ഷാർജയിൽ ഇനി പൈതൃകക്കാഴ്ചകളുടെ ഉത്സവനാളുകൾ

Mail This Article
ഷാർജ ∙ ഷാർജയിൽ ഇനി പൈതൃകക്കാഴ്ചകളുടെ ഉത്സവനാളുകൾ. ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് സംഘടിപ്പിച്ച ഷാർജ ഹെറിറ്റേജ് ഡേയ്‌സിന്റെ 22-ാമത് പതിപ്പ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഹാർട് ഓഫ് ഷാർജയുടെ ഹെറിറ്റേജ് ഏരിയയിലാണ് പരിപാടി.
ഷാർജയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്ന മൂന്ന് പ്രധാന പ്രദർശനങ്ങളാണ് ഈ പരിപാടിയിൽ നടക്കുന്നത്: എമിറേറ്റിന്റെ ചരിത്രം എടുത്തുകാണിക്കുന്ന 'റൂട്ട്സ്', പെർഫ്യൂം വ്യവസായത്തിന്റെ പരിണാമത്തെക്കുറിച്ചുള്ള 'ദ് ജേർണി ഓഫ് പെർഫ്യൂംസ്', അൽ ഖാസിമിയ ലൈബ്രറിയുടെ ചരിത്രത്തെ കേന്ദ്രീകരിച്ചുള്ള 'എ സെഞ്ചറി ഓഫ് ലൈബ്രറീസ്'.
ഷാർജയിലെ ആദ്യത്തെ ലൈബ്രറിയുടെ ശതാബ്ദി ആഘോഷം, 12-ലേറെ ലൈബ്രറികളുള്ള ഒരു ബുക്ക് സെല്ലേഴ്‌സ് മാർക്കറ്റ്, യുഎഇയിലെ ഏറ്റവും വലിയ അൽ അയാല ബാൻഡ് പ്രകടനം എന്നിവയുൾപ്പെടെ ഏഴ് നഗരങ്ങളിലുടനീളമുള്ള പ്രവർത്തനങ്ങൾ ഈ പരിപാടിയിൽ അവതരിപ്പിക്കും. തത്സമയ കലാ പ്രകടനങ്ങൾ, നാടക വർക്ക്‌ഷോപ്പുകൾ, നാടോടി കരകൗശല പ്രദർശനങ്ങൾ, സിനിമാ പ്രദർശനങ്ങൾ എന്നിവയാണ് മറ്റ് പരിപാടികൾ.
എമിറാത്തി ക്രാഫ്റ്റ്സ് സെന്റർ പ്രോഗ്രാമിൽ ലോകമെമ്പാടുമുള്ള 150 കരകൗശല വിദഗ്ധർ പങ്കെടുക്കും, അറബ് ഹെറിറ്റേജ് പ്രോഗ്രാം യുനെസ്കോ വിദഗ്ധരുമായി ഒരു വട്ടമേശ ചർച്ചകൾ സംഘടിപ്പിക്കും. ഇന്റർനാഷനൽ സ്റ്റോറിടെല്ലിങ് സ്കൂൾ പ്രോഗ്രാം ആകർഷകമായ പ്രവർത്തനങ്ങളും പ്രകടനങ്ങളും അവതരിപ്പിക്കും.
ഷാർജ ഹെറിറ്റേജ് ഡേയ്‌സ് വർക്ക്‌ഷോപ്പുകൾ, യൂത്ത് കൗൺസിലുകൾ, പരമ്പരാഗത കരകൗശല പരിശീലന കോഴ്‌സുകൾ എന്നിവയും അരങ്ങേറും. സൗദി, ഇറാഖി, യെമൻ, ജോർജിയൻ, റഷ്യൻ ഗ്രൂപ്പുകളിൽ നിന്നുള്ള പ്രകടനങ്ങൾക്കൊപ്പം ഗൾഫ്, രാജ്യാന്തര നാടോടി കലകളും ഇതിൽ പ്രദർശിപ്പിക്കും. ജിസിസി രാജ്യങ്ങളുടെയും അറബ് രാജ്യങ്ങളുടെയും പങ്കാളിത്തവും ഉണ്ടാകും. തിങ്കൾ മുതൽ വ്യാഴം വരെ വൈകിട്ട് 4 മുതൽ രാത്രി 10 വരെയും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ രാത്രി 11 വരെയുമാണ് പൈതൃകദിനാഘോഷ പരിപാടികൾ.