സൗദിയിൽ 19,418 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു

Mail This Article
റിയാദ്∙ കഴിഞ്ഞ ആഴ്‌ച്ച രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്ന് 19,418 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്‌തു. ജനുവരി 2നും ജനുവരി 8നും ഇടയിലുള്ള കാലയളവിൽ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ച് സുരക്ഷാ സേന നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റുകൾ നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അറസ്റ്റിലായവരിൽ 11,787 പേർ റസിഡൻസി നിയമം ലംഘിച്ചവരും 4,380 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,251 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 1,221 ആണ്. അവരിൽ 42 ശതമാനം യെമൻ പൗരന്മാരും 56 ശതമാനം എത്യോപ്യൻ പൗരന്മാരും രണ്ട് ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 136 പേരെയും അറസ്റ്റ് ചെയ്തു.
നിയമലംഘകരെ കടത്തിക്കൊണ്ടു വരികയും അഭയം നൽകുകയും ജോലിയിൽ ഏർപ്പെടുകയും ചെയ്ത 19 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 30,261 പുരുഷന്മാരും 3,315 സ്ത്രീകളും ഉൾപ്പെടെ മൊത്തം 33,576 അനധികൃത താമസക്കാർ നിലവിൽ നിയമനടപടികൾക്ക് വിധേയരായിട്ടുണ്ട്.
മൊത്തം 23,991 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് മാറ്റി. നിയമവിരുദ്ധമായ പ്രവേശനത്തിന് സൗകര്യമൊരുക്കുന്ന ഏതൊരു വ്യക്തിക്കും 15 വർഷം വരെ തടവും പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.