മംഗഫ് തീപിടിത്തം; കെട്ടിടത്തിന്റെ നിയമ ലംഘനങ്ങള്‍ നീക്കിയെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി

Mail This Article
കുവൈത്ത് സിറ്റി ∙ മംഗഫ് തീപിടിത്ത ദുരന്തം സംഭവിച്ച കെട്ടിടത്തിലെ നിയമ ലംഘനങ്ങള്‍ നീക്കിയെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി. മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം ഖാലിദ് അല്‍-ദാഘറിന്റെ ചോദ്യത്തിന് മുറുപടിയായിട്ടാണ് മുനിസിപ്പല്‍ അധികൃതരുടെ വിശദീകരണം. ദുരന്തത്തെ തുടര്‍ന്ന്, മന്ത്രിസഭാ തീരുമാനം 329-2024 പ്രകാരം രൂപീകരിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തലുകളും ശുപാര്‍ശകളും അടിസ്ഥാനമാക്കിയാണ് മുനിസിപ്പാലിറ്റിയുടെ മറുപടി.
മുനിസിപ്പാലിറ്റി എഞ്ചിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വിഭാഗമാണ് പരിശോധന നടത്തിയത്. 2024-ജൂണ്‍ 12-നാണ് 49 പേരുടെ ജീവനെടുത്ത ദുരന്തം സംഭവിച്ചത്. മരണപ്പെട്ടവരില്‍ 25 മലയാളികള്‍ അടക്കം 45 ഇന്ത്യക്കാരായിരുന്നു. മംഗഫ് ബ്ലോക്ക് ഫോറിലെ താമസ കെട്ടിടത്തിലാണ് അതിരാവിലെ തീപിടിത്തമുണ്ടായത്.
ഗ്രൗണ്ട് ഫ്ലോര്‍, മെസാനൈന്‍, കൂടാതെ ആറ് നിലകള്‍ ഉള്ള വാടക താമസ കെട്ടിടത്തിലാണ് ദുരന്തം. ഗ്രൗണ്ട് ഫ്ലോറിലെ സുരക്ഷാ മുറിയില്‍ നിന്നുള്ള തീ പടര്‍ന്ന് അടുക്കളയിലേക്ക് വ്യാപിച്ച്, കെട്ടിടത്തിന്റെ താഴത്തെ നിലകള്‍ പൂര്‍ണ്ണമായും കത്തി പുകയിലമര്‍ന്നു. ഉറക്കത്തിലായിരുന്ന നിരവധിപേര്‍ പുക ശ്വസിച്ചും കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയില്‍ താഴെയ്ക്ക് വീണുമാണ് മരണമടഞ്ഞത്.
അഞ്ച് അഗ്‌നിശമന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 50ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്‍ബിറ്റിസി കമ്പിനി ഗ്രൂപ്പിന്റെ കീഴില്‍ ജോലി ചെയ്യുന്ന 196 ജീവനക്കാരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. സുരക്ഷാ ഗാര്‍ഡിന്റെ മുറിയിലെ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാക്കിയിരുന്നു.
അപ്പാര്‍ട്ടുമെന്റുകളും മുറികളും വിഭജിക്കുന്നതിന് ഉപയോഗിച്ച വസ്തുക്കള്‍ തീപടരുന്നതിന് കാരണമായിട്ടുണ്ട്. കൂടാതെ, മേല്‍ക്കൂരയുടെ വാതില്‍ പൂട്ടിയിട്ടതിനാല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്ക് കയറി രക്ഷപ്പെടാനു സാധിച്ചിരുന്നില്ല. അപകടത്തിന് ശേഷം, കെട്ടിട ഉടമയെ ലംഘനങ്ങള്‍ക്ക് അറസ്റ്റ് ചെയ്തിരുന്നു.