ഷാര്‍ജ രാജ്യാന്തര പുസ്തക മേളയ്ക്ക് നാളെ കൊടിയിറക്കം; വാരാന്ത്യങ്ങളിൽ വൻ തിരക്ക്

Mail This Article
ഷാര്‍ജ∙ നമുക്ക് പുസ്തകങ്ങളെക്കുറിച്ച് പറയാം എന്ന പ്രമേയത്തിൽ ഈ മാസം 1 മുതല്‍ എക്‌സ്‌പോ സെന്‍ററില്‍ നടന്നുവരുന്ന 42-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് നാളെ കൊടിയിറക്കും. വാരാന്ത്യ അവധി ദിനമായ ഇന്നലെ വൻ സന്ദർശക തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നും സമാപന ദിവസമായ നാളെയും സന്ദർശക പ്രവാഹമുണ്ടാകുമെന്നാണ് കരുതുന്നത്. സാഹിത്യ, സാംസ്‌കാരിക, ചലച്ചിത്ര, ശാസ്ത്ര, ബിസിനസ്, മാധ്യമ, ദുരന്ത നിവാരണ മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ് ഇപ്രാവശ്യം മേളയിൽ പങ്കെടുത്തത്. തങ്ങളുടെ പുസ്തകങ്ങള്‍ സംബന്ധിച്ചും ജീവിതാനുഭവങ്ങളും മറ്റും ഇവര്‍ സദസ്സുമായി പങ്കു വച്ചു.

സുനിതാ വില്യംസ്, മല്ലിക സാരാഭായ്, ബര്‍ഖാ ദത്ത്, നീനാ ഗുപ്ത, നിഹാരിക, കരീനാ കപൂര്‍, കജോള്‍ ദേവ്ഗന്‍, അജയ് പി.മങ്ങാട്ട്, യാസ്മിന്‍ കറാച്ചിവാല, അങ്കുര്‍ വാരികൂ, മുരളി തുമ്മാരുകുടി തുടങ്ങിയവരാണ് ഈ വര്‍ഷത്തെ പുസ്തക മേളയില്‍ തിളങ്ങിയത്. കേരളത്തിൽ നിന്ന് മുൻ സംസ്ഥാന ജയിൽ മേധാവി ഋഷിരാജ് സിങ്, മുൻ മന്ത്രി കെ.ടി.ജലീൽ, നടന്മാരായ ജോയ് മാത്യു, ഇർഷാദ്, എം.എ.നിഷാദ്, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരാണ് പങ്കെടുത്ത പ്രമുഖർ.

ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെ ഇന്‍റലക്ച്വല്‍ ഹാളില്‍ 'ദുരന്ത നിവാരണത്തിന്‍റെ നുറുങ്ങുകളും തന്ത്രങ്ങളും' എന്ന വിഷയത്തില്‍ യുഎന്‍ പരിസ്ഥിതി പ്രോഗ്രാമിലെ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക് ഷന്‍ മേധാവിയും മലയാളിയുമായ മുരളി തുമ്മാരുകുടി സംസാരിക്കും. 'ബുദ്ധനും ശങ്കരനും പിന്നെ ഞാനും' എന്ന തന്‍റെ പുസ്തകം സംബന്ധിച്ചും അദ്ദേഹം സംസാരിക്കും. നൈജീരിയൻ നോവലിസ്റ്റും 1986ലെ നൊബേൽ ജേതാവുമായ വോൽ സോയിങ്ക, മാൽക്കം തിമോത്തി ഗ്ലാഡ് വെൽ, റോബർട് ഹാരിസ്, തോമസ് എറിക് സൺ, മൊഹ്സിൻ ഹമിദ്, മോണിക്ക ഹാലൻ, വാക് ലവ് സ്മിൽ എന്നിവരാണ് മേളയിലെത്തിയ മറ്റു പ്രമുഖർ.
∙ മനോരമ ബുക്സ് സ്റ്റാളിൽ തിരക്കേറി
മുൻ വർഷത്തേക്കാളും കൂടുതൽ ടൈറ്റിലുകളും അതിഥികളുമായാണ് ഇപ്രാവശ്യം മനോരമ ബുക്സ് എത്തിയത്. ഇരുമുഖിയും മറ്റു പ്രിയ നോവെല്ലകളും എന്ന പുസ്തകവുമായി കഥാകൃത്ത് ജേക്കബ് ഏബ്രഹാം മേളയ്ക്കെത്തി. കെ.എസ്.ചിത്രയുടെ ജീവിത കഥ പറയുന്ന ചിത്രഗീതവുമായി ഷാജൻ സി.മാത്യു, സീതി ഹാജിയുടെ നിയമസഭാ പ്രസംഗങ്ങൾ, റി ഡിസൈനിങ് ദ് വേൾഡ്; എ ഗ്ലോബൽ കാൾ ടു ആക് ഷൻ എന്ന സാം പിത്രോദയുടെ പുസ്തകത്തിന്‍റെ മലയാളം വിവര്‍ത്തനം എന്നിവയും പ്രകാശനം ചെയ്യുന്നു.
ഇപ്രാവശ്യം മേളയിൽ 108 രാജ്യങ്ങളിൽ നിന്നുള്ള 2033 പ്രസാധകർ ആതിഥേയത്വം വഹിക്കുന്നു. തങ്ങളുടെ 15 ലക്ഷത്തിലധികം ശീർഷകങ്ങൾ അവർ പ്രദർശിപ്പിക്കുന്നു. 69 രാജ്യങ്ങളിൽ നിന്നുള്ള 215 അതിഥികൾ പങ്കെടുക്കുന്ന 1700 പരിപാടികളാണ് അരങ്ങേറുന്നത്. ആകെ 460 പരിപാടികൾ.