ADVERTISEMENT

പണ്ട് നമ്മുടെ നാട്ടില്‍ പ്രചാരത്തിലിരുന്ന ഒരു വാഴ്‌മൊഴിയുണ്ട്. 'സ്വപ്നം കാണുന്നതിനൊക്കെ ഒരു പരിധിയില്ലേ?' അങ്ങനെയൊരു പരിധിയില്ലെന്ന് മലയാളി ആദ്യം മനസിലാക്കിയത് എം.എ. യൂസഫലി എന്ന നാട്ടികക്കാരന്‍റെ ജീവിതം അടുത്തറിഞ്ഞ നാള്‍ മുതലാണ്.

ഒന്നുമില്ലായ്മയില്‍ നിന്ന് ഈഫല്‍ ഗോപുരത്തേക്കാള്‍ ഉയരാമെന്ന് അനുഭവം കൊണ്ട് യൂസഫലി തെളിയിച്ചു തന്നു.  ഇടത്തരം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന യൂസഫലിക്ക് വിദേശ-സ്വദേശ സര്‍വകലാശാലകളിലെ മാനേജ്‌മെന്റ് പഠനത്തിന്‍റെ പിന്‍ബലമുണ്ടായിരുന്നില്ല.

Image Credit: X/Yusuffali_MA
Image Credit: X/Yusuffali_MA

പ്രായോഗിക ജീവിതത്തിന്‍റെ ഫലവത്തായ പാഠങ്ങളിലൂന്നി നിന്നുകൊണ്ട് പടിപടിയായി നേടിയെടുത്തതാണ് ഇന്ന് നാം കാണുന്ന വിസ്മയ വിജയം. ഗുജറാത്തില്‍ പലചരക്ക് കട നടത്തിയിരുന്നു പിതാവിനെയും അനുജനെയും സഹായിക്കാനായി അവിടേക്ക് തീവണ്ടി കയറിയതാണ് യൂസഫലി. വളരെ എളിയ തുടക്കത്തിന്‍റെ സഹജമായ ക്ലേശങ്ങള്‍ക്കിടയിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഡിപ്ലോമ കരസ്ഥമാക്കാനും അദ്ദേഹം മറന്നില്ല. 

Image Credit: X/Yusuffali_MA
Image Credit: X/Yusuffali_MA

എന്നാല്‍ ബിസിനസിന്‍റെ ബാലപാഠങ്ങള്‍ താന്‍ അഭ്യസിച്ചത് അഹമ്മദാബാദിലെ എം.കെ.ബ്രദേഴ്‌സ് ജനറല്‍ സ്‌റ്റോര്‍ എന്ന പലചരക്ക് കടയില്‍ നിന്നാണെന്ന് അദ്ദേഹം പറയാറുണ്ട്. അവിടെ നിന്നും ജീവിതത്തിന്‍റെയും കച്ചവടത്തിന്‍റെയും പ്രായോഗിക പാഠങ്ങള്‍ സ്വായത്തമാക്കിയ യൂസഫലി 1973 ഡിസംബര്‍ 31 ന് ദുംറ എന്ന കപ്പലില്‍ ഏഴര ദിവസം യാത്ര ചെയ്ത് ദുബായ് സീപ്പോര്‍ട്ടില്‍ ചെന്നിറങ്ങി. പടിപടിയായുളള വളര്‍ച്ചയായിരുന്നു അദ്ദേഹത്തിന്റേത്. 

Image Credit: yusuffali.com
Image Credit: yusuffali.com

ഇന്ന് ആയിരകണക്കിന് മലയാളികള്‍ ഉള്‍പ്പെടെ 50,000 ത്തോളം ആളുകള്‍ ജോലി ചെയ്യുന്ന ആഗോള വ്യവസായ സംരംഭമായ എം.കെ.ഗ്രൂപ്പിന്‍റെയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്‍റെയും മാനേജിങ് ഡയറക്ടറാണ് അദ്ദേഹം. കൊച്ചിയിലെ ഷോര്‍ ആശുപത്രിയുടെ ചെയര്‍മാന്‍.  വ്യക്തിഗതമായ ഉയര്‍ച്ചയ്ക്ക് സമാന്തരമായി രാജ്യം നേരിടുന്ന പല പ്രശ്‌നങ്ങളിലും സക്രിയമായ ഇടപെടലുകള്‍ നടത്തുന്നതില്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയ യൂസഫലിയുടെ സാമൂഹ്യരംഗത്തെ സംഭാവനകളുടെ പേരില്‍ 2008 ല്‍ രാജ്യം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു. കൊച്ചിയില്‍ സ്മാര്‍ട് സിറ്റി പദ്ധതി കൊണ്ടു വരുന്നതിലും അദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചു.

Image Credit: X/Yusuffali_MA
Image Credit: X/Yusuffali_MA

∙ ധാര്‍മ്മികതയിലും സമ്പന്നന്‍
സ്വപ്നം കാണാനാവാത്ത വിധം പണം സമ്പാദിക്കുന്നതാണോ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് നമുക്ക് തോന്നാം. യൂസഫലിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് സമ്പാദിച്ചു കൂട്ടിയ പണത്തിന്‍റെ കണക്ക് മാത്രമല്ല. മറിച്ച് സഹായം അര്‍ഹിക്കുന്ന വ്യക്തിക്കായാലും പ്രസ്ഥാനങ്ങള്‍ക്കായാലും ആവശ്യസമയത്ത് അത് ലഭ്യമാക്കുന്നു എന്നതിന്‍റെ പേരിലാണ്. മറ്റൊന്ന് കക്ഷിരാഷ്ട്രീയ ജാതിമത വംശദേശമെന്യേ എല്ലാ വിഭാഗം ആളുകളെയും ചേര്‍ത്തു നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിയുന്നു. യൂസഫലിയുടെ നയപരത ആരെയും വെറുപ്പിക്കാതെ നീങ്ങുന്ന തന്ത്രജ്ഞരായ പതിവ് ബിസിനസുകാരന്റേതല്ല.

Image Credit: yusuffali.com
Image Credit: yusuffali.com

ഹൃദയത്തില്‍ നന്മയുടെയും നിസ്വാര്‍ത്ഥതയുടെയും ആര്‍ദ്രതയുടെ ഉറവയില്‍ നിന്നാണെന്ന് സാക്ഷ്യപ്പെടുത്തുന്നത് അനവധി പേരാണ്. യൂസഫലിയെ പോലെയാകാന്‍ കഴിഞ്ഞില്ലെങ്കിലും അതിന്‍റെ ആയിരത്തിലൊന്ന് എങ്കിലുമാകാന്‍ മോഹിക്കുന്ന പതിനായിര കണക്കിന് മലയാളികളെ പ്രചോദനത്തിന്‍റെ അഗ്നിയിലേക്ക് നയിക്കുന്നതില്‍ ഈ മാതൃകാ മലയാളി വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്.

Image Credit: yusuffali.com
Image Credit: yusuffali.com

കാപട്യത്തെ അകലെ മാറ്റി നിര്‍ത്തി ജീവിതത്തെ സമീപിക്കുന്നു എന്നതാണ് യുസഫലിയെ വേറിട്ട് നിര്‍ത്തുന്നത്. വാക്കും പ്രവൃത്തിയും തമ്മില്‍ വ്യത്യാസമില്ല എന്നതും പ്രധാനമാണ്. ചിലര്‍ താത്കാലിക കയ്യടി വാങ്ങാനായി ജനിച്ച മതത്തെയും കുലത്തെയും തളളിപ്പറയുന്നു. യൂസഫലി അങ്ങനെയല്ല. 

Image Credit: yusuffali.com
Image Credit: yusuffali.com

അഞ്ച് നേരവും നിസ്‌കരിക്കുന്ന ഇസ്​ലാം മതമൂല്യങ്ങളും ആചാരങ്ങളും അനുസരിച്ച് ജീവിക്കുന്ന ഒരാളാണ് അദ്ദേഹം. അതേസമയം ഇതര മതങ്ങളെയും സമാനമായ തലത്തില്‍ ആദരിക്കാനും സ്‌നേഹിക്കാനും അവരുടെ ആവശ്യഘട്ടങ്ങളില്‍ സഹായിക്കാനും കളങ്ക ലേശമില്ലാതെ അദ്ദേഹത്തിന് കഴിയുന്നു.

Image Credit: yusuffali.com
Image Credit: yusuffali.com

സോഷ്യലിസ്റ്റ് നാട്യക്കാര്‍ തോറ്റുപോകുന്നിടത്ത് ആത്മാര്‍ത്ഥത കൊണ്ട് യൂസഫലി യഥാര്‍ഥ സോഷ്യലിസ്റ്റാകുന്നു. ആത്യന്തികമായി മനുഷ്യ നന്മയില്‍ ഊന്നി നിന്ന് പ്രവര്‍ത്തുക്കുന്ന അദ്ദേഹം ചേര്‍ത്തുപിടിക്കലിന്‍റെ തത്ത്വശാസ്ത്രത്തിലാണ് വിശ്വസിക്കുന്നത്. 

Image Credit: yusuffali.com
Image Credit: yusuffali.com

കാല്‍നുറ്റാണ്ടിലധികമായി ഒപ്പം ജോലി ചെയ്യുന്ന ജീവനക്കാര്‍ മുതല്‍ ഇന്നലെ വന്നവരെ പോലും പേരെടുത്ത് വിളിക്കുന്ന അത്ര അടുപ്പവും അവരുടെ കുടുംബപ്രശ്‌നങ്ങള്‍ പോലും അറിഞ്ഞു വച്ച് പരിഹരിക്കാനുളള ഉദാരതയും അദ്ദേഹത്തിനുണ്ട്. ഒരു തൊഴിലാളിയെയും ചൂണ്ടി ഇത് എന്‍റെ കീഴില്‍ ജോലി ചെയ്യുന്നയാള്‍ എന്ന് അദ്ദേഹം പറയാറില്ല. മറിച്ച് എന്‍റെ ഒപ്പം ജോലി ചെയ്യുന്നയാള്‍ എന്നതാണ് ഭാഷ്യം.

Image Credit: yusuffali.com
Image Credit: yusuffali.com

ഇത് കേവലം ഒരു വാക്കല്ല. പകരം ഒരു മനോഭാവമാണ്. തൊഴിലാളിക്ക് തൊഴിലുടമയോട് വൈകാരികമായ ഒരു അടുപ്പം അനുഭവപ്പെടണമെങ്കില്‍ ഹൃദയത്തില്‍ നിന്നെന്ന പോലെ അവരെ സ്‌നേഹിക്കാനും കരുതാനും അദ്ദേഹത്തിന് കഴിയണം.

Image Credit: X/Yusuffali_MA
Image Credit: X/Yusuffali_MA

എങ്കില്‍ മാത്രമേ ഒരു സ്ഥാപനത്തിന് വളര്‍ച്ചയുണ്ടാകൂ. സ്ഥാപനം വളര്‍ന്നാലേ തൊഴിലാളിക്കും തൊഴിലുടമയ്ക്കും ഉന്നതിയുണ്ടാകൂ. ഈ ബിസിനസ് തത്വം മനസിലാക്കാന്‍ വിദേശ സര്‍വകലാശാലകളില്‍ പോകണമെന്നില്ല. പകരം യൂസഫലി എപ്പോഴൂം ആവര്‍ത്തിക്കാറുളളതു പോലെ കോമണ്‍സെന്‍സ് / സാമാന്യബോധം ആണ് വേണ്ടത്. മുത്തശ്ശിക്കഥകളില്‍ പോലും അന്യമായ സ്വപ്നതുല്യനേട്ടങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയതിന് പിന്നിലെ അടിസ്ഥാന രഹസ്യവും ഈ സാമാന്യ ബോധവും പ്രായോഗികതയിലുന്നിയ കാഴ്ചപ്പാടുകളുമാണ്.

Image Credit: X/Yusuffali_MA
Image Credit: X/Yusuffali_MA

∙ മനുഷ്യ നന്മയിലെ പങ്കാളിത്തം
ലുലു ഗ്രൂപ്പില്‍ നിന്നും ഒരു ഉത്പന്നം വാങ്ങുമ്പോള്‍ പൊതുസമൂഹം അറിഞ്ഞോ അറിയാതെയോ ചിന്തിച്ചു പോകുന്ന ഒരു വസ്തുതയുണ്ട്. സഹസ്രകോടീശ്വരനായ ഒരു മുതലാളിയുടെ പണപ്പെട്ടി നിറയക്കുകയല്ല അതിലുടെ നാം ചെയ്യുന്നത്. മറിച്ച് ലോകത്തിന്‍റെ ഏതൊക്കെയോ ഭാഗങ്ങളിലുളള അശരണരായ ഒരുപാട് പേരുടെ വിഷമഘട്ടങ്ങളില്‍ ഭാഗഭാക്കാവുകയോ സാന്ത്വനം പകരുകയോ ആണ് ചെയ്യുന്നത്.

Image Credit: X/Yusuffali_MA
Image Credit: X/Yusuffali_MA

പുനലൂരിലെ ഗാന്ധിഭവന്‍ എന്ന സ്ഥാപനം സന്ദര്‍ശിച്ചാല്‍ മാത്രം മതിയാവും യുസഫലിയുടെ മനസും നിലപാടുകളും അടുത്തറിയാന്‍. വൃദ്ധരും നിരാവലംബരുമായ അമ്മമാര്‍ക്കായി അദ്ദേഹം കോടികള്‍ ചിലവിട്ട് പണിതുകൊടുത്ത മന്ദിരം നക്ഷത്രസൗകര്യങ്ങള്‍ (സ്റ്റാര്‍ ഫെസിലിറ്റീസ്) ഉള്‍ക്കൊളളുന്നതാണ്.

Image Credit: X/Yusuffali_MA
Image Credit: X/Yusuffali_MA

സംഭാവനകള്‍ നല്‍കി അതിന്‍റെ ഫോട്ടോസ് എടുത്ത് പത്രങ്ങളില്‍ കൊടുക്കുന്ന പി.ആര്‍.സമീപനമാണ് പല സംരംഭകര്‍ക്കും എന്നാല്‍ യൂസഫലി അങ്ങനെയല്ല. ലോകം മുഴുവന്‍ ഓടി നടക്കുന്ന തിരക്ക് പിടിച്ച ജീവിതത്തിനിടയിലും വര്‍ഷത്തില്‍ പലകുറി അദ്ദേഹം ഗാന്ധിഭവന്‍ സന്ദര്‍ശിക്കുന്നു. അന്തേവാസികളുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുന്നു. സ്വന്തം മക്കള്‍ പോലും വലിച്ചെറിഞ്ഞ അമ്മമാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച മന്ദിരം ഒരിക്കല്‍ സന്ദര്‍ശിക്കുകയായിരുന്നു യുസഫലി. അദ്ദേഹത്തെ കണ്ട് ബഹുമാനപുര്‍വം എണീറ്റ അമ്മമാരെ അടുത്ത് ചെന്ന് കസേരയില്‍ പിടിച്ചിരുത്തിയിട്ട് യൂസഫലി പറഞ്ഞു.

Image Credit: X/Yusuffali_MA
Image Credit: X/Yusuffali_MA

'മകനെ കണ്ട് അമ്മ എണീക്കാന്‍ പാടില്ല. അമ്മയെ കണ്ട് മകന്‍ എണീക്കുകയാണ് വേണ്ടത്.ഇത്രയൊക്കെ ഉന്നത സൗകര്യങ്ങള്‍ ഉള്‍ക്കൊളളുന്ന ഒരു അഗതിമന്ദിരം നിര്‍മ്മിക്കാനിടയായതിനെക്കുറിച്ചുളള ചോദ്യങ്ങള്‍ക്കും അദ്ദേഹത്തിന്‍റെ മറുപടി ഇതായിരുന്നു.

Image Credit: X/Yusuffali_MA
Image Credit: X/Yusuffali_MA

'ഇതൊന്നും എന്‍റെ ദയ കൊണ്ട് സംഭവിക്കുന്നതല്ല. പടച്ചോന്‍ എന്നിലൂടെ നിര്‍വഹിക്കുന്നതാണ്. നമ്മളെല്ലാം അവിടത്തെ കൃപാകടാക്ഷമാണ്.ഈ തലത്തില്‍ സാത്വികമായി ഏത് സാഹചര്യത്തെയും നോക്കി കാണാന്‍ കഴിയുന്നു എന്നതും അദ്ദേഹത്തിന്‍റെ മഹത്വമായി ഗണിക്കപ്പെടുന്നു.

Image Credit: X/Yusuffali_MA
Image Credit: X/Yusuffali_MA

∙ സമഭാവനയുടെ യൂസഫ് ഭായ്
അടുപ്പമുളള ധാരാളം പേര്‍ അദ്ദേഹത്തെ യൂസഫ് ഭായ് എന്ന് അഭിസംബോധന ചെയ്യുന്നു. ആ വിളിയില്‍ സമഭാവനയുടെ അംശമുണ്ട്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും മത-സാമുദായിക നേതൃത്വങ്ങളുമായും വളരെ അടുത്ത ബന്ധവും സൗഹൃദവും പുലര്‍ത്തുന്നത് യൂസഫലിയുടെ ബിസിനസ് സ്ട്രാറ്റജിയാണെന്ന് കരുതുന്നവരുണ്ട്.

Image Credit: X/Yusuffali_MA
Image Credit: X/Yusuffali_MA

എന്നാല്‍ പൊതുസമൂഹത്തിന്‍റെ നന്മയ്ക്കും ഉയര്‍ച്ചയ്ക്കും ഈ തരത്തിലുളള സമഭാവനയും ഐക്യവും ആവശ്യമാണെന്ന കാഴ്ചപ്പാടിലൂന്നിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.

Image Credit: X/Yusuffali_MA
Image Credit: X/Yusuffali_MA

കേരളം നിരവധി പ്രതിസന്ധികള്‍ നേരിട്ട ഘട്ടങ്ങളില്‍ മറ്റാരേക്കാള്‍ മുന്തിയ സഹായഹസ്തങ്ങളുമായി അദ്ദേഹം മുന്നില്‍ തന്നെ നിന്നു. അടുത്തിടെ ഹെലികോപ്റ്ററില്‍ കേരളത്തില്‍ വന്നിറങ്ങിയ അദ്ദേഹത്തിന്‍റെ അരികിലേക്ക് ആരാധകനായ ഒരു കൗമാരക്കാരന്‍ നടന്നു വന്ന് സെല്‍ഫിയെടുക്കാന്‍ അനുവാദം ചോദിച്ചു. യൂസഫലി നിറഞ്ഞ പുഞ്ചിരിയോടെ സമ്മതിച്ചു. പയ്യന്‍ അദ്ദേഹത്തിന്‍റെ തോളിലൂടെ കയ്യിട്ടു. പെട്ടെന്ന് അംഗരക്ഷകന്‍ ജാഗരൂകനാവുകയും പയ്യനെ വഴക്ക് പറഞ്ഞുകൊണ്ട് കൈ എടുത്ത് മാറ്റുകയും ചെയ്തു.

Image Credit: X/Yusuffali_MA
Image Credit: X/Yusuffali_MA

യൂസഫലി ചിരി മായാതെ തന്നെ പയ്യന്‍റെ കൈ പിടിച്ച് തന്‍റെ തോളിന് കുറുകെയിട്ട ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്തു. തിരിഞ്ഞ് അംഗരക്ഷകനെ നോക്കി പറഞ്ഞു. 'എന്തിനാണ് കൈ എടുത്തു മാറ്റിയത്. എന്‍റെ തോളില്‍ കയ്യിട്ടതു കൊണ്ട് ഒരു കുഴപ്പവും സംഭവിക്കാനില്ല' വിശാലമായ തലത്തില്‍ കാര്യങ്ങളെ നോക്കി കാണാനുളള കഴിവാണ് അദ്ദേഹത്തെ സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയത്. എന്നാല്‍ എപ്പോഴും പുഞ്ചിരി തൂകുന്ന സൗമ്യമുഖമാണ് എന്നും കരുതേണ്ടതില്ല.

ഈ ലേഖകന്‍ കൂടി പങ്കെടുത്ത ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ പൊതുചടങ്ങിലേക്ക് അദ്ദേഹം ക്ഷണിക്കപ്പെടുന്നു. 6 മണിക്കാണ് സംഘാടകര്‍ ചടങ്ങിന്‍റെ സമയം നിശ്ചയിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ലഭിച്ച ക്ഷണക്കത്തിലും സമയം രേഖപ്പെടുത്തിയിട്ടുണ്ട്. കൃത്യം 5.45 ന് തന്നെ സമ്മേളന വേദിക്ക് അടുത്തുളള ഹെലിപാഡില്‍ അദ്ദേഹം തന്‍റെ സ്വകാര്യ വിമാനത്തില്‍ വന്നിറങ്ങി. ആറ് മണിക്കു തൊട്ടുമുന്‍പ് വേദിയില്‍ എത്തുന്നു. 6.15 കഴിഞ്ഞിട്ടും കാര്യങ്ങള്‍ ഉഷാറായിട്ടില്ല.

പ്രധാന അതിഥികള്‍ ഒന്നും എത്തിയിട്ടില്ല. മീറ്റിങ് തുടങ്ങാനുളള ക്രമീകരണങ്ങളൊന്നും ആയിട്ടില്ല. സംഘാടകര്‍ കെട്ട് പൊട്ടിയ പട്ടം പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുകയാണ്.

Image Credit: X/Yusuffali_MA
Image Credit: X/Yusuffali_MA

ഒരു വിഷ്വല്‍ പ്രസന്റേഷന്‍റെ അനൗണ്‍സ്‌മെന്റ് മൂഴങ്ങി. അതിനുളള എല്‍.ഇ.ഡി പ്രൊജക്ടര്‍ ഓപ്പറേറ്റ് ചെയ്യുന്ന ആളെവിടെ? പെന്‍ഡ്രൈവ് എവിടെ എന്ന് ആര്‍ക്കും അറിയില്ല. അത്രമാത്രം അണ്‍പ്രൊഫഷനലാണ് കാര്യങ്ങള്‍. അതുവരെ ചിരിച്ച് തമാശകള്‍ പറഞ്ഞിരുന്ന യൂസഫലി വാച്ചില്‍ നോക്കി. സമയം ആറരയോട് അടുക്കുന്നുവെന്ന് കണ്ട് ഗൗരവത്തിലേക്ക് വന്ന് അദ്ദേഹം പറഞ്ഞു. '6 മണി മുതല്‍ 7 മണിവരെയാണ് നിങ്ങള്‍ സമയം പറഞ്ഞിരുന്നത്. ഇപ്പോള്‍ തന്നെ ആറരയായി. സമയത്ത് പ്രോഗ്രാം തുടങ്ങിയാലും തീര്‍ന്നില്ലെങ്കിലും 7 മണിക്ക് ഞാന്‍ പോകും'

അതോടെ സംഘാടകര്‍ നെട്ടോട്ടമോടാന്‍ തുടങ്ങി. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന ഒരു സ്ഥാപനത്തിന്‍റെ വീഴ്ചയും യൂസഫലിയുടെ നിലപാടുകളിലെ ജാഗ്രതയും ചേര്‍ത്തു വച്ച് വായിക്കാന്‍ ലഭിച്ച സന്ദര്‍ഭം കൂടിയായിരുന്നു അത്. 

വിജയം ഒരു സുപ്രഭാതത്തില്‍ ആരെങ്കിലും വെളളിത്തളികയില്‍ കൊണ്ടുവച്ച് തരുന്നതല്ല. നിതാന്ത ജാഗ്രതയുടെയും ഹൈഎന്‍ഡ് പ്രഫഷനല്‍ സമീപനത്തിന്‍റെയും ഉപോല്‍പന്നമാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് മുന്നോട്ട് പോയി എന്നാണ് ലുലുവിന്‍റെ (എം.കെ.ഗ്രൂപ്പ്) വിജയരഹസ്യം.

ഏത് മേഖലയിലും ഇത് ബാധകമാണ്. യൂസഫലിയുമായി താരതമ്യപ്പെടുത്താനാവില്ലെങ്കിലും വ്യവസായ മേഖലയിലെ മറ്റൊരു മുന്‍നിര നാമങ്ങളിലൊന്നായ കൊച്ചൗസേപ്പ് ചിറ്റിലപ്പളളി അദ്ദേഹത്തിന്‍റെ ആത്മകഥയില്‍ വിഗാര്‍ഡ് പുലര്‍ത്തുന്ന പ്രഫഷഷനലിസത്തിന്‍റെ വ്യാപ്തിയെക്കുറിച്ച് പറയുന്നു. ഏതാണ്ട് ഒരു അധ്യായം പൂര്‍ണ്ണമായി തന്നെ അദ്ദേഹം ഇതിനായി നീക്കി വച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ തനിക്ക് മാതൃകയായത് മലയാള മനോരമയാണെന്നും അദ്ദേഹം തുറന്ന് പറയുന്നു.

Image Credit: X/Yusuffali_MA
Image Credit: X/Yusuffali_MA

∙ വിജയത്തിന് പിന്നിലെ ത്യാഗം
വിജയിക്കണമെങ്കില്‍ പലതും ത്യജിക്കേണ്ടി വരുമെന്ന് ഒരിക്കല്‍ യൂസഫലി തുറന്ന് പറഞ്ഞു. ‘‘21 -ാം വയസ്സില്‍ ഞാന്‍ വിവാഹം കഴിച്ചു. അന്ന് ഗ്രാന്‍ഡ് ഫാദറാണ് തീരുമാനിക്കുന്നത്. ഇന്നയാള്‍ ഇന്നയാളെ കല്യാണം കഴിക്കണമെന്ന്. വിവാഹം കഴിഞ്ഞ് ഞാന്‍ വിദേശത്ത് പോയി. പിന്നീട് മൂന്നര വര്‍ഷം കഴിഞ്ഞാണ് ഭാര്യയെ കാണുന്നത്. അത്രയും കാലം കഴിഞ്ഞാണ് ഞാന്‍ നാട്ടിലേക്ക് മടങ്ങി വന്നത്. അന്നത്തെ സാഹചര്യം അതായിരുന്നു.’’

ഊണും ഉറക്കവും ഉപേക്ഷിച്ച് ബിസിനസ് പടുത്തുയര്‍ത്താന്‍ ശ്രമിച്ച കാലവും യൂസഫലിക്കുണ്ട്. ‘‘പണ്ട് തീരെ ചെറിയ കടയാണ്. ഇന്നത്തെ നിലയ്ക്കുളള ലുലു ഒന്നും ആയിട്ടില്ല. പെരുന്നാള്‍ കാലത്ത് ഷോപ്പില്‍ നല്ല കച്ചവടം കിട്ടും. വെളുപ്പിന് 3 മണി വരെയൊക്കെ ഷോപ്പ് തുറന്നിരിക്കും. അതുകഴിഞ്ഞ് പോയി കുളിച്ച് പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് വന്ന് വീണ്ടും ഷോപ്പ് തുറക്കും. ബ്രേക്കില്ല. അവധിയില്ല. ഒന്നുമില്ല. കാരണം ഏതെങ്കിലും ഒരാള്‍ വന്ന് കുറച്ച് മിഠായിയോ ബിസ്‌കറ്റോ വാങ്ങി പോയാല്‍ അത്രയും കാശ് നമുക്ക് കിട്ടും’’

Image Credit: X/Yusuffali_MA
Image Credit: X/Yusuffali_MA

ബിസിനസില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും പുലര്‍ത്തേണ്ട സാമ്പത്തിക സമതുലിതാവസ്ഥയെക്കുറിച്ചും അദ്ദേഹത്തിന് തനതായ കാഴ്ചപ്പാടുകളുണ്ട്. 'വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവാക്കാന്‍ പാടില്ല. നമുക്കൊരു ബജറ്റുണ്ടാവണം. ആ ബജറ്റിന്‍റെ പാരാമീറ്ററിനുളളിലാവണം ചെലവ്. ഒരു മാസം എന്ത് വരുമാനം വരും എന്ന് ആലോചിച്ചിട്ടേ ചെലവാക്കാന്‍ പാടുളളു. ചിലര്‍ ക്രെഡിറ്റ് കാര്‍ഡുണ്ടെന്ന് പറഞ്ഞ് വാരിക്കോരി ചെലവിടുന്നത് കാണാം. കാര്‍ഡ് ബാങ്ക് ഫ്രീയായി തരുന്നതല്ല.

തത്കാലം കടമായി തരുന്നതും തിരിച്ചുകൊടുക്കേണ്ടതുമാണ്. മടക്കി കൊടുക്കാന്‍ ശേഷിയില്ലാത്തയാള്‍ ചെലവാക്കിയാല്‍ എങ്ങനെ പിടിച്ചു നില്‍ക്കും' എത്ര തിരക്കിലും ആരോഗ്യത്തെക്കുറിച്ച് നിഷ്‌കര്‍ഷത പുലര്‍ത്തുന്നയാളാണ് യൂസഫലി. 'നമ്മുടെ ശരീരത്തിനോട് നമുക്ക് ഒരു കടമയുണ്ട്. കാലത്ത് എണീറ്റ് ഒരു മണിക്കൂര്‍ നടക്കണമെന്ന് ആരും നമ്മോട് പറയില്ല. പക്ഷെ നമ്മള്‍ അത് ചെയ്‌തോളണം. ഒരു കാരണവശാലും അത് മുടക്കാന്‍ പാടില്ല. ചെയ്‌തേ പറ്റൂ.

ടൈം ബൗണ്ടഡായി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുകയും വേണം' സ്‌ഥൈര്യം ബിസിനസിലെ സുപ്രധാനഘടകങ്ങളിലൊന്നായും വിലയിരുത്തപ്പെടുന്നു. 'ഏത് കാര്യത്തിലും വിശ്വാസപൂര്‍വം ഉറച്ചു നില്‍ക്കുക എന്നതും പ്രധാനമാണ്. വലിയ ഹൈപ്പര്‍മാര്‍ക്കറ്റിനെക്കുറിച്ച് ചിന്തിച്ച് അത് തുറക്കാന്‍ ഒരുങ്ങുമ്പോഴാണ് യുദ്ധം വരുന്നത്. അതോടെ മാര്‍ക്കറ്റ് പൂര്‍ണ്ണമായി ഡളളായി. ഇനി ഇത് തുടങ്ങിയാല്‍ എട്ട് നിലയില്‍ പൊട്ടുമെന്ന് എല്ലാവരും ഉപദേശിച്ചു. ഉളള കാശും കൊണ്ട് ആളുകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ഞാന്‍ മറിച്ചാണ് ചിന്തിച്ചത്.

മറ്റൊരിടത്ത് ചെന്ന് അവിടെ യുദ്ധമോ പ്രകൃതിദുരന്തമോ വന്നാല്‍ അവിടന്നും നാം ഒളിച്ചോടുമോ? എന്തു വന്നാലും നേരിടാമെന്ന് തീരുമാനിച്ചു. പ്രതീക്ഷയ്ക്കപ്പുറം ആ സംരംഭം വിജയിച്ചു. അവിടത്തെ ഭരണാധികാരി എന്നെ കൊട്ടാരത്തില്‍ വിളിച്ച് തൊട്ടടുത്ത് ഇരുത്തി അഭിനന്ദിച്ചു. ആപത് ഘട്ടത്തില്‍ തങ്ങളൂടെ രാജ്യത്തു നിന്ന് ഓടി രക്ഷപ്പെടാതെ ഉറച്ചു നിന്നതിന്.അപ്പോള്‍ ചില നിലപാടുകള്‍ കൂടി ചേര്‍ന്നതാണ് വിജയം.'

∙ ഒ.ടി.എ.എസ്
ഒരു ഷോപ്പ് തുടങ്ങും മൂന്‍പുളള തയ്യാറെടുപ്പുകളെക്കുറിച്ചും ചില ധാരണകളുണ്ട്. ''എവിടെ ചെന്നാലും ആദ്യം നമ്മള്‍ നിരീക്ഷിക്കണം (ഒബ്‌സര്‍ബ്). അടുത്തതായി അതിനെക്കുറിച്ച് ചിന്തിക്കണം (തിങ്ക്) പിന്നെ അത് നടപ്പാക്കണം. (ആക്ഷന്‍). പിന്നീട് ഇംപ്ലിമെന്റ് ചെയ്ത കാര്യത്തില്‍ ഒരു ആത്മസംതൃപ്തിയുണ്ടാവണം (സെല്‍ഫ് സാറ്റിസ്ഫാക്ഷന്‍)'' ഒരു ഷോപ്പ് തുടങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ ആദ്യം യൂസഫലി തന്‍റെ കടയിലെ ഏറ്റവും താഴേക്കിടയിലുളള ജീവനക്കാരെ വിളിച്ച് അഭിപ്രായങ്ങള്‍ ആരായും.

ഈ ക്രമീകരണങ്ങളില്‍ കസ്റ്റമേഴ്‌സിന് പ്രായോഗികമായി എന്തെങ്കിലും ബുദ്ധിമുട്ടുകളോ അസൗകര്യങ്ങളോ ഉണ്ടോയെന്ന് അന്വേഷിക്കും. അതുപോലെ തന്നെ കട ഇരിക്കുന്ന സ്ഥലത്തെ ആളുകളുടെ നിര്‍ദ്ദേശങ്ങളും കേള്‍ക്കും. അവര്‍ പറയുന്ന അഭിപ്രായങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അതനുസരിച്ച് വേണ്ട ഭേദഗതികള്‍ വരുത്തും. അവിടെ ഈഗോ പ്രശ്‌നത്തിന് സ്ഥാനമില്ല. പ്രാക്ടിക്കലായി കാര്യങ്ങളെ കാണുക എന്നതാണ് പ്രധാനം. നന്ദി എന്ന പദത്തിനും വലിയ അര്‍ത്ഥതലങ്ങളുണ്ടെന്ന് യൂസഫലി പല സന്ദര്‍ഭങ്ങളിലായി നമുക്ക് കാണിച്ചു തന്നൂ.

തന്നെ താനാക്കിയ നാട്ടിക എന്ന ജന്മനാടിനോട് അദ്ദേഹം ചെയ്ത നന്മകള്‍ അനവധിയാണ്. അതില്‍ ഏറ്റവും സ്മരിക്കപ്പെടുന്ന ഒന്ന് ആ ഗ്രാമത്തിലെ ഓരോ കുടുംബത്തില്‍ നിന്നും കുറഞ്ഞത് ഒരാള്‍ക്കെങ്കിലും സ്വന്തം സ്ഥാപനത്തില്‍ ജോലി നല്‍കി എന്നയാണ്.

ഒരു നാടിനെ ഒന്നാകെ കൈപിടിച്ചുയര്‍ത്തിയ കൃതജ്ഞത. അടുത്തിടെ ചെറിയ ഒരു വിമാനാപകടത്തില്‍ പെട്ട യൂസഫലിയെ തക്ക സമയത്ത് ആശുപത്രിയിലെത്താന്‍ സഹായിച്ച കുടുംബത്തെ അദ്ദേഹം പിന്നീട് നേരിട്ടു വന്ന് കാണുകയും അവര്‍ക്ക് സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത വിലപിടിപ്പുളള സമ്മാനങ്ങള്‍ നല്‍കിയതുമാണ്.

പാരിതോഷികങ്ങളേക്കാള്‍ പതിന്മടങ്ങ് മൂല്യമുളളതായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. 'ഇന്ന് ഞാന്‍ ഇങ്ങനെയിരിക്കുന്നതില്‍ ഇവരോട് കടപ്പെട്ടിരിക്കുന്നു. ദൈവം ഇവരിലുടെ തക്ക സമയത്ത് ഇടപെടുകയായിരുന്നു' കടപ്പാട്, നന്ദി, ദൈവം, നന്മ , സ്‌നേഹം, ദയ...യൂസഫലി ഒരു മന്ത്രം പോലെ നിരന്തരം ആവര്‍ത്തിക്കുന്ന വാക്കുകള്‍ ഇതൊക്കെ തന്നെയാണ്. ഒന്നും വാക്കുകളില്‍ ഒതുക്കാതെ പ്രവൃത്തിപഥത്തില്‍ കൊണ്ടു വരുന്നു എന്നതാണ് അദ്ദേഹത്തിന്‍റെ മഹത്ത്വം.

∙ വിശ്വാസ്യത പരമപ്രധാനം
സമീപകാലത്ത് ഈ ലേഖകന്‍റെ പരിചയ മേഖലയിലുളള ഒരു സംരംഭകന്‍ പറഞ്ഞു. 'കച്ചവടം എന്നാല്‍ കച്ചകപടം എന്നാണ് അര്‍ത്ഥം. തൊഴിലാളികള്‍ അടക്കം എല്ലാവരെയും പരമാവധി പറ്റിച്ചും തട്ടിച്ചും ലാഭമുണ്ടാക്കുന്നതാണ് നമ്മുടെ മിടുക്ക്. നമ്മുടെ സ്ഥാപനത്തില്‍ നിന്നുളള നേട്ടം പൂര്‍ണ്ണമായും നമുക്ക് തന്നെയാവണം. മറ്റാരും അത് പങ്കിടാന്‍ പാടില്ല. കടം നല്‍കിയവര്‍ക്ക് പണം തിരിച്ചുകൊടുക്കുന്ന ശീലം പോലും ഞങ്ങള്‍ക്കില്ല' നേര്‍വിപരീതമാണ് യുസഫലിയുടെ സമീപനം.

വിശ്വാസ്യതയാണ് സംരംഭകന് വേണ്ട അടിസ്ഥാന ഗുണം. വളരെ എളിയ തോതില്‍ ബിസിനസ് ജീവിതം ആരംഭിച്ച യൂസഫലിയെ വിശ്വസിച്ച് എത്ര കോടി രൂപ വേണമെങ്കിലും ലോണ്‍ നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങളും മറ്റുളളവരും തയ്യാറായി. കാരണം അങ്ങേയറ്റം വിശ്വസിക്കാന്‍ കൊളളാവുന്ന ഒരാളാണ് താനെന്ന് അദ്ദേഹം പലകുറി ആവര്‍ത്തിച്ച് തെളിയിച്ചിട്ടുണ്ട്. ആ ബോധ്യം ഇന്നും കടുകിടെ വീഴ്ച സംഭവിക്കാതെ നിലനില്‍ക്കുന്നു.

കുടെ നില്‍ക്കുന്നവരെയും ഉപഭോക്താക്കളെയും തന്‍റെ ബിസിനസ് വളര്‍ച്ചയ്ക്ക് സഹായിച്ചവരെയും കൈവിടാതെ ഒപ്പം കൊണ്ടുപോകുന്ന അദ്ദേഹം ഇതിലൊന്നും പെടാത്ത പൊതുസമൂഹത്തെ കൂടി കരുതലോടെ കാണുന്നു. അതുകൊണ്ട് തന്നെ ലുലു ഗ്രൂപ്പിന്‍റെ ഉത്പന്നങ്ങളിലും സേവനങ്ങളും അവര്‍ യൂസഫലിയുടെ അതേ വിശ്വസ്തത കാണുന്നു. 

ഇതൊക്കെ കൊണ്ടു തന്നെ യൂസഫലി കേരളത്തെ സംബന്ധിച്ച് ഒരു വ്യക്തിയോ പ്രസ്ഥാനമോ അല്ല. ഒരു പ്രതിഭാസമോ പ്രതീകമോ ആണ്. കേരളത്തിന്‍റെ അന്തസ് ലോകരാജ്യങ്ങളിലെങ്ങൂം പ്രസരിക്കാന്‍ എം.എ.യൂസഫലി എന്ന നാമധേയം കാരണമാവുന്നു. 

വിശ്വസ്തതയുടെ അരനൂറ്റാണ്ട് അദ്ദേഹം പിന്നിടുമ്പോള്‍ അത് ലോകവ്യാവസായിക ഭൂപടത്തില്‍ കേരളത്തിന്‍റെ മേല്‍വിലാസമായി മാറുകയാണ്. സ്വന്തം പേര് തന്നെ അന്വര്‍ത്ഥമാക്കുകയാണ് വിജയത്തിന്‍റെ ഈ മഹാമാന്ത്രികന്‍. യൂസഫ് എന്ന പദത്തിന് ദൈവം വര്‍ധിപ്പിക്കുന്നത് എന്നാണ് അര്‍ത്ഥം. അലി എന്നാല്‍ ഉയര്‍ന്നത് എന്നും. ഏറ്റവും സമുന്നതമായ തലത്തില്‍ ദൈവം ഒരാളുടെ നേട്ടങ്ങള്‍ വര്‍ധിപ്പിക്കുന്ന പ്രക്രിയയുടെ എക്കാലത്തെയും മികച്ച ഉദാഹരണമായി  യൂസഫലി എന്ന ഈ ലോകമലയാളി വിലയിരുത്തപ്പെടുന്നു.

English Summary:

It has Been 50 Years Since Yusuff Ali Started his Business Journey in the UAE in 1973

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com