ഹൃദയാഘാതം: മലയാളി റിയാദിൽ അന്തരിച്ചു; വിട പറഞ്ഞത് 35 വർഷമായി പ്രവാസജീവിതം നയിച്ച കോഴിക്കോട് സ്വദേശി
Mail This Article
റിയാദ് ∙ കേളി കലാ സാംസ്കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം ബലരാമൻ മാരിമുത്തു (58) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു. കോഴിക്കോട് ഫാറൂഖ് കോളേജ് പവിത്രം വീട്ടിൽ പരേതരായ മാരിമുത്ത് - ലക്ഷ്മി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 35 വർഷമായി സുലൈ എക്സിറ്റ് 18 ൽ സഹോദരനോടൊപ്പം ബാർബർ ഷോപ്പ് നടത്തി വരികയായിരുന്നു.
ശനിയാഴ്ച വൈകിട്ടോടെ നെഞ്ച് വേദന അനുഭവപ്പെട്ട ബലരാമനെ സഹോദരനും കേളി പ്രവർത്തകരും ചേർന്ന് അൽഖര്ജ് റോഡിലുള്ള അൽ റബിയ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് അടുത്ത ദിവസം രാത്രി വീണ്ടും ഹൃദയ സ്തംഭനം വന്നതിനെ തുടർന്നാണ് മരണം.
മാറത് യൂണിറ്റ് സെക്രട്ടറി, ഏരിയ ട്രഷറർ, സുലൈ രക്ഷാധികാരി സമിതി അംഗം എന്നീ കേളിയുടെ വിവിധ ഭാരവാഹി സ്ഥാനം വഹിച്ചിട്ടുണ്ട്. നിലവിൽ ഏരിയ ട്രഷറർ ചുമതല വഹിച്ചു വരികയായിരുന്നു. ഭാര്യ: രതി. മക്കൾ: ഹൃദ്യ, ഹരിത, ഹൃദയ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.