ADVERTISEMENT

റിയാദ് ∙ ഗള്‍ഫ് നാടുകളില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിനും അല്ലെങ്കില്‍ അവിടെ തന്നെ അടക്കം ചെയ്യുന്നതിനും ഡെത്ത് നോട്ടിഫിക്കേഷന്‍ മുതല്‍ കുടുംബത്തിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എൻഒസി) ഉള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകള്‍ ആവശ്യമാണ്. ഓരോ ഗള്‍ഫ് നാടുകളിലും ആവശ്യമായ രേഖകളുടെ കാര്യത്തില്‍ നേരിയ വ്യത്യാസങ്ങളുണ്ട്. ജിസിസിയിലെ മാത്രമല്ല മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ രാജ്യമായ സൗദി അറേബ്യയില്‍ മരണപ്പെടുന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനും അവിടെ തന്നെ അടക്കം ചെയ്യുന്നതിനും എന്തൊക്കെ രേഖകൾ, നടപടിക്രമങ്ങളാണ് ആവശ്യമായി വരുന്നതെന്നറിയാം. അപ്രതീക്ഷിതമായി മരണമടയുന്ന പ്രവാസികളുടെ മരണാനന്തര നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ  സൗദിയിലെ മലയാളി സാമൂഹിക പ്രവർത്തകരും കെഎംസിസി മയ്യിത്ത് പരിപാലന കമ്മിറ്റി പ്രവർത്തകരുമെല്ലാം സദാ സന്നദ്ധരാണ്. 

∙ മരണത്തിന്‌റെ സ്വഭാവം
സ്വാഭാവിക മരണം, അസ്വാഭാവിക മരണം എന്നിങ്ങനെ 2 തരത്തിലാണ് മരണത്തെ വേര്‍തിരിക്കുന്നത്. വാര്‍ധക്യം, രോഗങ്ങള്‍, ഹൃദയാഘാതം എന്നിവയെ തുടർന്നുള്ള മരണങ്ങളെ സ്വാഭാവിക മരണമെന്നും റോഡ് അപകടം, വ്യാവസായിക അപകടം, വൈദ്യുതാഘാതം, തൊഴിലിടങ്ങളിലെ അപകടം, ആത്മഹത്യ, കൊലപാതകം എന്നീ കാരണങ്ങളാലുള്ള മരണങ്ങളെ അസ്വാഭാവിക മരണത്തിന്റെ ഗണത്തിലാണ് ഉള്‍പ്പെടുത്തുന്നത്.

∙ ചുമതലകൾ  ആര്‍ക്കൊക്കെ?
സൗദിയിലെ പ്രാദേശിക നിയമം അനുസരിച്ച് പ്രവാസിയുടെ മരണവുമായി ബന്ധപ്പെട്ടുളള എല്ലാ നടപടികളും പൂര്‍ത്തിയാക്കേണ്ട ഉത്തരവാദിത്തം ആ വ്യക്തിയുടെ സ്‌പോണ്‍സര്‍ക്കാണ്. നാട്ടിലേക്ക് കൊണ്ടു പോകാന്‍ അല്ലെങ്കില്‍ സൗദിയില്‍ തന്നെ അടക്കം ചെയ്യുന്നതിനുള്ള ചെലവുകളും ജിഒഎസ്‌ഐ ഇന്‍ഷുറന്‍സ് ഇല്ലാത്തപക്ഷം നിയമപരമായി സ്‌പോണ്‍സറാണ് വഹിക്കേണ്ടത്.

∙ ഇന്ത്യന്‍ എംബസിയുടെ പങ്ക്
മരണം റജിസ്റ്റര്‍ ചെയ്യാനും കുടുംബത്തിന്റെ അനുമതി ലഭിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് അല്ലെങ്കില്‍ സൗദിയില്‍ തന്നെ അടക്കം ചെയ്യുന്നതിനുള്ള എന്‍ഒസി നല്‍കുന്നതിനുമാണ് ഇന്ത്യന്‍ എംബസിക്ക് നേരിട്ടുള്ള പങ്ക്. മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും മരണവുമായി ബന്ധപ്പെട്ട രേഖകള്‍ അറ്റസ്റ്റ് ചെയ്യുന്നതിനും എംബസിക്ക് അധികാരമുണ്ട്. പ്രവാസിയുടെ മരണാനന്തര നടപടികൾ വേഗത്തിലാക്കാന്‍ സൗദി അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതും എംബസി അധികൃതരാണ്.

∙ അസ്വാഭാവിക മരണങ്ങളില്‍
അസ്വാഭാവിക മരണമെങ്കില്‍ പ്രാദേശിക അതോറിറ്റികളുടെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. എങ്കിലും സ്വാഭാവിക-അസ്വാഭാവിക മരണങ്ങളിൽ അന്വേഷണം പൂര്‍ത്തിയായിട്ടും നിശ്ചിത സമയപരിധിക്കുള്ളില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള അനുമതി മരിച്ചയാളുടെ കുടുംബം നല്‍കാതിരിക്കുകയും മോര്‍ച്ചറികളില്‍ സ്ഥലക്കുറവും ആണെങ്കിൽ പ്രാദേശിക അതോറിറ്റി മൃതദേഹം സൗദിയില്‍ തന്നെ അടക്കം ചെയ്യും. അതുകൊണ്ടു തന്നെ ഇക്കാര്യങ്ങളില്‍ കുടുംബങ്ങള്‍ വേഗത്തില്‍ അനുമതി നല്‍കേണ്ടത് പ്രധാനമാണ്. സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറികളില്‍ മൃതദേഹം സൗജന്യമായി തന്നെ സൂക്ഷിക്കാം. എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ വലിയ തുക ഈടാക്കുന്നുണ്ട്.

മരണം റജിസ്റ്റര്‍ ചെയ്യാനുളള നടപടികള്‍
∙ സൗദിയില്‍ പ്രവാസി മരണപ്പെട്ടാല്‍ ആദ്യം സ്ഥലത്തെ പൊലീസ് അതോറിറ്റികളെയും  ഇന്ത്യന്‍ എംബസി/ കോണ്‍സുലേറ്റിനെയും മരിച്ചയാളുടെ കുടുംബത്തെയും അറിയിക്കാനുള്ള ചുമതല സ്പോൺസർക്കാണ്.
∙ മരിച്ചയാളുടെ ഔദ്യോഗിക രേഖകളിലെ ശരിയായ പേര്, ഇന്ത്യയിലെ അല്ലെങ്കിൽ സൗദിയിലെ ബന്ധുക്കളുടെ കോൺടാക്ട് വിവരങ്ങൾ എന്നിവ സഹിതം വേണം എംബസിയിൽ മരണം റിപ്പോർട്ട് ചെയ്യാൻ എന്നത് പ്രത്യേകം ശ്രദ്ധിക്കണം. മരണ വിവരം അറിയിച്ചാലുടൻ എംബസി മരണം റജിസ്റ്റർ ചെയ്യും. 

എംബസിയുടെ എൻഒസിക്ക് ആവശ്യമായ രേഖകൾ: മരിച്ചയാളുടെ പാസ്പോർട്ട്, റസി‍ഡൻസി (ഇഖാമ)യുടെ പകർപ്പ്, മൃതദേഹം നാട്ടിലേക്ക് അയക്കുകയോ അല്ലെങ്കിൽ സൗദിയിൽ തന്നെ അടക്കം ചെയ്യുന്നതിനോ അനുമതി നൽകി കൊണ്ട് മരിച്ചയാളുടെ കുടുംബം രേഖാമൂലം സാക്ഷ്യപ്പെടുത്തിയ പവർ ഓഫ് അറ്റോർണി, സ്വാഭാവിക മരണമെങ്കിൽ ഇംഗ്ലിഷിലുള്ള മെഡിക്കൽ റിപ്പോർട്ട് (തഖ്രിർ അൽ തബ്ബി) അല്ലെങ്കിൽ ഡെത്ത് നോട്ടിഫിക്കേഷൻ (തബ്​ലിഗ് അൽ–വഫ), അസ്വാഭാവിക മരണമെങ്കിൽ പൊലീസ് റിപ്പോർട്ടിന്റെ (തഖ്രിർ അൽ ഷുർത്ത) പകർപ്പ്, ഇംഗ്ലിഷിലുള്ള മെഡിക്കൽ റിപ്പോർട്ട്, മരിച്ചയാളുടെ പേരിൽ എന്തെങ്കിലും സാമ്പത്തിക  കുടിശിക ഉണ്ടെങ്കിൽ അതു മുഴുവനും അടച്ചുതീർത്തതിന്റെ ലേബർ ഓഫിസ് അല്ലെങ്കിൽ പൊലീസ് അല്ലെങ്കിൽ സ്പോൺസർ നൽകുന്ന സെറ്റിൽമെന്റ് സർട്ടിഫിക്കറ്റ് (എംബസിയെ /കോൺസുലേറ്റിനെ അഭിസംബോധന ചെയ്തുള്ളതായിരിക്കണം).
∙ മൃതദേഹം ഏറ്റുവാങ്ങാനും നാട്ടിലേക്ക് അല്ലെങ്കിൽ സൗദിയിൽ തന്നെ അടക്കം ചെയ്യാനും ചുമതലപ്പെടുത്തുന്ന വ്യക്തിയുടെ പേരിലായിരിക്കണം പവർ ഓഫ് അറ്റോർണി തയാറാക്കാൻ എന്നത് ശ്രദ്ധിക്കണം. കുടുംബം നാട്ടിലാണെങ്കിൽ മരിച്ചയാളുടെ സുഹൃത്ത് അല്ലെങ്കിൽ സൗദിയിൽ അടുത്തു പരിചയമുള്ളയാൾ അല്ലെങ്കിൽ സ്പോൺസറുടെ പേരിൽ വേണം പവർ ഓഫ് അറ്റോർണി. ചുമതലപ്പെടുത്തുന്ന വ്യക്തിയുടെ ഇഖാമ വിവരങ്ങൾ ഉൾപ്പെടുന്നതായിരിക്കണം പവർ ഓഫ് അറ്റോർണി)

സൗദിയിൽ തന്നെ അടക്കം ചെയ്യാൻ
∙ സൗദിയിൽ തന്നെയാണ് മൃതദേഹം അടക്കം ചെയ്യുന്നതെങ്കിൽ  മുസ്​ലീം മതസ്ഥർ ആണെങ്കിൽ പള്ളിവക സെമിത്തേരിയിൽ ഖബറടക്കാം. ഇതര മതസ്ഥരെങ്കിൽ റിയാദ്, ജിദ്ദ, ദമാം, നജ്രൻ, ജൻ എന്നിവിടങ്ങളിലെ സെമിത്തേരികളിൽ അടക്കം ചെയ്യും. ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കാൻ സൗദിയിൽ അനുമതിയില്ല.

∙ ഇന്ത്യൻ എംബസിയിൽ നിന്നുള്ള എൻഒസി സൗദി വിദേശകാര്യ മന്ത്രാലയം അറ്റസ്റ്റ് ചെയ്യണം.  റിയാദ്, ദമാം, ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിലൊഴികെയുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രാദേശിക പൊലീസ് ആവശ്യപ്പെട്ടാൽ മാത്രം അറ്റസ്റ്റ് ചെയ്താൽ മതിയാകും.
∙ മൃതദേഹം മോർച്ചറിയിൽ നിന്ന് വിട്ടു കിട്ടാൻ മരണം നടന്ന പ്രദേശത്തെ പൊലീസിൽ നിന്നുള്ള അനുമതി കത്ത്  വേണം. എൻഒസി കാണിച്ച് അനുമതി തേടാം. ജിദ്ദ പോലുള്ള വൻ നഗരങ്ങളിൽ പൊലീസ് അതോറിറ്റി നൽകുന്ന അനുമതി കത്തിൽ ഏതു സെമിത്തേരിയിലാണ് മൃതദേഹം അടക്കം ചെയ്യേണ്ടതെന്ന്  വ്യക്തമാക്കിയിട്ടുണ്ടാകും. അതനുസരിച്ചു വേണം നിർദ്ദിഷ്ട സ്ഥലത്ത് മൃതദേഹം അടക്കം ചെയ്യാൻ. 
∙ സൗദിയുടെ ഒരു നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക് മൃതദേഹം കൊണ്ടുപോകാൻ അനുമതിയില്ല. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ബന്ധപ്പെട്ട ഗവർണറേറ്റിന്റെ അനുമതിയോടെ ഇതു സാധ്യമാണ്. മോർച്ചറിയിൽ നിന്ന് സെമിത്തേരിയിലേക്ക് മൃതദേഹം കൊണ്ടു പോകുന്നതിന് എല്ലാ ആശുപത്രികളിലെയും മോർച്ചറികളിൽ ആംബുലൻസ് സേവനം ലഭിക്കും–നിശ്ചിത തുക അടയ്ക്കണമെന്ന് മാത്രം.
∙ അറബിക് ഭാഷയിൽ നിന്ന് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്ത മരണ സർട്ടിഫിക്കറ്റ് (ഷഹ്ദ അൽ–വഫ) വേണം എംബസിയിൽ നൽകാൻ. ഇന്ത്യയിൽ നിയമസാധുതയുള്ള മരണ സർട്ടിഫിക്കറ്റ് എംബസി നൽകും. ഇതിനായി എംബസിക്ക് ഫീസ് നൽകേണ്ടതില്ല. 
∙ സെമിത്തേരികളിൽ മൃതദേഹം അടക്കം ചെയ്യുന്നതിന് പണം നൽകേണ്ടതില്ല. കുഴിയെടുക്കുന്നതിനും മറ്റുമായി നിൽക്കുന്ന ഇവിടുത്തെ തൊഴിലാളികൾക്ക് പാരിതോഷികം എന്ന നിലയിൽ ചെറിയ തുക നൽകുകയാണ് പതിവ്.

നാട്ടിലേക്കുള്ള രേഖകള്‍
∙ മരിച്ചയാളുടെ കുടുംബത്തിന്റെ അനുമതി ആവശ്യമാണ്. ബന്ധപ്പെട്ട സൗദി അതോറിറ്റികളുടെ മുഴുവൻ ക്ലിയറൻസും ലഭിച്ച ശേഷമേ നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയൂ. സ്വാഭാവിക മരണമെങ്കിൽ സാധാരണ വൻകിട നഗരങ്ങളിൽ 2 മുതൽ 3 ആഴ്ച വരെ സമയമെടുക്കും. അല്ലാത്തപക്ഷം ഫോറൻസിക് പരിശോധനയും അന്വേഷണവും പൂർത്തിയാകുന്ന മുറയ്ക്കേ മൃതദേഹം വിട്ടുകിട്ടൂ. ഇതിനായി ഒരു മാസം വരെ നീളും.
∙ എംബസിയുടെ എൻഒസി സൗദി വിദേശകാര്യ മന്ത്രാലയം അറ്റസ്റ്റ് ചെയ്തത് ആവശ്യമാണ്. മരണം നടന്ന പ്രദേശത്തെ പൊലീസ് അതോറിറ്റിയെ എംബസിയുടെ എൻഒസി കാണിച്ചാൽ മാത്രമേ തുടർനടപടികൾ സാധ്യമാകൂ. മൃതദേഹം വിട്ടുകിട്ടാൻ സ്പോൺസറുടെ വിവരങ്ങളും പൊലീസിന് നൽകണം.
∙ മരിച്ചയാളുടെ എൻഡ് ഓഫ് സർവീസ് ബെനഫിറ്റ് ഉൾപ്പെടെ നിയമപരമായ എല്ലാ സാമ്പത്തിക കുടിശികകളും തീർപ്പാക്കിയതിന്റെ  തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സൗദി പാസ്പോർട്ട് ഓഫിസിൽ (ജവാസത്) നിന്നുള്ള എക്സിറ്റ് വീസ, സിവിൽ അഫയേഴ്സ് വകുപ്പിൽ (അഹ്​വൽ അൽ മദനി) നിന്നുള്ള മരണ സർട്ടിഫിക്കറ്റ്– ഇത്രയും രേഖകൾ ലഭിച്ചാലുടൻ  മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാനായി ബന്ധപ്പെട്ട ഗവർണറേറ്റിന് പൊലീസ് അനുമതി നൽകും. ഗവർണറേറ്റിന്റെ അനുമതിയിൽ ക്ലിയറൻസ് സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ മോർച്ചറിയിൽ നിന്ന്  മൃതദേഹം ഏറ്റുവാങ്ങാം.
∙ മൃതദേഹം എംബാം ചെയ്ത് പെട്ടിയിൽ ആക്കുന്നതിന് 5,000 സൗദി റിയാൽ ഫീസ് നൽകണം. ഇതിനു പുറമെ 1,000 മുതൽ 1,600 സൗദി റിയാൽ വരെ അധിക തുകയും നൽകേണ്ടി വരും. നഗരം അല്ലെങ്കിൽ പ്രവിശ്യയെ ആശ്രയിച്ച് തുക വ്യത്യാസപ്പെടും. സൗദി ആശുപത്രി അതോറിറ്റികൾക്ക് സ്പോൺസർ ആണ് ഈ തുക നൽകേണ്ടത്. 
∙ എംബാമിങ് നടപടികൾ പൂർത്തിയാക്കിയാൽ ആശുപത്രിയിൽ നിന്ന് എംബാമിങ് സർട്ടിഫിക്കറ്റ് (ഷഹദത്തുൽ തഹ്നീത്) ലഭിക്കും.

∙ എല്ലാ രേഖകളുടെയും പകർപ്പുകൾ ബന്ധപ്പെട്ട കാർഗോ ഓഫിസിൽ നൽകി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി വിമാനത്തിൽ കാർഗോ ബുക്ക് ചെയ്യണം. ബുക്കിങ് പൂർത്തിയായാൽ ഇന്ത്യയിലെ ബന്ധപ്പെട്ട വിമാനത്താവളം അധികൃതരെ കാർഗോ ടെർമിനൽ അതോറിറ്റി നേരിട്ട് അറിയിക്കും.
∙ ഇന്ത്യയിലെ വിമാനത്താവളത്തിൽ നിന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകിട്ടണമെങ്കിൽ അനുമതി കത്ത് നൽകണം. മൃതദേഹത്തിനൊപ്പം ആരെങ്കിലും സൗദിയിൽ നിന്ന് നാട്ടിലേക്ക് പോകുന്നുണ്ടെങ്കിൽ നാട്ടിൽ അനുമതി കത്തിന്റെ ആവശ്യമില്ല.

പ്രവാസികൾ അറിയാൻ
∙ മരണാന്തര നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നതിൽ  സ്പോൺസർ വിസമ്മതം പ്രകടിപ്പിച്ചാൽ നടപടികളിൽ കാലതാമസം നേരിടും.
∙ അസ്വാഭാവിക മരണങ്ങളിൽ അധികൃതർക്ക് സംശയം തോന്നുകയോ അല്ലെങ്കിൽ ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെടുകയോ ചെയ്താൽ വിശദമായ അന്വേഷണവും ഫൊറൻസിക് പരിശോധനയും പൂർത്തിയാക്കിയ ശേഷമേ മൃതദേഹം വിട്ടുകിട്ടൂ.
∙ മരണപ്പെടുന്ന പ്രവാസിയുടെ പേരിൽ ഏതെങ്കിലും കേസ് നിലവിലുണ്ടെങ്കിലും മൃതദേഹം വിട്ടുകിട്ടാൻ താമസിക്കും. കേസിന്റെ സ്വഭാവം അനുസരിച്ചായിരിക്കുമിത്.
∙ മരണപ്പെട്ട വ്യക്തിയുടെ പേരിൽ ഗതാഗത ലംഘനത്തിന്റെ പിഴ ചുമത്തപ്പെട്ടിട്ടുണ്ടെങ്കിൽ അത് അടയ്ക്കാതെ എക്സിറ്റ് വീസ ലഭിക്കില്ല.  റസിഡൻസി ലംഘനമോ മറ്റ് പിഴയോ ഉണ്ടെങ്കിലും അവ അടച്ചിരിക്കണം.
∙ സിവിൽ അഫയേഴ്സ് വകുപ്പിൽ നിന്നുള്ള സൗദി ഡെത്ത് സർട്ടിഫിക്കറ്റിലെ വിശദാംശങ്ങൾ മരണവുമായി ബന്ധപ്പെട്ട മറ്റ് രേഖകളിലേതു പോലെ തന്നെയാണോ എന്ന് കൃത്യമായി പരിശോധിക്കണം.  പേരിലോ മറ്റ് വിവരങ്ങളിലോ തെറ്റോ വ്യത്യാസമോ ഉണ്ടെങ്കിൽ സിവിൽ അഫയേഴ്സിന്റെ റിയാദിലെ ഹെഡ് ഓഫിസിൽ നിന്നുള്ള അനുമതി വാങ്ങിയ ശേഷം രേഖകളിലെ തെറ്റുകളും വ്യത്യാസങ്ങളും തിരുത്തി ലഭിക്കും.
∙ ഒറ്റ അപകടത്തിൽ ഒന്നിലധികം പേർ മരണപ്പെട്ടിട്ടുണ്ടെങ്കിൽ പൊലീസ്/ ഗവർണറേറ്റുകളിൽ നിന്ന് ഓരോരുത്തരുടെയും പ്രത്യേകമായി തന്നെ പൊലീസ് അനുമതി കത്ത് വാങ്ങിയിരിക്കണം. 
∙ മൃതദേഹം കൊണ്ടുപോകുന്നതിന് ഗവർണറേറ്റുകളുടെ അനുമതി ഉൾപ്പെടുന്ന പൊലീസ് അനുമതി കത്ത് സൗദിയിലെ ചെറിയ ടൗണുകൾ, ഉൾഗ്രാമങ്ങൾ എന്നിവിടങ്ങളിൽ സാധാരണ ഔദ്യോഗിക ചാനലുകളിലേക്കാണ് അയയ്ക്കുക. അതായത് മരണം കൈകാര്യം ചെയ്യുന്ന പൊലീസ് സ്റ്റേഷനിൽ നിന്ന് ഏരിയ പൊലീസ് ആസ്ഥാനം, ടൗൺ അഡ്മിനിസ്ട്രേഷൻ, ഓഫിസ് എന്നിവിടങ്ങളിൽ നിന്ന് ഗവർണറേറ്റുകളിലേക്കും തിരിച്ചുമാണ് സാധാരണ കത്ത് അയയ്ക്കുന്നത്. ഇതിന് ചിലപ്പോൾ നേരിയ കാലതാമസം വന്നേക്കാം.
വിവരങ്ങൾക്ക് കടപ്പാട്: റിയാദ് ഇന്ത്യൻ എംബസി

English Summary:

Details of procedures and documents needed for disposal or transportation of mortal remains of expatriates in saudi arabia. Power of Attorney from the family conveying their consent for disposal of mortal remains is must for Embassy registration and issuing NOC.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com