അബുദാബിയിൽ താമസിക്കുന്നവരിൽ 50 ശതമാനവും അവിവാഹിതർ;ജനസംഖ്യയിൽ 67.1 ശതമാനവും പുരുഷന്മാർ

Mail This Article
അബുദാബി ∙ തലസ്ഥാനത്ത് ജനപ്പെരുപ്പം പുതിയ ഉയരത്തിൽ. പുതിയ കണക്ക് പ്രകാരം അബുദാബിയിൽ താമസിക്കുന്നവരുടെ എണ്ണം 38 ലക്ഷത്തോട് അടുക്കുന്നു. 37.9 ലക്ഷം പേരാണ് ഇപ്പോൾ അബുദാബിയിലുള്ളത്.
ജനസംഖ്യയിൽ കഴിഞ്ഞ വർഷം 83% വളർച്ചയുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് സെന്റർ അറിയിച്ചു. ജനസംഖ്യയിൽ 67.1% പുരുഷന്മാരാണ്. താമസക്കാരിൽ 48.3% വിവാഹിതരാണ്. വിവാഹ മോചനം നേടിയത് 1%. വിധവകൾ .5%. അബുദാബിയിൽ താമസിക്കുന്നവരിൽ 50 ശതമാനവും അവിവാഹിതർ 50%.എമിറേറ്റിലെ ജനങ്ങളിൽ 65.9% പേരും അബുദാബിയിലാണ് താമസിക്കുന്നത്. അൽഐനിൽ 26.6 ശതമാനവും അൽ ദഫ്റയിൽ 7.5 ശതമാനവും താമസിക്കുന്നു. 25 ലക്ഷം പേരും ജോലി ചെയ്യുന്നവരാണ്. ഇതിൽ 78% പുരുഷന്മാരാണ്.
ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ 82% വളർച്ചയുണ്ടായി. ജോലിക്കാരിൽ 66% അബുദാബിയിലും ബാക്കിയുള്ളവർ അൽഐൻ, അൽ ദഫ്റ മേഖലകളിലുമാണ്.പാർപ്പിട ആവശ്യങ്ങൾക്കും ഓഫിസുകൾക്കുമായി 2.81 ലക്ഷം കെട്ടിടങ്ങളുണ്ട്. 2011ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കെട്ടിടങ്ങളുടെ എണ്ണത്തിൽ 67% ആണ് വളർച്ച. കെട്ടിടങ്ങളിൽ 71 ശതമാനവും പാർപ്പിട സമുച്ചയങ്ങളാണ്. 18% വാണിജ്യ, വ്യാപാര കെട്ടിടങ്ങളാണ്. ശേഷിക്കുന്നത് ഫാമുകളും ഇതര ആവശ്യങ്ങൾക്കായി നിർമിച്ചവയുമാണ്. മുഹമ്മദ് ബിൻ സായിദ് സിറ്റിയിലാണ് ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ, 17,000 എണ്ണം. ഖലീഫ സിറ്റിയിൽ 16,300 എണ്ണം. അൽഫലാഹ്, മുസഫ മേഖലകളെല്ലാം പാർപ്പിട സമുച്ചയങ്ങളാൽ നിറഞ്ഞു. റിയൽ എസ്റ്റേറ്റ് കമ്പനികളുടെ എണ്ണത്തിൽ 66% വളർച്ചയുണ്ടായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.