.
ഇടപാടുകാരായ വ്യാപാരികളും ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള തർക്കത്തിൽ ബാങ്കിന് ഉത്തരവാദിത്തമില്ല. ക്രെഡിറ്റ് കാർഡിന്റെ പ്രതിമാസ വിവരങ്ങളിൽ വ്യക്തമാക്കിയ തീയതി കഴിഞ്ഞു 30 ദിവസത്തിനു ശേഷമുള്ള ഇടപാട് കാര്യങ്ങൾ ബാങ്ക് പുനഃപരിശോധിക്കില്ല. അനധികൃത രേഖകൾ ബാങ്കിൽ സമർപ്പിച്ചാൽ അതിന്റെ ഉത്തരവാദിത്തം ഇടപാടുകാരനു മാത്രമായിരിക്കും.
ക്രെഡിറ്റ് കാർഡ് കവർച്ച ചെയ്യപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്തതു ബാങ്കിൽ അറിയിക്കുന്നതിനു മുൻപുള്ള സാമ്പത്തിക നഷ്ടത്തിന്റെ ഉത്തരവാദിത്തവും ക്രെഡിറ്റ് കാർഡ് ഉടമയ്ക്കു മാത്രമായിരിക്കും.
മെഷീനുകളുടെ തകരാറു മൂലം സംഭവിക്കുന്ന നഷ്ടവും ബാങ്ക് ഏറ്റെടുക്കില്ലെന്ന് പുതിയ ക്രെഡിറ്റ് കാർഡ് വ്യവസ്ഥകളിൽ പറയുന്നു. ക്രെഡിറ്റ് കാർഡ് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കാർഡ് ഉടമയിൽ മാത്രം പരിമിതപ്പെടുത്തുന്നതാണ് പുതിയ ഭേദഗതി.
English Summary: New credit card amendment in UAE restricts all matters relating to transactions to the cardholder only