ADVERTISEMENT

അബുദാബി/ ദുബായ്∙ പ്രതീക്ഷകളുടെ പുതുവർഷത്തിൽ യുഎഇ നിവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന 12 പുതിയ നിയമങ്ങൾ പ്രാബല്യത്തിലാകുന്ന വർഷം കൂടിയാണ് 2025.

17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാമെന്ന പുതിയ ഗതാഗത നയം ആരംഭിക്കുന്നതോടൊപ്പം സ്വദേശിവൽക്കരണം 8 ശതമാനത്തിലേക്ക് കടക്കും ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ ട്രെയിൻ യാത്രയാണ് സ്വദേശികളും വിദേശികളും പ്രതീക്ഷിക്കുന്ന സുപ്രധാന പദ്ധതി.

∙ ഇന്നു മുതൽ ഇ– വാഹന ചാർജിങിന് ഫീസ് ഈടാക്കും. ഇതിനായി മൊബൈൽ ആപ്പും പുറത്തിറക്കി. ചാർജിങ് സ്റ്റേഷനുകളുടെ എണ്ണവും കൂട്ടി. ഡിസി ചാർജറുകൾക്ക് കിലോവാട്ടിന് 1.20 ദിർഹവും എസി ചാർജറുകൾക്ക് 0.70 ദിർഹവുമാണ് നിരക്ക്. ഇതിനുപുമെ വാറ്റും നൽകണം.

∙ മാലിന്യനിർമാർജനം ഊർജിതമാക്കുന്ന ദുബായിൽ ഇന്നു മുതൽ ഇതിനുള്ള സേവന നിരക്ക് കൂട്ടും. താമസക്കാർക്കും വ്യവസായങ്ങൾക്കും ഇത് ബാധകമാണ്. 3 വർഷത്തിനകം ഘട്ടം ഘട്ടമായി നടപ്പാക്കും. ജല,വൈദ്യുതി ബില്ലിനൊപ്പമാണ് ഈടാക്കുക. ഈ വർഷം ഗാലന് 1.5 ഫിൽസും അടുത്ത വർഷം 2 ഫിൽസും 2027ൽ 2.8 ഫിൽസുമാണ് ഈടാക്കുക.

∙ തിരക്കേറിയ സമയങ്ങളിൽ ദുബായിൽ സാലിക്കിന് (ടോൾ ഗേറ്റ്) 6 ദിർഹം ഈടാക്കുന്ന 'വേരിയബിൾ റോഡ് ടോൾ പ്രൈസിങ് സിസ്റ്റം' ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വരും. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 6 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയും ആണ് തിരക്കേറിയ സമയം. ദുബായിൽ പുതിയ സാലിക് ഗേറ്റുകൾ പ്രവർത്തനക്ഷമമായാൽ യാത്രയ്ക്ക് ചെലവേറും. അറ്റകുറ്റപ്പണിക്കായി അടച്ച് ദുബായിലെ അൽമക്തൂം പാലം ജൂണോടെ തുറക്കുന്നത് പ്രദേശത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കും.

∙ ദുബായിൽ പുതിയ പാർക്കിങ് നിരക്കും മാർച്ച് മുതൽ വർധിക്കും. സ്റ്റാൻഡേഡ്, പ്രീമിയം, ഗ്രാൻഡ് ഇവന്റ്സ് പാർക്കിങ് എന്നിങ്ങനെയാണ് തരംതിരിച്ചത്. ഇതിൽ പ്രീമിയം പാർക്കിങിന് മണിക്കൂറിൽ 6 ദിർഹം ഈടാക്കും.

∙ മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഗതാഗത നിയമത്തിൽ നിയമലംഘനങ്ങൾക്കുള്ള ശിക്ഷയും പിഴയും വർധിക്കും. ഇ-ബൈക്ക്, ഇ-സ്കൂട്ടർ എന്നിവയ്ക്ക് പുതിയ നിയമം ബാധകമാകും. സ്മാർട്ട് എഐ ക്യാമറകളിലൂടെ നിയമലംഘനം കയ്യോടെ പിടികൂടും. മദ്യപിച്ച് വാഹനമോടിച്ചാൽ തടവും ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. അപകടത്തിൽ ആളപായമോ നാശനഷ്ടമോ പരുക്കോ ഉണ്ടായാൽ ശിക്ഷ ഇരട്ടിക്കും.

∙ പൊതുഗതാഗത സേവനത്തിന് ഉപയോഗിക്കുന്ന ദുബായ് ആർടിഎയുടെ ഡിജിറ്റൽ നോൽ കാർഡ് എല്ലാ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. നിലവിൽ സാംസങ്, ഹുവാവേ ഫോൺ ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമായത്. യാത്രയ്ക്കു മാത്രമല്ല സാധനം വാങ്ങാനും കാർഡ് ഉപയോഗിക്കാം.

∙ ദുബായിൽ സൗജന്യ വൈ-ഫൈ സൗകര്യം കൂടുതൽ ബസ് സ്റ്റേഷനുകളിൽ ലഭ്യമാക്കും. പൊതു വൈഫൈകൾ ഉപയോഗിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമാണ്.

∙ അടുത്ത വർഷം സർവീസ് ആരംഭിക്കുന്ന എയർ ടാക്സികളുടെ പരിശീലന പറക്കലുകൾക്ക് സാക്ഷ്യംവഹിക്കുന്ന വർഷം കൂടിയാണിത്. കാറിൽ ഒന്നര മണിക്കൂർ എടുക്കുന്ന ദുബായ്-അബുദാബി യാത്ര 10-20 മിനിറ്റിൽ തീരുമെന്നതാണ് എയർടാക്സിയുടെ പ്രത്യേകത. ചെലവേറുമെങ്കിലും പരിസ്ഥിതി സൗഹൃത സേവനം യുഎഇയിൽ വൻ പ്രചാരം നേടുമെന്നാണ് വിലയിരുത്തൽ.

∙ അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട്ട് ട്രാവൽ സിസ്റ്റം എല്ലാ യാത്രക്കാർക്കും ലഭ്യമാക്കുന്നതോടെ യാത്രാ നടപടികൾക്കുള്ള സമയം കുറയും. പാസ്പോർട്ടോ, ബോർഡിങ് പാസോ കാണിക്കാതെ തന്നെ എയർപോർട്ട് സേവനങ്ങൾ ഉപയോഗപ്പെടുത്താം.

∙ പ്ലാസ്റ്റിക് നിരോധനം കൂടുതൽ മേഖലകളിലേക്കു വിപുലീകരിക്കുന്ന വർഷമാണിത്. പ്ലാസ്റ്റിക് സ്പൂണുകൾ, സ്റ്റൈറോഫോം കണ്ടെയ്നറുകൾ, ടേബിൾ കവറുകൾ, സ്ട്രോ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം കപ്പുകൾ എന്നിവയാണ് ഈ വർഷം നിരോധനത്തിൽ ഉൾപ്പെടുത്തിയത്.

∙ ആരോഗ്യകരമായ ഭക്ഷണം മനസ്സിലാക്കി തിരഞ്ഞെടുക്കാവുന്ന ന്യൂട്രി-മാർക്ക് ലേബലിങ് അബുദാബിയിൽ ആരംഭിക്കും. ഭക്ഷണത്തിലെ ചേരുവകൾ അറിഞ്ഞ് ഓർഡർ ചെയ്യാൻ ഇത് സഹായിക്കും. പൊണ്ണത്തടി ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യം.

∙ 50 ജീവനക്കാരിൽ കൂടുതലുള്ള കമ്പനികൾ വർഷത്തിൽ 2 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണമെന്ന നാഫിസ് നിയമം 2022ൽ ആരംഭിച്ചിരുന്നു. ഇതനുസരിച്ച് ഈ വർഷത്തെ 2 ശതമാനം കൂടി ചേർത്ത് മൊത്തം 8 ശതമാനമാക്കണം. നിയമം പാലിക്കാത്ത കമ്പനിക്ക് ആളൊന്നിന് മാസത്തിൽ 8000 ദിർഹം വീതം വർഷത്തിൽ 96,000 ദിർഹം പിഴ ഈടാക്കും. 20 മുതൽ 49 ജീവനക്കാർ വരെയുള്ള കമ്പനികൾ ഒരു സ്വദേശിയെ നിയമിക്കണമെന്ന നിയമം തുടരും. ഡിസംബർ 31നകം ഈ വിഭാഗം കമ്പനികൾ രണ്ടാമത്തെ സ്വദേശിയെ നിയമിക്കണം. വർഷാവസാനത്തോടെ 2 സ്വദേശികളെ നിയമിക്കാത്ത ഈ വിഭാഗം കമ്പനികൾക്ക് 1,08,000 ദിർഹമാണ് പിഴ.

English Summary:

New Year, 12 New Laws in UAE: Expectations and Concerns Among the Diaspora

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com