അനധികൃത ടാക്‌സി സർവീസ്; സൗദിയിലെ വിമാനത്താവളങ്ങളിൽ നിന്നും 932 ഡ്രൈവർമാർ പിടിയിൽ
Mail This Article
റിയാദ്∙ സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ അനുമതിയില്ലാതെ ടാക്‌സി സർവീസ് നടത്തിയതിന് 932 ഡ്രൈവർമാരെ പിടികൂടി. റിയാദ് എയർപോർട്ടിൽനിന്ന് അനധികൃത ടാക്‌സി സർവീസ് നടത്തിയതിന് പിടികൂടിയത് 379 പേരാണ്. അനധികൃത ടാക്‌സി സർവീസുകൾക്ക് 5000 റിയാൽ പിഴ ചുമത്തുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യും.
റിയാദ് വിമാനത്താവളത്തിൽ നിന്നാണ് ഏറ്റവുമധികം അനധികൃത ടാക്‌സി ഡ്രൈവർമാർ പിടിയിലായത്. ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുടെ നേതൃത്വത്തിലാണ് പരിശോധന. മദീന ജിദ്ദ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചുള്ള പരിശോധനയിലും നിരവധി പേർ പിടിയിലായി. ഇതോടെ ആറു മാസത്തിനിടെ ലൈസൻസില്ലാതെ ടാക്‌സി സർവീസ് നടത്തി പിടിയിലായവരുടെ എണ്ണം 7550 ആയി.
അംഗീകൃത ടാക്‌സി സർവീസുകൾ വിമാനത്താവളങ്ങളിൽ 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരം ടാക്‌സികളെ മാത്രം ആശ്രയിക്കാനും മന്ത്രാലയം യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 3600 അംഗീകൃത ടാക്‌സി സർവീസുകളും 54 റെന്റ് എ കാർ ഓഫിസുകളും ഇതിനായി പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം ലൈസൻസുള്ള ഓൺലൈൻ ടാക്‌സി കമ്പനികളുടെ സേവനങ്ങളും ലഭ്യമാണ്.