ബഹിരാകാശത്തോളമുയർന്ന് യുഎഇയുടെ അഭിമാനം; ആദ്യ സന്ദേശം അയച്ച് എംബി സെഡ്

Mail This Article
അബുദാബി ∙ യുഎഇ പൂർണമായും തദ്ദേശീയമായി നിർമിച്ച് വിജയകരമായി വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമായ എംബിസെഡ് സാറ്റ് ഭ്രമണപദത്തിൽ നിന്ന് ആദ്യ സന്ദേശം അയച്ചു. ഉപഗ്രഹത്തിന്റെ എല്ലാ സംവിധാനങ്ങളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (എംബിആർഎസ്.സി) അധികൃതർ അറിയിച്ചു.
ആഗോള വികസനത്തിന് സഹായകമാകുന്ന വിവരങ്ങൾ നൽകുന്ന ദൗത്യം ഉപഗ്രഹം ആരംഭിച്ചതായും പറഞ്ഞു. യുഎഇയുടെ ബഹിരാകാശ പദ്ധതിയുടെ സുപ്രധാന ചുവടുവയ്പാണ് എംബിസെഡ് സാറ്റ് ഉപഗ്രഹത്തിന്റെ വിക്ഷേപണം. ചൊവ്വാഴ്ച രാത്രി കലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽനിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റിലാണ് മധ്യപൂർവദേശത്തിന്റെ സ്വപ്നവുമായി ഭ്രമണപഥത്തിലേക്ക് എംബിസെഡ് സാറ്റ് കുതിച്ചത്. തത്സമയ സംപ്രേഷണത്തിലൂടെ സ്വദേശികളും വിദേശികളും യുഎഇയുടെ നേട്ടം നേരിൽ കണ്ടു.
മേഖലയിലെ ഏറ്റവും നൂതന ഉപഗ്രഹമായ എംബിസെഡ്-സാറ്റ് വിജയകരമായി വിക്ഷേപിച്ചതായി ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ചുരുക്ക പേരിലാണ് (എംബിസെഡ്) ഉപഗ്രഹം അറിയപ്പെടുന്നത്. പൂർണമായും ഇമറാത്തി എൻജിനീയർമാർ വികസിപ്പിച്ചെടുത്ത 700 കിലോഗ്രാം ഭാരമുള്ള ഒപ്റ്റിക്കൽ ഇമേജിങ് ഉപഗ്രഹമാണിത്. പൂർണമായും ഓട്ടമേറ്റഡ് ഇമേജ് ഷെഡ്യൂളിങ്, പ്രോസസിങ് സിസ്റ്റം എന്നിവയുള്ള മേഖലയിലെ ഏറ്റവും നൂതന ഉപഗ്രഹത്തിന് 2018ൽ വിക്ഷേപിച്ച ഖലീഫ സാറ്റിനേക്കാൾ മൂന്നിരട്ടി ശക്തിയുണ്ട്.
യുഎഇയിലെ വിദ്യാർഥികൾ നിർമിച്ച രണ്ട് നാനോ ഉപഗ്രഹങ്ങളും ഇതോടൊപ്പം വിക്ഷേപിച്ചിരുന്നു. അൽഐൻ സാറ്റ്-1, ദുബായിലെ ഹയർ കോളജ് ഓഫ് ടെക്നോളജി വിദ്യാർഥികൾ നിർമിച്ച ക്യൂബ്സാറ്റ് എച്ച്സിടി-1 എന്നിവയാണവ.
സസ്യജാലങ്ങളെക്കുറിച്ച് പഠിക്കുന്നതിനും പാരിസ്ഥിതിക മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനും വിശകലനത്തിനുമുള്ളതാണ് അൽഐൻ സാറ്റ്. അടിസ്ഥാന ഭൗമ നിരീക്ഷണവും ആശയവിനിമയ പരീക്ഷണങ്ങളും നടത്തുന്നതിനുള്ളതാണ് രണ്ടാമത്തേത്. ബഹിരാകാശ മേഖലയ്ക്ക് യുവ പ്രതിഭകൾ നൽകുന്ന സംഭാവനകൾക്കു രാജ്യം വലിയ പ്രാധാന്യമാണ് നൽകുന്നത്.