കാഴ്ചയിൽ സുന്ദരമെങ്കിലും അപകടകാരികൾ; കുവൈത്തിൽ അപൂർവ ഇനം മണൽപൂച്ചയെ കണ്ടെത്തി

Mail This Article
കുവൈത്ത് സിറ്റി ∙ ഏറ്റവും മനോഹരമെന്ന് വിശേഷിപ്പിക്കുന്ന വന്യജീവികളിലൊന്നായ മണൽപൂച്ചയെ കുവൈത്തിന്റെ മരുഭൂമിയിൽ കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന ഇവ കാഴ്ചയിൽ സുന്ദരമെങ്കിലും അപകടകാരികളാണ്.
കുവൈത്തിലെ അൽ സൽമി മരുഭൂമിയിലാണ് വീണ്ടും മണൽ പൂച്ചയെ കണ്ടെത്തിയതെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റിയിലെ ടെക്നിക്കൽ കാര്യ ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ സെയ്ദാൻ വിശദമാക്കി.
പ്രാദേശികമായി കുവൈത്തിന്റെ വടക്കുകിഴക്കൻ, അതിർത്തി മരുഭൂ പ്രദേശങ്ങളിലും മറ്റുമായാണ് ഇവയെ കാണപ്പെടുന്നത്. നേരത്തെ സൗദിയിലെ നഫൂദ് അൽ അരീഖിലും മണൽപൂച്ചയെ കണ്ടെത്തിയിരുന്നു. കാഴ്ചയിൽ വാൽസല്യം തോന്നുമെങ്കിലും ഇവ കടുത്ത അപകടകാരികളാണ്. വലുപ്പത്തിൽ ചെറുതെങ്കിലും വലിയ കണ്ണുകളും കൂർത്ത ചെവികളുമാണ് ഇവയ്ക്ക്. മനുഷ്യരോട് ഇണങ്ങാത്ത ഇനം.
ആഫ്രിക്കയിലെ സഹാറ മരുഭൂമി, അൾജീരിയ, നൈഗർ, മൊറോക്കോ, അറേബ്യൻ പെനിൻസുല, സെൻട്രൽ ഏഷ്യ എന്നിവിടങ്ങളിലാണ് പൊതുവേ ഇവയെ കാണപ്പെടുന്നത്. 45 മുതൽ 57 സെന്റിമീറ്റർ വരെയാണ് ഇവയുടെ വലുപ്പം. കടുത്ത സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള ശേഷി ഇവയ്ക്കുണ്ട്. മരുഭൂമിയിൽ 80 ഡിഗ്രി സെൽഷ്യസ് വരെയുള്ള ചൂട് കാലാവസ്ഥയേയും അതീജീവിക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്.