ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ യുഎഇയിലെ 1000 യൂണിറ്റുകളിൽ ചർച്ച സംഘടിപ്പിക്കുന്നു

Mail This Article
അബുദാബി ∙ പ്രവാസി ഇന്ത്യക്കാരുടെ തൊഴിൽ കുടിയേറ്റം ഇന്ത്യയിൽ ഉണ്ടാക്കിയ സ്വാധീനം ചർച്ച ചെയ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) യുഎഇയിലെ 1000 യൂണിറ്റുകളിൽ ചർച്ച (ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ) സംഘടിപ്പിക്കുന്നു. എസ്.വൈ.എസ് പ്ലാറ്റിനം ആഘോഷങ്ങളുടെ ഭാഗമായി നവംബർ 7, 8, 9, 10 തീയതികളിലായാണ് പരിപാടി. പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ കണക്കിനൊപ്പം അതുമൂലം സാമൂഹിക മേഖലകളിലുണ്ടായ പ്രതിഫലനം പഠനവിധേയമാക്കണമെന്നും ആവശ്യപ്പെട്ടു.
ഇന്ത്യയിലെ 2 കോടിയോളം പൗരന്മാർ ലോകത്തിലെ 181 രാജ്യങ്ങളിൽ ജോലി ചെയ്തു ജീവിക്കുന്നുവെന്നാണ് കണക്ക്. 2023ലെ കേരള മൈഗ്രേഷൻ റിപ്പോർട്ട് പ്രകാരം ഇവരിൽ 21.54 ലക്ഷം മലയാളികളാണെന്നും ചൂണ്ടിക്കാട്ടുന്നു. 2018ൽ 85,092 കോടി രൂപയാണ് പ്രവാസി പണമായി കേരളത്തിൽ എത്തിയെങ്കിൽ 2023ൽ അത് 2.16 ലക്ഷം കോടിയായി ഉയർന്നു. 154% വർധന. ലോകബാങ്കിന്റെ കണക്കു പ്രകാരം 2023ൽ ഇന്ത്യയിലെത്തിയത് 10.38 ലക്ഷം കോടി രൂപയാണ്. സാമ്പത്തികമായി വലിയ സംഭാവന നൽകിയ പ്രവാസിക്ക് രാജ്യം എന്ത് തിരിച്ചു നൽകി എന്നാണ് ഐസിഎഫ് ചോദിക്കുന്നത്.
വോട്ടവകാശമില്ലാത്ത പ്രവാസികളെ റേഷൻ കാർഡിൽനിന്നും നീക്കം ചെയ്തപ്പോൾ വേരറുക്കപ്പെട്ടവരായി. പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ ഭരണകൂടത്തിനു മുന്നിൽ കൊണ്ടുവരികയും വികസന മുന്നേറ്റത്തിൽ പ്രവാസികളുടെ പങ്ക് ഉയർത്തിക്കാട്ടുകയുമാണ് ലക്ഷ്യം.
സ്പർശം എന്ന പേരിലുള്ള കാരുണ്യ പദ്ധതി ഊർജിതമാക്കും. ആശുപത്രി, ജയിൽ സന്ദർശനം, വിവിധ കാരണങ്ങളാൽ നാട്ടിൽ പോകാൻ സാധിക്കാതെ കുടുങ്ങിയ ദുരിതബാധിതർക്ക് ആവശ്യമായ സഹായവും നൽകും. നാട്ടിൽ വിദ്യാഭ്യാസ, ചികിത്സ, വിവാഹധന സഹായവും നൽകും. അർഹരായവരെ കണ്ടെത്തി കിണർ, വീട് എന്നിവ നിർമിച്ചുനൽകും. രിഫായി കെയർ' പദ്ധതിയിലൂടെ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് മാസത്തിൽ 2,500 രൂപ വീതം വർഷത്തിൽ 30,000 രൂപ നൽകും. 3 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുക.
വാർത്താസമ്മേളനത്തിൽ മുസ്തഫ ദാരിമി കടാങ്കോട് - (ഐസിഎഫ് യുഎഇ നാഷനൽ പ്രസിഡന്റ്), ഹമീദ് പരപ്പ (ജനറൽ സെക്രട്ടറി), ഉസ്മാൻ സഖാഫി തിരുവത്ര (യുഎഇ സെൽ പ്രസിഡന്റ്), അബ്ദുൽ നാസർ കൊടിയത്തൂർ (സെക്രട്ടറി), ഹംസ അഹ്‌സനി (അബുദാബി സെൻട്രൽ പ്രസിഡന്റ്) എന്നിവർ പങ്കെടുത്തു.