സഖ്യസേനയ്ക്കുനേരെ ഹൂതി ആക്രമണം; 2 ബഹ്റൈൻ സൈനികർക്ക് നാടിന്റെ അന്ത്യാഞ്ജലി

Mail This Article
മനാമ ∙ യെമൻ–സൗദി അതിർത്തിയിൽ ഉണ്ടായ ഹൂതി ആക്രമണത്തിൽ അറബ് സഖ്യസേനയുടെ ഭാഗമായ 2 ബഹ്റൈൻ സൈനികർ കൊല്ലപ്പെട്ടു. ഒട്ടേറെ സൈനികർക്കു പരുക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. വീരമൃത്യു വരിച്ച ലഫ്. മുബാറക് ഹാഷിൽ സായിദ് അൽ കുബൈസി, കോർപറൽ യാക്കൂബ് റഹ്മത് മൗലൈ മുഹമ്മദ് എന്നിവരുടെ മൃതദേഹങ്ങൾ പ്രത്യേക വിമാനത്തിൽ ബഹ്റൈനിൽ എത്തിച്ച് വൻജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, കിരീടാവകാശിയും പ്രധാനമന്ത്രിയും സായുധസേനാ ഉപമേധാവിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹ്മദ് അൽ ഖലീഫ തുടങ്ങിയവർ അനുശോചിച്ചു.
കബറടക്ക ചടങ്ങിൽ കിരീടാവകാശിയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തു. സൈനികരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ജനറൽ കമാൻഡ് ക്ഷേമത്തിനായി ഒപ്പമുണ്ടാകുമെന്നും ഉറപ്പു നൽകി. 2014ൽ ആരംഭിച്ച യെമൻ സംഘർഷത്തിൽ പതിനായിരക്കണക്കിന് പേർ മരിച്ചതിനെ തുടർന്ന് 2022 ഏപ്രിലിൽ യുഎൻ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.
ഒക്ടോബർ മുതൽ പോരാട്ടം നിർത്തിയിരുന്നു. യുദ്ധത്തടവുകാരെ സൗദിയും ഹൂതികളും 2023 ഏപ്രിലിൽ പരസ്പരം കൈമാറുകയും ചെയ്തിരുന്നു. ഇറാനുമായുള്ള ബന്ധം സൗദി പുനഃസ്ഥാപിച്ചതും മേഖലയിൽ സമാധാനം വീണ്ടെടുക്കാൻ സഹായകമാകും എന്നായിരുന്നു വിലയിരുത്തൽ. അതിനിടെ നടന്ന ഹൂതി ആക്രമണത്തെ സൗദി ഉൾപ്പെടെ വിവിധ രാജ്യങ്ങൾ ശക്തമായി അപലപിച്ചു.
English Summary: Bahrain says two soldiers killed in Houthi drone attack.