സോഹോയും ചേംബർ ഓഫ് കൊമേഴ്സും പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു

Mail This Article
ദുബായ് ∙ ഇന്ത്യൻ സോഫ്റ്റ്‌വെയർ സ്ഥാപനമായ സോഹോ ഉമ്മൽഖുവൈൻ ചേംബർ ഓഫ് കൊമേഴ്സുമായി പങ്കാളിത്ത കരാർ ഒപ്പുവച്ചു. ചേംബറിന്റെ ഭാഗമായ എല്ലാ സ്ഥാപനങ്ങളിലും സോഹോയുടെ സോഫ്റ്റ്‌വെയർ ഒരു വർഷത്തേക്കു സൗജന്യമായി ലഭിക്കും.
താൽപര്യമുള്ളവർക്ക് തുടർന്നുള്ള വർഷങ്ങളിൽ പണം നൽകി ഉപയോഗിക്കാം. യുഎഇയിൽ എത്തി രണ്ടു വർഷം പൂർത്തിയാകുമ്പോഴേക്കും വരുമാനത്തിലും സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വൻ വളർച്ചയാണ് സോഹോ നേടിയത്. കഴിഞ്ഞ വർഷം മാത്രം വരുമാനത്തിൽ 50 ശതമാനം വളർച്ചയും ഇടപാടുകാരുടെ എണ്ണത്തിൽ 40% വളർച്ചയും സോഹോ നേടി.
ഉമ്മുൽഖുവൈൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ഡയറക്ടർ ജനറൽ അമ്മാർ റാഷിദ് അൽ അലീലി, സോഹോയുടെ മിഡില് ഈസ്റ്റ്-ആഫ്രിക്ക മേഖലാ പ്രസിഡന്റ് ഹൈദർ നിസാമി എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. അസോഷ്യേറ്റ് ഡയറക്ടർ (സ്ട്രാറ്റജിക് ഗ്രോത്ത്- മിഡിൽ ഈസ്റ്റ്, ആഫ്രിക്ക) പ്രേം ആനന്ദ് വേലുമണിയും സന്നിഹിതനായിരുന്നു. യുഎഇയിലെ പ്രമുഖ കമ്പനികൾ സോഹോയുടെ ഐടി സൊലൂഷനുകളിലേക്ക് മാറിയതോടെ, 64% വിപണി ഉയർച്ച നേടാനും കമ്പനിക്കു സാധിച്ചതായി ഹൈദർ നിസാം പറഞ്ഞു.
തദ്ദേശ ബിസിനസ് സ്ഥാപനങ്ങൾ സോഹോയിലേക്കു മാറി. രാജ്യത്തെ ഡിജിറ്റൽവൽക്കരണത്തിനു ചേർന്നു നിൽക്കുന്നതാണ് സോഹോയുടെ ബിസിനസ് പദ്ധതികളും. ഉമ്മുല്ഖുവൈൻ എമിറേറ്റിലെ 8600ൽ അധികം ബിസിനസ് സ്ഥാപനങ്ങൾക്കു ക്ലൗഡ് സാങ്കേതികതയിൽ അധിഷ്ഠിതമായ സൗകര്യങ്ങൾ ഒരുക്കും. ഇതിനായി വാലെ ക്രെഡിറ്റിൽ 1.7 കോടി ദിർഹം വരെയുള്ള നിക്ഷേപവും ഡിജിറ്റൽ അപ്‌സ്കില്ലിങ്ങിൽ 43 ദശലക്ഷത്തിന്റെ നിക്ഷേപവുമാണ് സോഹോ ലക്ഷ്യമിട്ടിരിക്കുന്നത്. പുതിയ പങ്കാളിത്ത പ്രകാരം, ഉമ്മുൽഖുവൈനിലെ ബിസിനസ് സ്ഥാപനങ്ങൾക്ക് ഒരു വർഷത്തേക്ക് 2000 ദിർഹം വരെയുള്ള വാലെ ക്രെഡിറ്റും ട്രെയിനിങ്ങിനായി 5000 ദിർഹം വരെയും ലഭിക്കും. സോഹോ വൺ അടക്കം, കമ്പനിയുടെ 55ൽ പരം ബിസിനസ് ആപ്പുകളിൽ കയറാൻ ഈ ക്രെഡിറ്റുകൾ ഉപയോഗപ്പെടുത്താം.