നിർമിത ബുദ്ധി സർവകലാശാലയിൽ ആദ്യബാച്ച് ബിരുദ ദാനം ഇന്ന്
Mail This Article
അബുദാബി∙ ലോകത്തെ ആദ്യത്തെ നിർമിത ബുദ്ധി സർവകലാശാലയായ മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ ആദ്യബാച്ചിന്റെ ബിരുദ ദാന ചടങ്ങ് ഇന്ന്. മസ്ദാർ സിറ്റിയിൽ നടക്കുന്ന ചടങ്ങിൽ കംപ്യൂട്ടർ വിഷൻ വിഭാഗത്തിലെ 25 രാജ്യക്കാരായ 59 വിദ്യാർഥികൾക്ക് എഐ ബിരുദാനന്തര ബിരുദം സമ്മാനിക്കും.
നിർമിത ബുദ്ധിയുടെ സഹായത്തോടെ 13 ഇന്ത്യൻ ഭാഷകളിൽ പുസ്തകങ്ങളുടെ ശബ്ദ എഡിഷൻ, വിദ്വേഷ പ്രസംഗം കണ്ടെത്തുക, ചുണ്ടിന്റെ ചലനമനുസരിച്ച് ഡബ്ബിങ് തുടങ്ങിയവയിൽ പേറ്റന്റ് സ്വന്തമാക്കിയ തമിഴ്നാട്ടുകാരനായ ഗോകുൽ കാർത്തിക് കുമാറും ഇന്ന് ബിരുദാനന്തര ബിരുദം ഏറ്റുവാങ്ങുന്നവരിൽ ഉൾപ്പെടും. അബുദാബിയിലെ കോഡിങ് സ്കൂളായ 42വിൽ എഐ ശാസ്ത്രജ്ഞനായി സേവനമനുഷ്ഠിക്കാനാണ് തീരുമാനമെന്നും ഗോകുൽ പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലേത് ഉൾപ്പെടെ വ്യാജ വാർത്തകൾ കണ്ടെത്തുന്നതിനുള്ള ഗവേഷണമാണ് ഹംഗറി സ്വദേശി ഫെലിസിയ കോവാക്‌സ് ചെയ്തത്. ഇതുപോലെ 59 വിദ്യാർഥികളും വ്യത്യസ്ത വിഷയങ്ങളിൽ ഗവേഷണം നടത്തി യൂണിവേഴ്സിറ്റി ചരിത്രത്തിൽ ഇടം നേടി. പഠനത്തോടൊപ്പം ഗവേഷണത്തിനും നവീന സൗകര്യങ്ങൾ സർവകലാശാലയിൽ ഒരുക്കിയിട്ടുണ്ട്.