ലോകത്തെ മാനസിക സമ്മർദ്ദം കുറഞ്ഞ രാജ്യങ്ങളിൽ മെന മേഖലയിൽ ഖത്തർ ഒന്നാം സ്ഥാനത്ത്

Mail This Article
ദോഹ ∙ ലോകത്തെ മാനസിക സമ്മർദ്ദം കുറഞ്ഞ രാജ്യങ്ങളിൽ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിൽ ഖത്തർ ഒന്നാം സ്ഥാനത്ത്. ഏഷ്യയിലെ ഏറ്റവും കുറഞ്ഞ സമ്മർദ്ദമുള്ള മൂന്നാമത്തെ രാജ്യമായും ആഗോളതലത്തിൽ 11-ാം രാജ്യമായും ഖത്തർ തിരഞ്ഞെടുക്കപ്പെട്ടു.
സിഇഒ വേൾഡ് മാഗസിൻ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരമാണ് ഖത്തർ ഈ നേട്ടം കൈവരിച്ചത്. സിഇഒ വേൾഡ് മാഗസിന്റെ 2025ലെ ഗ്ലോബൽ ഇമോഷൻസ് റിപ്പോർട്ടിൽ, 197 രാജ്യങ്ങളിലെ സ്ട്രെസ് ലെവലുകളാണ് പഠന വിധേയമാക്കിയത്. ഖത്തർ, മൊത്തം 84.3 സ്‌കോറോടെയാണ് ഈ സ്ഥാനങ്ങൾ നേടിയത്. ജിസിസി തലത്തിൽ യുഎഇ (ആഗോളതലത്തിൽ 25-ാം സ്ഥാനം) ഖത്തറിന് പിന്നാലെ രണ്ടാം സ്ഥാനത്തും സൗദി അറേബ്യ (38-ാം റാങ്ക്) മൂന്നാം സ്ഥാനത്തും എത്തി. കുവൈത്ത് (40-ാം സ്ഥാനം), ബഹ്‌റൈൻ (ആഗോളതലത്തിൽ 43-ാം സ്ഥാനം) എന്നിവയാണ് ഈ മേഖലയിലെ ആദ്യ അഞ്ച് സ്ഥാനക്കാർ.
സാമ്പത്തികവും മാനസികവുമായ ക്ഷേമത്തിന്റെ കാര്യത്തിൽ ഏതൊക്കെ രാജ്യങ്ങളാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്നും ഏതൊക്കെ രാജ്യങ്ങളാണ് മെച്ചപ്പെടുത്തേണ്ടതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ജോലി സംബന്ധമായ സമ്മർദ്ദം, സാമ്പത്തിക സമ്മർദ്ദം, സാമൂഹികവും കുടുംബവും, അതുപോലെ ആരോഗ്യവും സുരക്ഷാ സമ്മർദ്ദവും എന്നീ നാല് പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്. റിപ്പോർട്ട് അനുസരിച്ച്, ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദത്തിൽ 94.23, പണവുമായി ബന്ധപ്പെട്ട സമ്മർദ്ദത്തിൽ 93.46, സാമൂഹികവും കുടുംബപരവുമായ സമ്മർദ്ദങ്ങളിൽ 80.08, ആരോഗ്യവും സുരക്ഷാ സമ്മർദ്ദവും 69.44 എന്നിങ്ങനെയാണ് ഖത്തർ സ്കോർ ചെയ്തത്.
2024 ഡിസംബർ 2നും 2025 ജനുവരി 12നും ഇടയിൽ നടന്ന സർവേകൾ, മൊണാക്കോയെയാണ് ലോകത്തിലെ ഏറ്റവും കുറഞ്ഞ സമ്മർദ്ദമുള്ള രാജ്യമായി സർവേയിൽ കണ്ടെത്തിയത്. മൊത്തം സ്‌കോർ 87.33. സിംഗപ്പൂർ ആഗോളതലത്തിൽ 85.28 സ്‌കോറുമായി 7-ാം സ്ഥാനത്താണ്. ബുറുണ്ടിയെ ലോകത്തിലെ ഏറ്റവും സമ്മർദ്ദമുള്ള രാജ്യമായി സർവേ കണക്കാക്കുന്നു . തൊട്ടുപിന്നാലെ ദക്ഷിണ സുഡാൻ, അഫ്ഗാനിസ്ഥാൻ, സിറിയ, മലാവി തുടങ്ങിയ രാജ്യങ്ങളാണുള്ളത്.