ഇന്ത്യ-ഒമാൻ ചരിത്ര പ്രദർശനം ഡൽഹിയിൽ

Mail This Article
മസ്കത്ത്∙ 'ലെഗസി ഓഫ് ഇന്ത്യ-ഒമാൻ റിലേഷൻസ്' എന്ന പേരിൽ ഇന്ത്യ- ഒമാൻ ചരിത്ര ബന്ധത്തെ വിശദീകരിക്കുന്ന പ്രദർശനത്തിന് ന്യൂഡൽഹിയിൽ തുടക്കമായി. ഡോ. അംബേദ്കർ ഇന്റർനാഷനൽ സെന്ററിൽ നടക്കുന്ന പ്രദർശനം നാഷനൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യ (എൻഎഐ), ഒമാനിലെ നാഷനൽ റെക്കോർഡ്‌സ് ആൻഡ് ആർക്കൈവ്‌സ് അതോറിറ്റി (എൻആർഎഎ) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് അരങ്ങേറുന്നത്.
ഉദ്ഘാടന ചടങ്ങിൽ നാഷനൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ അരുൺ സിംഗാൾ അധ്യക്ഷത വഹിച്ചു. ഒമാനും ഇന്ത്യയും തമ്മിൽ 5,000 വർഷത്തിലേറെ പഴക്കമുള്ള ദീർഘകാല ബന്ധത്തെക്കുറിച്ച് സിംഗാൾ ചൂണ്ടിക്കാണിച്ചു. എൻആർഎഎ ചെയർമാൻ ഡോ. ഹമദ് ബിൻ മുഹമ്മദ് അൽ ദവ്‌യാനി, ഇന്ത്യയിലെ ഒമാൻ അംബാസഡർ ഇസ്സ ബിൻ സാലിഹ് അൽ ഷൈബാനി, വിവിധ അറബ്, വിദേശ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ, സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസ് നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഒമാനും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക, നാഗരിക ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന വിവിധ ചരിത്ര കാലഘട്ടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 100ലധികം രേഖകൾ, ഫോട്ടോഗ്രാഫുകൾ, ഭൂപടങ്ങൾ, പുരാവസ്തുക്കൾ എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും നൂറ്റാണ്ടുകൾ പഴക്കമുള്ള നയതന്ത്ര ബന്ധത്തെ എടുത്തുകാണിക്കുന്നതാണ് പ്രദർശനം. ഇരു രാജ്യങ്ങളും തമ്മിൽ കാലങ്ങളായി കൈമാറ്റം ചെയ്യപ്പെട്ട കൈയെഴുത്തുപ്രതികൾ, കത്തുകൾ, ടെലിഗ്രാമുകൾ എന്നിവ പ്രദർശനത്തിൽ കാണാം.