'കാക്കേ കാക്കേ പോയ്ക്കൂടെ?', സൗദിയിൽ ഇന്ത്യൻ കാക്കകൾ ശല്യമാകുന്നു; നടപടിക്കൊരുങ്ങി അധികൃതർ

Mail This Article
ജിസാൻ∙ കാക്കേ കാക്കേ കൂടെവിടെ എന്ന് പാടിയ ബാല്യത്തിന്റെ ഗൃഹാതുരത്വമുണർത്തുന്ന ഓർമകളിലേയ്ക്ക് പ്രവാസി മലയാളികളെ ഉണർത്തി സൗദി അധികൃതർ. ഇന്ത്യയിൽ നിന്ന് വിരുന്നെത്തുന്ന കാക്കകൾ പിന്നീട് മടങ്ങാത്തതിനെ തുടർന്ന് നിയന്ത്രണ നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് സൗദി പരിസ്ഥിതി വകുപ്പ്. തങ്ങളുടെ ട്വിറ്റർ പേജിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ജിസാനിലും ഫറസാൻ ദ്വീപിലും വിരുന്നെത്തിയ ഇന്ത്യൻ കാക്കകൾ മടങ്ങുന്നില്ലെന്നാണ് കണ്ടെത്തൽ. കാക്കളുടെ എണ്ണം പെരുകുകയും ശല്യം വർധിക്കുകയും ചെയ്തതോടെയാണ് നിയന്ത്രണ നടപടികളുമായി അധികൃതർ രംഗത്തെത്തുന്നത്. ഇന്ത്യൻ കാക്കളുടെ എണ്ണം അമിതമായി വർധിച്ചതു കാരണം ഇതര ചെറുജീവികളുടെ എണ്ണം വൻതോതിൽ കുറഞ്ഞതായി കണ്ടെത്തി. ഇത് ജീവജാലങ്ങളുടെ നിലനിൽപിനെ ബാധിക്കും എന്നതിനാൽ കാക്കകളുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ട് എന്ന തീരുമാനത്തിലാണ് വനം, പരിസ്ഥിതി വകുപ്പ്. കാക്കകൾ ചെറുപ്രാണികളെ മുഴുവൻ അകത്താക്കുന്നതായും ഇത്തരത്തിൽ പല ജീവികളും അപ്രത്യക്ഷമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.
∙ സൗദിയിലെ കാക്കള്‍ സെലിബ്രിറ്റികൾ

ജിസാനിലായിരുന്നു സൗദിയിൽ ആദ്യം കാക്കകൾ കണ്ടുതുടങ്ങിയത്. മലയാളിയുടെ വീട്ടുമുറ്റത്തും പരിസരത്തുമൊക്കെ നിത്യകാഴ്ചകളായ കാക്കളെ ജിസിസിയിലെ മറ്റു രാജ്യങ്ങളിൽ സാധാരണയായി കാണാറുണ്ടെങ്കിലും സൗദി മണ്ണിൽ അപൂർവ്വമായിരുന്നു. പേനക്കാക്ക, കാവതി കാക്ക എന്നൊക്കെ വിളിപ്പേരുള്ള കഴുത്തും നെഞ്ചും ചാരനിറത്തിലുള്ള നാട്ടിലെ പ്രധാന ഇനമായ വീട്ടു കാക്കയെ ഒറ്റക്കും കൂട്ടായുമൊക്കെ അവിടെയും ഇവിടെയുമായി കാണാറുണ്ടായിരുന്നു. അവയേക്കാൾ കുറേക്കൂടി വലിപ്പക്കൂടുതലുള്ള, മൊത്തം കടും കറുപ്പ് നിറമുള്ള ബലിക്കാക്കയും ഇടക്ക് കാണാം. ചിലയിടങ്ങളിലൊക്കെ പൈപ്പ് പൊട്ടി ഒലിച്ച് ഉണ്ടാകുന്ന വെള്ളക്കെട്ടുകളിലൊക്കെ കലപിലയിട്ട് വിശാലമായി മുങ്ങി കുളിക്കുന്ന കാക്കക്കുളി സ്വദേശികൾക്കും കൗതുകമായിരുന്നു. അതോടെ ഒരു സെലിബ്രിറ്റി സ്റ്റാറ്റസും കിട്ടിയിരുന്നു. ദിവസവും കുളി നിർബന്ധമായ കാക്കകൾ ഗൾഫിലെ വെള്ളം കിട്ടാൻ സാധ്യതയുളള ഇടങ്ങളിൽ താവളമാക്കിയതോടെ എണ്ണം പെരുകിത്തുടങ്ങി. കൗതുക കാഴ്ചയായിരുന്ന കാക്കകൾ കൂട്ടമായി പെരുകിയതോടെ ക്രമേണ ശല്യമാവുന്ന കാഴ്ചകളാണ് ജീസാനിലുള്ളവർക്ക് ചുണ്ടിക്കാണിക്കാനുള്ളത്.
∙ കാക്കൾ കടൽക്കടന്നെത്തുന്നതെങ്ങനെ?
കേരളത്തിൽ സർവ്വ സാധാരണമായ കാക്കകൾ കടൽ കടന്നതെങ്ങനെയെന്ന് കൃത്യമായൊരു അറിവുമില്ല. പണ്ടെങ്ങോ കേരള തീരത്തു നിന്നുമെത്തിയ പത്തേമാരിയിലോ ചരക്കു കപ്പലിലോ കുടുങ്ങിപ്പോയി ഗൾഫിലെത്തിയതാവാം എന്നാണ് കരുതുന്നത്.
സാധാരണ പത്ത് ചതുരശ്ര കിലോമീറ്ററോളം വിസ്തീർണ പ്രദേശങ്ങളിലാണ് കാക്കക്കൂട്ടങ്ങൾ ഇരതേടി പറന്നു സഞ്ചരിക്കാറുള്ളു. അതാവാം കപ്പൽ കഥയ്ക്ക് പ്രചാരം കിട്ടിയത്. കാക്കക്കൂട്ടങ്ങളിൽ ഇരുന്നൂറ് മുതൽ ആയിരക്കണക്കിന് വരെ അംഗങ്ങൾ ഉണ്ടാവും. അംഗങ്ങളെല്ലാം വൈകുന്നേരമാകുമ്പോൾ ഉയർന്ന ഒരു മരത്തിലോ മരക്കൂട്ടത്തിലോ ചേക്കേറാനായി പറന്നെത്തും. ചേക്കേറും മുമ്പ് തൊട്ടടുത്തുള്ള മരങ്ങളിലോ മൈതാനത്തോ കൂട്ടമായി വന്നിരുന്ന് ഒരു കശപിശ സമ്മേളനം ഉണ്ടാവും. എല്ലാവരും ഒന്നിച്ച് പ്രസംഗിക്കും. പിന്നെ സ്വിച്ചിട്ടപോലെ സമ്മേളനം പിരിച്ച് വിടും. ചേക്കേറിയാലും കുറേ നേരം കൂടി കശപിശ ശബ്ദം കേൾക്കാം. കൂടു കെട്ടുന്ന സമയത്ത് ഇവർ ഏകാന്ത പ്രണയിനികളാകും. കൂട്ടത്തിൽ നിന്ന് മാറി തനിയെ കൂട് കെട്ടും. ഒരു മരത്തിൽ ഒന്നിലധികം കൂടുകൾ ചിലപ്പോൾ കാണും.
സാമൂഹിക ജീവിതം ഇഷ്ടപ്പെടുന്ന കാക്കകൾ എന്തും തിന്നും. അഴുകിയ ശവം മുതൽ പുൽച്ചാടി, മണ്ണിര, എലി, തവള, ഒച്ച് , മറ്റ് പക്ഷികളുടെ മുട്ട വരെ. ധാന്യങ്ങളും പഴങ്ങളും വിടില്ല. കൃഷിയിടങ്ങളിൽ കാക്കകളെ പേടിപ്പിച്ചോടിക്കാൻ കോലങ്ങൾ കുത്തിവെയ്ക്കുന്ന രീതി വളരെ പണ്ട് മുതലേ ഉണ്ടായിരുന്നു.എന്തും ഏതും തിന്ന് അതിജീവിക്കാനുള്ള കഴിവും സാമർത്ഥ്യവും ശത്രുക്കളുടെ കുറവും കൊണ്ട് കാക്ക എത്തിയ സ്ഥലത്തൊക്കെ സാമ്രാജ്യം സ്ഥാപിച്ചു. അത്തരത്തിൽ കാക്ക കൂട്ടത്തിന്റെ വിളയാട്ടം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ജീസാനിലും ഫറസാൻ ദ്വീപിലുമൊക്കെ. അതോടു കൂടി നിയന്ത്രണ നടപടികൾ ശക്തമാക്കാനൊരുങ്ങുകയാണ് അധികൃതർ. ഒരു കാക്ക മതി ഒരാളെ അസ്വസ്ഥനാക്കാൻ എന്നിരിക്കേ നൂറുകണക്കിന് കാക്കകളുടെ കലമ്പൽ ഉണ്ടാക്കുന്ന പ്രയാസം ഉഹിക്കാവുന്നതേയുള്ളൂ. ശീലമായതുകൊണ്ടു മാത്രം മലയാളികൾക്ക് ഇതൊരു പ്രശ്നമല്ലെങ്കിലും സ്വദേശികളടക്കമുള്ളവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
∙ കാക്കകൾ ശല്യമായിത്തീരുന്നു
തെക്കുപടിഞ്ഞാറൻ തീരനഗരമായ ജീസാനിലും ടൂറിസ്റ്റ് കേന്ദ്രമായ ഫറസാൻ ദ്വീപിലും വിരുന്നെത്തിയ ഇന്ത്യൻ കാക്കകൂട്ടം മടങ്ങുന്നില്ലെന്നു അവയെ നിരീക്ഷിച്ച പക്ഷി നിരീക്ഷകർക്കു മനസിലായി. കാക്കകളുടെ എണ്ണം അമിതമായി വർധിച്ചതു കാരണം മറ്റു ചെറുജീവികളുടെ എണ്ണം വൻതോതിൽ കുറഞ്ഞതായി കണ്ടെത്തി. ഇത് ജീവജാലങ്ങളുടെ നിലനിൽപിനെ ബാധിക്കും എന്നതിനാൽ കാക്കകളുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ട് എന്ന തീരുമാനത്തിലാണ് വനം, പരിസ്ഥിതി വകുപ്പ്. കാക്കകൾ ചെറുപ്രാണികളെ മുഴുവൻ ഭക്ഷണമാക്കുന്നതിനാൽ ഇവിടങ്ങളിൽ ഉണ്ടായിരുന്ന പല ജീവികളും അപ്രത്യക്ഷമാകുന്നതായും വംശനാശം വരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കാക്കകൾ ഇവിടങ്ങളിൽ കൂടുകൂട്ടുകയും താവളമടിക്കുകയും ചെയ്യുന്നത് തടയാനുള്ള മുന്നൊരുക്കത്തിലാണ് പരിസ്ഥിതി വകുപ്പ്.
പരിസ്ഥിതി സംരക്ഷിത മേഖലകളിലും വന്യജീവി സങ്കേതങ്ങളിലും പുതുതായി കടന്നു കയറി ആവാസ വ്യവസ്ഥയിൽ വ്യതിയാനം വരുത്തും വിധം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന പറവകളെയും ജന്തുക്കളെയും ചെറുക്കുന്നതിന്റെ ഭാഗമായാണ് കാക്കകളെ തുരത്തുന്ന പദ്ധതി നടപ്പിലാക്കുന്നത്. കാക്കകളുടെ കണക്കെടുപ്പ്, പ്രജനന കാലം നിർണയിക്കൽ, കൂടുകൾ കണ്ടെത്തൽ, ഇര തേടിച്ചെല്ലുന്ന പ്രദേശങ്ങൾ കണ്ടെത്തൽ എന്നിവയിലൂടെ കാക്കകളെ തുരത്താനാകുമെന്നാണ് വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ . 140 ലേറെ കൂടുകൾ ആദ്യഘട്ടമായി നശിപ്പിക്കുകയും ദീപിലുള്ള 35 ശതമാനം കാക്കകളെ കണ്ടെത്തി തുരത്തുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി ലൈനുകളിൽ ഇരുന്ന് തടസ്സം സൃഷ്ടിച്ച് വിതരണം തടസപ്പെടുന്ന സംഭവങ്ങൾ, കടൽ പറവകളുടെ കുഞ്ഞുങ്ങളെ കൊല്ലുകയും മുട്ടകൾ ആഹാരമാക്കി നശിപ്പിക്കുകയും ചെയ്യുക, ചെറിയ ജീവികളെ ആക്രമിക്കുക കൂടാതെ രോഗ വ്യാപനത്തിൽ പങ്കാളികളാകുക തുടങ്ങിയ നിരവധി ഉപദ്രവങ്ങളാണ് ഇന്ത്യൻ കാക്കകൾ മൂലം സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പരിസ്ഥിതി വന്യജീവി വകുപ്പ് കണ്ടെത്തിയിരുന്നു.
English Summary: Indian crows nuisance in Saudi Arabia