വിമാനയാത്രക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ; ടിക്കറ്റ് തുകയുടെ 200% വരെ നഷ്ടപരിഹാരം

Mail This Article
ജിദ്ദ∙ സർവീസിന് കാലതാമസം നേരിടൽ, സർവീസ് നേരത്തെയാക്കൽ, റദ്ദാക്കൽ, ഓവർ ബുക്കിങ് കാരണം സീറ്റ് നിഷേധിക്കൽ, സീറ്റ് ക്ലാസ് താഴ്ത്തൽ എന്നീ സാഹചര്യങ്ങളിൽ വിമാന യാത്രക്കാരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന പുതിയ നിയമാവലി പ്രാബല്യത്തിൽവന്നു. സൗദി വിമാന കമ്പനികൾക്കും സൗദിയിലെ വിമാനത്താവളങ്ങളിലേക്കും തിരിച്ചും സർവീസ് നടത്തുന്ന വിദേശ വിമാന കമ്പനികൾക്കും നിയമാവലി ബാധകമാണ്.
സർവീസ് റദ്ദാക്കുന്ന പക്ഷം യാത്രക്കാരെ മുൻകൂട്ടി വിവരമറിയിക്കുന്ന കാലയളവിനുസരിച്ച് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരമായി ലഭിക്കും. പഴയ നിയമാവലിയിൽ ഇത്തരം സാഹചര്യങ്ങളിൽ ടിക്കറ്റ് നിരക്കിന് തുല്യമായ തുകയാണ് നഷ്ടപരിഹാരം വ്യവസ്ഥ ചെയ്തിരുന്നത്. ചില സാഹചര്യങ്ങളിൽ ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം മുതൽ 200 ശതമാനം വരെ നഷ്ടപരിഹാരം ലഭിക്കും. ബുക്കിങ് നടത്തുമ്പോൾ പ്രഖ്യാപിക്കാത്ത സ്റ്റോപ്പ്-ഓവർ പിന്നീട് ഉൾപ്പെടുത്തുന്ന സാഹചര്യത്തിലും യാത്രക്കാർക്ക് പുതിയ നിയമാവലി നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നു.
∙ 6,568 റിയാലിൽ കവിയാത്ത നഷ്ടപരിഹാരം
ബാഗേജ് നഷ്ടപ്പെടുന്ന യാത്രക്കാർക്ക് 6,568 റിയാലിന് തുല്യമായ തുക നഷ്ടപരിഹാരമായി ലഭിക്കും. ബാഗേജുകൾ കേടാവുകയോ ബാഗേജ് ലഭിക്കാൻ കാലതാമസം നേരിടുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും 6,568 റിയാലിൽ കവിയാത്ത നഷ്ടപരിഹാരം ലഭിക്കും. വിമാന സർവീസിന് ആറു മണിക്കൂറിലേറെ കാലതാമസം നേരിടുന്ന പക്ഷം യാത്രക്കാർക്ക് ഇനി മുതൽ 750 റിയാൽ തോതിൽ നഷ്ടപരിഹാരം ലഭിക്കും. ആറു മണിക്കൂറിലേറെ കാലതാമസം നേരിടുന്ന സർവീസുകളിലെ യാത്രക്കാർക്ക് ഭക്ഷണ, പാനീയങ്ങളും ഹോട്ടൽ താമസവും ഹോട്ടലിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും വിമാന കമ്പനികൾ നൽകിയിരിക്കണം.
ആറു മണിക്കൂറിലേറെ കാലതാമസം നേരിടുന്ന സർവീസുകളിലെ യാത്രക്കാർക്ക് ഭക്ഷണ, പാനീയങ്ങളും ഹോട്ടൽ താമസവും ഹോട്ടലിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും പഴയ നിയമാവലിയും ഉറപ്പുനൽകിയിരുന്നു. ഇതിനു പുറമെ പുതിയ നിയമാവലിയിൽ 750 റിയാൽ നഷ്ടപരിഹാരം കൂടി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഓവർ ബുക്കിങ് അടക്കമുള്ള കാരണങ്ങളാൽ സീറ്റ് നിഷേധിക്കുകയോ സീറ്റ് ക്ലാസ് താഴ്ത്തുകയോ ചെയ്യുന്ന പക്ഷം ടിക്കറ്റ് നിരക്കിന് പുറമെ 100 ശതമാനം നഷ്ടപരിഹാരമാണ് പഴയ നിയമാവലിയിൽ അനുശാസിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ടിക്കറ്റിന് നിരക്കിന് പുറമെ 200 ശതമാനം നഷ്ടപരിഹാരവും ഇനി മുതൽ ലഭിക്കും.
ബുക്കിങ് നടത്തുമ്പോൾ പ്രഖ്യാപിക്കാത്ത സ്റ്റോപ്പ്-ഓവർ പിന്നീട് ഉൾപ്പെടുത്തുന്ന സാഹചര്യത്തിൽ പുതുതായി ഉൾപ്പെടുത്തുന്ന ഓരോ സ്റ്റോപ്പ്-ഓവറിനും 500 റിയാൽ വരെ തോതിൽ നഷ്ടപരിഹാരം ലഭിക്കും. പഴയ നിയമാവലിയിൽ ഇത്തരം സാഹചര്യങ്ങളിൽ പ്രത്യേക നഷ്ടപരിഹാരം നിർണയിച്ചിരുന്നില്ല. വികലാംഗരുടെ ആവശ്യകതകളും അവകാശങ്ങളും പാലിക്കാത്തതിന് പഴയ നിയമാവലിയിൽ ടിക്കറ്റ് നിരക്കിന്റെ 200 ശതമാനം വരെയാണ് വ്യവസ്ഥ ചെയ്തിരുന്ന നഷ്ടപരിഹാരം. വികലാംഗർക്ക് സീറ്റ് നിഷേധിക്കുന്ന പക്ഷം ടിക്കറ്റ് നിരക്കിന്റെ 200 ശതമാനത്തിന് തുല്യമായ തുക നഷ്ടപരിഹാരം നൽകണമെന്നും വീൽചെയർ ലഭ്യമാക്കാത്തതിന് 500 റിയാൽ നഷ്ടപരിഹാരം നൽകണമെന്നും പുതിയ നിയമാവലി അനുശാസിക്കുന്നു. ബാഗേജുകൾ നഷ്ടപ്പെടുന്നതിനും ലഗേജ് കേടാകുന്നതിനും 1,750 റിയാൽ മുതൽ 5,655 റിയാൽ വരെയാണ് പഴയ നിയമാവലിയിൽ വ്യവസ്ഥ ചെയ്തിരുന്ന നഷ്ടപരിഹാരം.
പുതിയ നിയമാവലിയിൽ ഇത് 6,568 റിയാലായി ഉയർത്തിയിട്ടുണ്ട്. ലഗേജ് ലഭിക്കാൻ കാലതാമസം നേരിടുന്നതിന് ആദ്യ ദിവസത്തിന് 740 റിയാലും രണ്ടാം ദിവസം മുതൽ 300 റിയാലും തോതിൽ പരമാവധി 6,568 റിയാൽ വരെ പുതിയ നിയമാവലിയിൽ നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്നു. ലഗേജ് ലഭിക്കാൻ വൈകുന്ന പക്ഷം ആഭ്യന്തര സർവീസുകളിൽ ദിവസത്തിന് 100 റിയാലും രാജ്യാന്തര സർവീസുകളിൽ ദിവസത്തിന് 200 റിയാലും തോതിൽ പരമാവധി അഞ്ചു ദിവസം വരെ നഷ്ടപരിഹാരം നൽകാനാണ് പഴയ നിയമാവലി അനുശാസിച്ചിരുന്നത്.
ആഗമന, നിർഗമന സർവീസുകളിൽ റൺവേയിൽ വിമാനം വൈകുന്നതിന് പഴയ നിയമാവലിയിൽ പ്രത്യേക നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്നില്ല.റൺവേയിൽ മൂന്നു മണിക്കൂറിലേറെ വിമാനം വൈകുന്ന പക്ഷം വിമാനത്തിൽ നിന്ന് ഇറങ്ങാൻ യാത്രക്കാർക്ക് അവകാശമുണ്ട്. കൂടാതെ സർവീസ് റദ്ദാക്കൽ വകുപ്പുകൾ പ്രകാരം നഷ്ടപരിഹാരം ലഭിക്കാനും യാത്രക്കാർക്ക് അവകാശമുണ്ട്.
∙ യാത്രക്കാരുടെയും വിമാന കമ്പനികളുടെയും ബാധ്യതകളും നിയമാവലി വ്യക്തമാക്കുന്നു
വികലാംഗ യാത്രക്കാരുടെ അവകാശങ്ങളും പ്രത്യേക ആവശ്യകതകളും നിയമാവലി കൈകാര്യം ചെയ്യുന്നു. ഹജ്, ഉംറ സർവീസുകൾ പോലെ ചാർട്ടർ ഫ്‌ളൈറ്റുകളിലെ യാത്രക്കാരുടെ അവകാശങ്ങളും നിയമാവലി ഉറപ്പുവരുത്തുന്നു.