‘മെലീഹ നാഷനൽ പാർക്ക്’ സജീവമാകുന്നു; സഞ്ചാരികളെ സ്വാഗതം ചെയ്ത് കം ക്ലോസർ ക്യാംപെയ്ൻ

Mail This Article
ഷാർജ ∙ പ്രകൃതിവിഭവങ്ങളും മേഖലയുടെ ചരിത്രപൈതൃകവും സംരക്ഷിക്കാനും സുസ്ഥിര മാതൃകയിലൂന്നിയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുമായുള്ള ‘മെലീഹ നാഷനൽ പാർക്ക്’ സജീവമാകുന്നു. ദേശീയോദ്യാനത്തിന്റെ 34.2 ചതുരശ്രകിലോമീറ്റർ നീളുന്ന സംരക്ഷണവേലിയുടെ നിർമാണം പൂർത്തീകരിച്ച്, രാജ്യത്തിനകത്തും പുറത്തുമുള്ള കൂടുതൽ സഞ്ചാരികളെ സ്വാഗതം ചെയ്യാനായി കം ക്ലോസർ ക്യാംപെയ്ന് തുടക്കം കുറിച്ചു.
2 ലക്ഷം വർഷങ്ങൾ നീളുന്ന പ്രദേശത്തെ മനുഷ്യകുടിയേറ്റത്തിന്റ ചരിത്രപശ്ചാത്തലം അടുത്തറിയാനുള്ള അവസരമൊരുക്കുന്ന മെലീഹയുടെ വിശേഷങ്ങൾ രാജ്യത്തിനകത്തെന്നപോലെ രാജ്യാന്തര തലത്തിൽകൂടി പ്രചരിപ്പിക്കുന്നതിനായാണ് പുതിയ ക്യാംപെയ്ൻ. നൂറ്റാണ്ടുകൾ പഴക്കമുള്ള കച്ചവടപാതകളും സാംസ്കാരിക വിനിമയങ്ങളും കൊട്ടാരങ്ങളുമെല്ലാം ഖനനം ചെയ്തു കണ്ടെത്തിയിട്ടുള്ള മെലീഹ, അപൂർവയിനം പക്ഷികളും സസ്യങ്ങളും കാണപ്പെടുന്ന ഇടംകൂടിയാണ്. പ്രദേശത്തിന്റെ ചരിത്രപൈതൃകവും സംരക്ഷിക്കാനും സുസ്ഥിര മാതൃകയിലൂന്നിയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുമായി കഴിഞ്ഞവർഷം മെയ് മാസമാണ് ഷാർജ ഭരണാധികാരി പ്രത്യേക ഉത്തരവിലൂടെ മെലീഹ നാഷനൽ പാർക്ക് പ്രഖ്യാപിച്ചത്. ഷാർജ നിക്ഷേപ വികസന അതോറിറ്റിയുടെ (ഷുറൂഖ്) മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ദേശീയോദ്യാനത്തിന്റെ സംരക്ഷണവേലി ഷാർജ പബ്ലിക് വർക്ക് ഡിപാർട്മെന്റിന്റെ പങ്കാളിത്തത്തിലാണ് പൂർത്തീകരിച്ചത്.
സംരക്ഷണശ്രമങ്ങളോടൊപ്പം തന്നെ നമ്മുടെ പൈതൃകവും പാരിസ്ഥിതിക വൈവിധ്യങ്ങളും വിനോദസഞ്ചാര സാധ്യതകളും കൂടുതൽ അടുത്തറിയനുള്ള ക്ഷണമാണ് 'കം ക്ലോസർ' പ്രചാരണമെന്ന് അഹ്മദ്ഒബൈദ്അൽഖസീർ പറഞ്ഞു. “ദേശീയപ്രാധാന്യമുള്ള ചരിത്രശേഷിപ്പുകൾ സംരക്ഷിക്കുന്നതിലും പ്രകൃതിവിഭവങ്ങൾ വരും തലമുറകൾക്ക് വേണ്ടി സംരക്ഷിക്കുന്നതിലും ഷാർജ പുലർത്തുന്ന ജാഗ്രതയുടെ തുടർച്ചയാണ് മെലീഹ ദേശീയോദ്യാനത്തിന്റെ പ്രവർത്തനങ്ങൾ.
ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സുസ്ഥിര കാഴ്ചപ്പാടുകളുടെ പിന്തുടർച്ചയും ചെയർപേഴ്സൺ ഷെയ്ഖ ബുദൂറിന്റെ മാർഗനിർദേശങ്ങളുമാണ് ഈ നേട്ടങ്ങൾക്ക് വഴിയൊരുക്കുന്നത്. ചരിത്രവും സംസ്കാരവും പ്രകൃതിയും സാഹസികാനുഭവങ്ങളുമെല്ലാം ഒരുപോലെ സമ്മേളിക്കുന്ന ഒരിടമായിരിക്കും മെലീഹ ദേശീയോദ്യാനം.