ADVERTISEMENT

അജ്മാന്‍∙ കൊലപാതകം നടന്ന് ആറ് മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്ത് അജ്മാൻ ജനറൽ കമാൻഡ് ഓഫ് പൊലീസ്. ഏഷ്യൻ വംശജനായ പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അൽ കരാമ മേഖലയിൽ നിന്നാണ് പിടിയിലായത്.  

Read also : നോർക്ക വഴി സീനിയർ കെയർമാർ യുകെയിലേക്ക്; ഏജൻസി ഫീസില്ല, ആദ്യ സംഘം 19 ന് എത്തും...

അജ്മാനിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികളുടെ താമസസ്ഥലത്തായിരുന്നു 60 കാരനായ ഏഷ്യക്കാരൻ കൊല്ലപ്പെട്ടത്. മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി ഓപറേഷൻസ് റൂമിലേയ്ക്ക് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് എത്തി മുറി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റകൃത്യം നടന്ന സ്ഥലം പൊലീസിന്‍റെ നിയന്ത്രണത്തിലാക്കിയ ശേഷം തെളിവുകൾ ശേഖരിക്കാനും മൃതദേഹം പരിശോധിക്കാനും ബന്ധപ്പെട്ട അധികാരികളെയും ഫോറൻസിക് വിദഗ്ധരെയും വിളിച്ചുവരുത്തി. 

കൂടെ താമസിച്ചിരുന്നയാൾ പ്രതി; എമിറേറ്റുകളിൽ ഒളിച്ചു താമസം 

സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ടയാൾക്കൊപ്പം താമസിച്ചിരുന്ന 25കാരനാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി. സംഭവ ശേഷം ഇവിടെ നിന്ന് മുങ്ങിയ ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. എമിറേറ്റിലെ വിവിധ മേഖലകളിൽ മാറി മാറി താമസിച്ച് അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ പ്രതി ആലോചിച്ചിരുന്നു. ഒരിടത്ത് നിൽക്കാതെ അദ്ദേഹം നിയമപാലകരെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിച്ചതായി അജ്മാൻ പൊലീസിലെ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗം ഡയറക്ടർ ക്യാപ്റ്റൻ അഹമ്മദ് സഈദ് അൽ നുഐമി പറഞ്ഞു. ഒടുവിൽ അൽ കരാമ മേഖലയിൽ പ്രതിയെ ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ടെത്താനും പിടികൂടാനും അജ്മാൻ പൊലീസിന് കഴിഞ്ഞു.  ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. താനും കൊല്ലപ്പെട്ടയാളും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നതായി ഇയാൾ വെളിപ്പെടുത്തി. 

കത്തികൊണ്ട് കുത്തുന്നതിന് മുമ്പ് തടികൊണ്ടുള്ള വസ്തു ഉപയോഗിച്ച്  ആക്രമിച്ചതായും മൊഴി നൽകി. ഇത് മരണത്തിലേയ്ക്ക് നയിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ അപകീർത്തിപ്പെടുത്തിയതും സാമ്പത്തിക തർക്കവുമാണ് ഏറ്റുമുട്ടലിലേയ്ക്കും തുടർന്ന് കൊലപാതകത്തിനും കാരണമായത്. പിന്നീട് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണത്തിന്റെ ചുമതല ഏറ്റെടുത്തു. അന്വേഷണ സംഘം പ്രകടിപ്പിച്ച വൈദഗ്ധ്യത്തെ ക്യാപ്റ്റൻ അഹമ്മദ് സഈദ് അൽ നുഐമി  അഭിനന്ദിച്ചു. കുറ്റകൃത്യങ്ങളിലോ നിയമലംഘനങ്ങളിലോ ഏർപ്പെടുന്നത് കണ്ടാലുടൻ അറിയിക്കാൻ അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

 

 

 

English Summary: Ajman police arrested the suspect within six hours of the murder; Captured from Al Karama area

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com