കേരള ബജറ്റ്: കേന്ദ്രത്തിന്റെ അവഗണനയ്ക്കുള്ള മറുപടിയെന്ന് കേളി

Mail This Article
റിയാദ്∙ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച അഞ്ചാമത്തെ ബജറ്റ്, ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്ര ബജറ്റിനെതിരെയുള്ള കേരള മാതൃകയാണെന്ന് കേളി കലാസാംസ്കാരിക വേദി. ദിവസങ്ങൾക്ക് മുൻപ് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ഇന്ത്യയുടെ ഒരു സംസ്ഥാനമാണെന്ന പരിഗണന പോലും നൽകാതെ കേരളത്തെ തീർത്തും അവഗണിച്ചപ്പോൾ, ഇന്നലെ കേരള സർക്കാർ അവതരിപ്പിച്ച ബജറ്റ് ദുർബല വിഭാഗങ്ങളെയും പ്രവാസികളെയും ചേർത്ത് പിടിക്കുന്ന ബജറ്റായി മാറി.
ഇന്ത്യ അടുത്തകാലത്ത് നേരിട്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ വയനാട് ചൂരൽമല ദുരന്തത്തെ കണ്ടില്ലെന്ന് നടിച്ച യൂണിയൻ സർക്കാർ കേരളത്തോട് കടുത്ത അവഗണനയാണ് കാട്ടിയിരിക്കുന്നത്. എന്നാൽ പൗരൻമാരോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിച്ച് കേരള സർക്കാർ പുനരധിവാസം ഉറപ്പ് വരുത്താൻ 750 കോടി വകയിരുത്തി. ഡിജിറ്റൽ വിപ്ലവത്തിൽ കേരളത്തെ ആഗോള നേതൃനിരയിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്നതാണ് ബജറ്റ്. വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾക്കായി 517.64 കോടിയാണ് വകയിരുത്തിയിരിക്കുന്നത്.
പ്രവാസി ക്ഷേമത്തിനായി 178.81 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. നോർക്കയുടെ വിവിധ പദ്ധതികൾക്കായി 150.81 കോടി രൂപയും, തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസത്തിനായി 77.50 കോടി രൂപയും, പുനരധിവാസ പദ്ധതിയായ എൻഡിപിആർഇഎമ്മിന് 25 കോടി രൂപയും വകയിരുത്തി. പ്രവാസി ക്ഷേമനിധിക്കായി 23 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്.
പ്രവാസികൾക്ക് സ്വന്തമായുള്ള അടഞ്ഞുകിടക്കുന്ന പാർപ്പിടം വാടകയ്ക്ക് കൊടുക്കാൻ തയ്യാറാണെങ്കിൽ ടൂറിസം മേഖലയിൽ ഉപയോഗപ്പെടുത്താനും വരുമാനത്തോടൊപ്പം ഇത്തരം വീടുകളുടെ പരിരക്ഷ ഉറപ്പ് വരുത്താനുമാകും. പ്രായം ചെന്നവർക്ക് അസിസ്റ്റഡ് ലിവിങ് സൗകര്യം ഒരുക്കാനും പദ്ധതി തയ്യാറാക്കുന്നു. ഇതിനായി 5 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഇതിനുപുറമെ, പ്രവാസികളും നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് ലോക കേരള കേന്ദ്രങ്ങൾ സ്ഥാപിക്കും.
വിദേശത്ത് തൊഴിൽ കമ്പോളത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയും മറ്റും ബോധവൽക്കരണം നടത്തും. ഇത്തരത്തിൽ പ്രവാസികളെ ചേർത്ത് പിടിക്കുന്നതോടൊപ്പം നാടിന്റെ പുരോഗതിക്ക് അനുയോജ്യമായ ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് കേളി സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.