വേൾഡ് എൻഡുറൻസ് ചാംപ്യൻഷിപ്പ്: തുടർച്ചയായ രണ്ടാം ലോക കിരീടത്തിൽ മുത്തമിട്ട് ബഹ്‌റൈൻ രാജകുമാരൻ

Mail This Article
മനാമ ∙ ഫ്രാൻസിലെ മോൺപാസിയറിൽ നടന്ന 160 കിലോമീറ്റർ എഫ്ഇഐ വേൾഡ് എൻഡുറൻസ് ചാംപ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം ലോക കിരീടം സ്വന്തമാക്കി ബഹ്‌റൈൻ രാജകുമാരൻ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ. ജീവകാരുണ്യ യുവജന കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്‍റെ പ്രതിനിധി കൂടിയായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ വിജയം ആഘോഷിക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും മറ്റു രാജകുടുംബാംഗങ്ങളും ഒത്തുചേർന്നു.
ഈ വിജയം ആഗോള കായിക രംഗത്തെ ബഹ്‌റൈനിലെ കായികതാരങ്ങളുടെ കരുത്തിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എൻഡുറൻസ് റേസിങ്ങിലുള്ള ഷെയ്ഖ് നാസറിന്‍റെ സമർപ്പണവും അദ്ദേഹത്തിന്‍റെ നേട്ടങ്ങളും രാജ്യത്തുടനീളമുള്ള കായികതാരങ്ങളെ പ്രചോദിപ്പിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
തുടർച്ചയായ രണ്ടാം വർഷമാണ് ലോക കുതിരയോട്ട മത്സരത്തിൽ ബഹ്‌റൈൻ ടീം കിരീടം ചൂടുന്നത്. 40 രാജ്യങ്ങളില്‍ നിന്നുള്ള 144 കുതിരയോട്ടക്കാരെയാണ് ഷെയ്ഖ് നാസർ ഈ മത്സരത്തിൽ നേരിട്ടത്. കുതിരയോട്ട മത്സരങ്ങളുടെ രാജ്യാന്തര സംഘടനയായ ഇന്‍റര്‍നാഷനല്‍ എക്യൂസ്ട്രിയന്‍ ഫെഡറേഷന്‍ (എഫ്ഇഐ)യാണ് മത്സരങ്ങള്‍ നടത്തുന്നത്.