ജീവൻ തുടിക്കുന്ന തെയ്യച്ചിത്രങ്ങൾ; ആവേശത്തോടെ കണ്ണൂർ സ്വദേശിയുടെ ചിത്ര പ്രദർശനം ഏറ്റെടുത്ത് പ്രവാസ ലോകം

Mail This Article
അജ്മാൻ ∙ ജീവന്‍ തുടിക്കുന്ന തെയ്യച്ചിത്രങ്ങളുമായി ജീവന്‍റെ ചിത്രപ്രദർശനം. യുഎഇയിൽ ആദ്യമായി നടന്ന കളിയാട്ട മഹോത്സവത്തിലാണ് കണ്ണൂർ ഏഴോം സ്വദേശി ജീവൻ വരച്ച തെയ്യങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. ചിത്രങ്ങൾ ആസ്വദിച്ചവർക്കെല്ലാം ഇത് നവ്യാനുഭവമായി.
ഉത്തരമലബാറിലെ പ്രധാന തെയ്യങ്ങളായ മടയിൽ ചാമുണ്ഡി, നമ്പല മുത്തപ്പൻ, പുലമാരുതൻ, കക്കര ഭഗവതി, ബാലീ, കരിഗുലികൻ, കണ്ടനാർ കേളൻ, നാഗോളങ്ങര ഭഗവതി, വസൂരിമാല, കാളി, മൂവാളംകുഴി ചാമുണ്ഡി, മാനത്താന കാളി, മാക്കം, കതിവനൂർ വീരൻ, മണത്തണ പൊതി തുടങ്ങിയ തെയ്യങ്ങളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.

അക്രിലിക് ചായത്തിൽ വരച്ച ചിത്രങ്ങളിൽ തെയ്യങ്ങളുടെ തീക്ഷണത പ്രകടമായിരുന്നു. കളിയാട്ട മഹോത്സവത്തിലെ പ്രദർശന നഗരിയിൽ ഒട്ടേറെ പേർ ചിത്രങ്ങൾ ആസ്വദിച്ചു. ചെറുപ്പം മുതലേ ചിത്രങ്ങൾ വരയ്ക്കുന്നതിൽ വലിയ താല്പര്യമുണ്ടായിരുന്ന ജീവൻ രണ്ട് തവണ സംസ്ഥാനതല ചിത്ര രചന മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

തന്റെ കലാപരമായ അഭിരുചി വികസിപ്പിക്കാനായി തൃശൂർ ഫൈൻ ആർട്സ് കോളജിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം കഴിഞ്ഞ 16 വർഷമായി ഷാർജയിലെ പ്രമുഖ കമ്പനിയിൽ ഡിസൈനറായി ജോലി ചെയ്യുന്നു. തെയ്യങ്ങളോടുള്ള ആത്മബന്ധമാണ് തന്നെ തെയ്യങ്ങളെ ആസ്പദമാക്കി ചിത്രങ്ങൾ വരയ്ക്കാൻ പ്രേരിപ്പിച്ചതെന്ന് ഈ യുവ ചിത്രകാരൻ പറഞ്ഞു.

മറ്റു ചിത്രങ്ങളും വരയ്ക്കാറുണ്ട്. തെയ്യം കടൽ കടന്നതോടെ ഈ പ്രദർശനത്തിലൂടെ തെയ്യങ്ങൾ പ്രവാസ ലോകത്തിന്റെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു. ഈ കലാകാരന്റെ ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിലും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുവരുന്നത്.
തെയ്യങ്ങൾക്കൊപ്പം മറ്റു ഒട്ടേറെ ചിത്രങ്ങളും വീട്ടിലെ ഗാലറിയിൽ സംരക്ഷിച്ചിരിക്കുന്ന ജീവൻ ഭാവിയിൽ കൂടുതൽ പ്രദർശനങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലാണ്. എല്ലാത്തിനും പിന്തുണയുമായി ഭാര്യ നീനയും മക്കളായ ആത്മിക,ഐനിക എന്നിവരുമുണ്ട്. ഫോൺ: 0503942652.