525 കോടി രൂപ സ്‌കോളര്‍ഷിപ്; ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരം നൽകും: രവി പിള്ള

Mail This Article
തിരുവനന്തപുരം ∙ രവി പിള്ള അക്കാദമി 2075 വരെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി 525 കോടി രൂപ നീക്കിവച്ചതായി പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായ ഡോ. ബി. രവി പിള്ള പറഞ്ഞു. ഭാര്യ ഗീത, മക്കളായ ആരതി, ഗണേഷ് എന്നിവരും താനും ചേര്‍ന്നാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ബഹ്‌റൈന്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ മെഡല്‍ ഓഫ് എഫിഷ്യന്‍സി (ഫസ്റ്റ് ക്ലാസ്) നേടിയതിന് കേരളം നല്‍കിയ സ്വീകരണ ചടങ്ങില്‍ മറുപടി പറയുകയായിരുന്നു രവി പിള്ള. ഓരോ വര്‍ഷവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ 1500 കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്.
ഇതിനായി ഓരോ വര്‍ഷവും 10.50 കോടി രൂപ നീക്കിവച്ചു. സ്‌കോളര്‍ഷിപ് വിതരണത്തിനായി ഈ തുക ഓരോ വര്‍ഷവും ഓഗസ്റ്റിൽ നോര്‍ക്കയ്ക്ക് കൈമാറും. തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് സെപ്റ്റംബറില്‍ നോര്‍ക്ക തുക വിതരണം ചെയ്യും. ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുന്നതിനും കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനും ഇടപെടുമെന്നും രവി പിള്ള പറഞ്ഞു.