ADVERTISEMENT

തിരുവനന്തപുരം∙ "സമ്പന്നരാവുക എന്നത് ഭൂരിപക്ഷത്തിന്റെയും സ്വപ്നമാണെങ്കിലും സമ്പത്ത് സാർത്ഥകമാകുന്നത് അത് ഉണ്ടാക്കുന്നതിലല്ല, ഉപയോഗിക്കുന്നതിലൂടെയാണ്" എന്ന് നടൻ മോഹൻലാൽ . ബഹ്റൈൻ സർക്കാരിന്റെ പരമോന്നത ബഹുമതി നേടിയ പ്രമുഖ വ്യവസായി ഡോ. ബി. രവിപിള്ളയ്ക്ക് കേരളത്തിന്റെ സ്നേഹാദരം നൽകുന്നതിനായി  തിരുവനന്തപുരം ടാഗോർ തിയറ്ററിൽ സംഘടിപ്പിച്ച 'രവിപ്രഭ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"രവിപിള്ള ചേട്ടനെ കുറിച്ച് ഓർക്കുമ്പോൾ 'ദി ഗോൾ ഈസ് നോട്ട് ടു ഗെറ്റ് റിച്ച്, ദി ഗോൾ ഈസ് ടു ലീവ് റിച്ച്' എന്ന ചൊല്ലാണ് എനിക്ക് ഓർമ വരുന്നത്. ഒരാൾ കോടീശ്വരനോ ശതകോടീശ്വരനോ ആകുന്നത് ആഡംബരം കൊണ്ടല്ല, മറിച്ച് അർഹിക്കുന്നവർക്കും അശരണർക്കും നേടിയ സമ്പത്തിന്റെ നല്ലൊരു ഭാഗം തിരികെ നൽകുന്നതിലൂടെയാണ്. തന്റെ സ്വത്ത് ഉപയോഗിച്ച് അനേകർക്ക് ജീവിതമാർഗം ഉണ്ടാക്കുന്നതിലൂടെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. സർവ്വ മതങ്ങളുടെയും തത്വശാസ്ത്രങ്ങളും പ്രത്യക്ഷ ശാസ്ത്രങ്ങളും അനുശ്വാസിക്കുന്നതും ഇതുതന്നെയാണ്. അത് അദ്ദേഹം ഏറ്റവും മനോഹരമായിട്ട് ചെയ്യുന്നു. കൂടുതൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കി കൊണ്ട് തന്റെ വ്യവസായ സാമ്രാജ്യം അനുദിനം വികസിപ്പിക്കുമ്പോൾ ഈ പിള്ള ചേട്ടൻ ചെയ്യുന്നത് അതാണ്. അത് അറിയണമെങ്കിൽ പ്രവാസി മലയാളികളോട് ചോദിച്ചാൽ മതി.

ചിത്രം : സ്പെഷൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷൽ അറേഞ്ച്മെന്‍റ്

ഏതാണ്ട് അര നൂറ്റാണ്ട് മുമ്പ് തന്നെ ഊർജ മേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ആ മേഖലയിൽ ഒരു സ്ഥാപനത്തെ ഇത്രത്തോളം വളർത്തിയെടുക്കാൻ രവിപിള്ള ചേട്ടന് സാധിച്ചു. ഔദ്യോഗിക ചുമതലകളിൽ നിന്ന് നാളിതുവരെ ഒരു ദിവസം പോലും അവധി എടുത്തിട്ടില്ല. വ്യക്തിജീവിതത്തിൽ എനിക്ക് ഒരുപാട് അറിയാവുന്ന ഒരാളാണ്. എന്റെ വ്യക്തിജീവിതത്തിലും സിനിമാ ജീവിതത്തിലും പല കാര്യങ്ങളിലും എപ്പോൾ വേണമെങ്കിലും വിളിച്ച് അഭിപ്രായം ചോദിക്കാനും ഉപദേശം തേടാനും സ്വാതന്ത്ര്യം തന്ന ഒരു ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്.

ചിത്രം : സ്പെഷൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷൽ അറേഞ്ച്മെന്‍റ്

പുരസ്കാരങ്ങൾക്ക് മൂല്യം കൂടുന്നത് അവ അർഹിക്കുന്ന കരങ്ങളിൽ എത്തിച്ചേരുമ്പോഴാണ്. നാളെയുടെ ചെറുപ്പക്കാർക്ക് ഈ ജീവിതം മാതൃകയാക്കാനുള്ള സന്ദേശമായിട്ട് അദ്ദേഹത്തിന് നൽകുന്ന ഈ അംഗീകാരവും സ്വീകരണവും മാറുമെന്ന് പ്രതീക്ഷിക്കുന്നു’’ – മോഹൻലാൽ കൂട്ടിച്ചേർത്തു

ചിത്രം : സ്പെഷൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷൽ അറേഞ്ച്മെന്‍റ്

സ്നേഹ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള മുഖ്യാതിഥിയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബഹ്റൈൻ മന്ത്രി ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ, മന്ത്രിമാരായ കെ. രാജൻ, കെ.എൻ. ബാലഗോപാൽ, റോഷി അഗസ്റ്റിൻ, ജി.ആർ. അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, യുഡിഎഫ് കൺവീനർ എം.എം. ഹസൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, വിവിധ പാർട്ടികളുടെ നേതാക്കളായ സാദിഖലി ശിഹാബ് തങ്ങൾ, എൻ.കെ. പ്രേമചന്ദ്രൻ എം.പി., ബിനോയ് വിശ്വം എം.പി., കെ. സുരേന്ദ്രൻ, പി.കെ. കുഞ്ഞാലിക്കുട്ടി, എസ്. രാമചന്ദ്രൻ പിള്ള, ജോൺ ബ്രിട്ടാസ് എം.പി., കർദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, ഗോകുലം ഗോപാലൻ, ജെ.കെ. മേനോൻ, എം.വി. ശ്രേയാംസ്കുമാർ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, സിനിമ സംവിധായകൻ ഷാജി എൻ. കരുൺ, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, എം. വിൻസന്റ്, വി. ജോയ് തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ സംബന്ധിച്ചു. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പ്രശസ്തിപത്രം സമർപ്പിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ഡോ. ജി. രാജ്മോഹൻ സ്വാഗതവും വർക്കിങ് ചെയർമാൻ ഇ.എം. നജീബ് നന്ദിയും പറഞ്ഞു.

ഡോ. ബി. രവിപിള്ളയുടെ 'രവിയുഗം' എന്ന ആത്മകഥയുടെ കവർ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ടാഗോർ തിയറ്റർ വളപ്പിൽ രവിപ്രഭ ഫോട്ടോ എക്സിബിഷൻ, പെയിന്റിങ് മത്സര വിജയികളുടെ പെയിന്റിങ് പ്രദർശനം എന്നിവയും ഉണ്ടായിരുന്നു.

English Summary:

Mohanlal Speaks About Ravi Pillai

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com