ഗൾഫ് കപ്പുമായി ബഹ്‌റൈനിലെത്തിയ ദേശീയ ഫുട്ബോൾ ടീമിന് രാജകീയ വരവേൽപ്പ്

Mail This Article
മനാമ∙ 26-ാമത് ഗൾഫ് കപ്പിൽ ദേശീയ ടീമിന്‍റെ കിരീടനേട്ടത്തിനു ശേഷം ബഹ്‌റൈനിലെത്തിയ ഫുട്ബോൾ താരങ്ങൾക്ക് രാജ്യം ഉജ്ജ്വല വരവേൽപ്പ് നൽകി. ആയിരക്കണക്കിന് ആരാധകർ ബഹ്‌റൈൻ രാജ്യാന്തര വിമാനത്താവളത്തിൽ ഒത്തുകൂടി. ബഹ്‌റൈൻ ഇന്‍റർനാഷനൽ എയർപോർട്ടിലെ റോയൽ വിഐപി ലോഞ്ചിൽ ഷെയ്ഖ് ഖാലിദ് താരങ്ങളെ സ്വീകരിച്ചു.
തുറന്ന ബസിലാണ് താരങ്ങളെ സമ്മേളനവേദിയിലേക്ക് ആനയിച്ചത്. റോഡരികിൽ ആരാധകർ താരങ്ങളെ എതിരേറ്റു. നൂറുകണക്കിന് ആരാധകർ അവരുടെ കാറുകളിലും മോട്ടർ ബൈക്കുകളിലും ബസിനെ പിന്തുടർന്നു.

ഘോഷയാത്ര ഷെയ്ഖ് ഈസ കോസ്‌വേ, കിങ് ഫൈസൽ ഹൈവേ, ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ, വാലി അൽ അഹദ് ഹൈവേ വഴി റിഫ ക്ലോക്ക് റൗണ്ട് എബൗട്ട് വരെ സഞ്ചരിച്ചു. റിഫയിലെ ബഹ്‌റൈൻ നാഷനൽ സ്റ്റേഡിയത്തിൽ ബഹ്‌റൈൻ രാജാവിന്‍റെ നേതൃത്വം നൽകിയാണ് ആഘോഷപരിപാടികൾ നടത്തിയത്.

മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യങ്ങൾക്കും വേണ്ടിയുള്ള രാജ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ് (എസ്‌സിവൈഎസ്) ചെയർമാൻ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, എസ്‌സിവൈഎസ് ഫസ്റ്റ് ഡപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിംപിക് കമ്മിറ്റി പ്രസിഡന്‍റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു.


ദേശീയ സ്റ്റേഡിയത്തിലെ ആഘോഷങ്ങളിൽ ടീമിന്‍റെ നിശ്ചയദാർഢ്യത്തെ ബഹ്‌റൈൻ രാജാവ് പ്രശംസിച്ചു. ബഹ്‌റൈൻ ഫുട്‌ബോളിന്‍റെ ഭാവി വാഗ്ദാനങ്ങളിലേക്കുള്ള സുപ്രധാന ചുവടുവയ്പാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.