തകർന്നടിഞ്ഞ് ഇന്ത്യൻ രൂപ, ചരിത്രം; പ്രവാസികൾക്ക് ഇരട്ടി സന്തോഷം, പക്ഷേ...

Mail This Article
റിയാദ് ∙ ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം വൻതോതിൽ ഇടിഞ്ഞതിന്റെ പ്രതിഫലനം ഗൾഫ് ലോകത്തും. ഡോളറിന് ആനുപാതികമായി ഗൾഫ് രാജ്യങ്ങളുടെ കറൻസിക്ക് മുന്നിലും ഇന്ത്യൻ രൂപ തകർന്നടിഞ്ഞിട്ടുണ്ട്. 23.22 രൂപയാണ് ഒരു സൗദി റിയാലിന്റെ മൂല്യം. 23.72 രൂപയാണ് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം. ഒരു ഖത്തർ റിയാലിന് 23.58, ബഹ്റൈനി റിയാലിന് 231.16, ഒമാനി റിയാലിന് 226.18, കുവൈത്തി ദിനാറിന് 282.05 രൂപയുമാണ് വില.
ചൈന, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കമാണ് രൂപയുടെ തകർച്ചക്കും കാരണമായത്. ഓഹരി വിപണികളിലും ഇതിന്റെ പ്രതിഫലനമുണ്ടായി.എന്നാൽ, മാസത്തിന്റെ തുടക്കത്തിൽ തന്നെ മികച്ച കറൻസി നിരക്ക് കിട്ടിയതിന്റെ സന്തോഷത്തിലാണ് പ്രവാസികൾ. രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ് വന്നത് മലയാളികളടക്കമുള്ള പ്രവാസികൾക്ക് വൻ നേട്ടമാണ്. ശമ്പളം കിട്ടി തുടങ്ങിയതിന്റെ തൊട്ടുപിന്നാലെ എത്തിയ കറൻസി നിരക്ക് വർധന പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് മിക്കവരും. നിരക്ക് വർധനയുടെ ആനുകൂല്യം ലഭിക്കുമെങ്കിലും ഇന്ത്യൻ രൂപയുടെ മൂല്യമിടിഞ്ഞതിനാൽ നാട്ടിൽ ഒരു പക്ഷേ സാധനസാമഗ്രഹികൾക്ക് വിലവർധനക്ക് സാധ്യത ആശങ്കപ്പെടുത്തുന്നുണ്ടെന്നും അങ്ങനെയുണ്ടാവുന്ന പക്ഷം നിരക്ക് വർധന ലഭിച്ചത് ഉപകാരപ്പെടില്ലെന്നും ചിലർ പറയുന്നു. കറൻസി നിരക്കുകളിലെ നേരിയ വർധനവുപോലും പ്രയോജനപ്പെടുത്തുന്നത് ഏറെ കൂട്ടികിഴിച്ചും മുൻകാല നിരക്ക് വ്യതിയാനമൊക്കെ മന:പാഠമാക്കിയുമാണ് മിക്ക പ്രവാസികളും നാട്ടിലേക്ക് പണം അയക്കാനൊരുങ്ങുന്നത്.
കൂടുതൽ ഇന്ത്യൻ കറൻസി ലഭിക്കുമെന്നതാണ് പ്രവാസികളുടെ ആശ്വാസം. അതേസമയം, സാമ്പത്തിക വിദഗ്ധർ രൂപയുടെ മൂല്യം കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെക്കുറിച്ച് ആശങ്കകൾ പ്രകടിപ്പിക്കുന്നുണ്ട്. ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കുകയും, ഇന്ത്യൻ സാമ്പത്തിക വളർച്ചയെ ബാധിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. രൂപയുടെ മൂല്യം കുറഞ്ഞതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ കണക്കിലെടുക്കേണ്ടതുണ്ടെന്നും സാമ്പത്തിക വിദഗ്ധർ ഓർമപ്പെടുത്തുന്നു.