യുഎഇയിലെ ശമ്പള പ്രശ്നങ്ങൾ: രഹസ്യമായി പരാതി നൽകാം, സഹായിക്കാൻ അധികൃതർ ‘റെഡിയാണ്’

Mail This Article
ദുബായ്∙ യുഎഇയില്‍ ചെയ്യുന്ന ജോലിക്ക് ശമ്പളം ലഭിക്കുന്നില്ലേ, അതോ വൈകിയാണോ ലഭിക്കുന്നത്, ശമ്പളവുമായി ബന്ധപ്പെട്ടുളള പ്രശ്നപരിഹാരത്തിന് തൊഴിലുടമ സഹകരിക്കുന്നില്ലേ, അടുത്ത വഴിയെന്താണ്. യുഎഇയില്‍ തൊഴിലെടുക്കുന്നവർക്ക് കൃത്യമായ വേതനം നല്‍കാന്‍ അതത് തൊഴിലുടമ അല്ലെങ്കില്‍ സ്ഥാപനം ബാധ്യസ്ഥരാണ്. അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ യുഎഇ തൊഴില്‍ നിയമത്തിന്‍റെ ലംഘനമാകും. ഇത്തരം സന്ദർഭങ്ങളില്‍ നിയമ സഹായം തേടുകയെന്നുളളതാണ് ഒരു വഴി.
∙ എവിടെയാണ് പരാതി നല്‍കേണ്ടത്
യുഎഇയില്‍ വിവിധ തരത്തിലുളള തൊഴില്‍ മേഖലകളുണ്ട്. അതുകൊണ്ടുതന്നെ ഏത് മേഖലയിലാണ് സ്ഥാപനമെന്നത് അനുസരിച്ച് വിവിധ മന്ത്രാലയങ്ങളെയോ അധികാരികളെയോ സമീപിക്കാം.
∙മാനവവിഭവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം
മാനവവിഭവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തില്‍ റജിസ്ട്രർ ചെയ്തിട്ടുളള സ്ഥാപനങ്ങളിലാണെങ്കില്‍ മന്ത്രാലയത്തില്‍ ഇത് സംബന്ധിച്ച പരാതി നല്‍കാം. പരാതിക്കാരന്‍റെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ജീവനക്കാരന്‍റെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാനാണ് ഇത്.
∙ ദുബായ് പൊലീസ്
ദുബായ് പൊലീസിലും പരാതി നല്‍കാന്‍ കഴിയും. ഒരു സ്ഥാപനത്തിലെ ജീവനക്കാർക്ക് ഒരുമിച്ചോ വ്യക്തിപരമായോ പരാതി നല്‍കാന്‍ കഴിയും. ശമ്പളവുമായി ബന്ധപ്പെട്ടുളള പ്രശ്നങ്ങള്‍ മാത്രമല്ല, സ്ഥാപനത്തിലെ ജോലി സാഹചര്യം,തൊഴിലാളി താമസ മേഖലയിലെ പ്രശ്നങ്ങള്‍ എന്നിവയ്ക്കും ദുബായ് പൊലീസില്‍ പരാതി നല്‍കാം. ജീവനക്കാരന്‍റെ സുരക്ഷയും സ്വകാര്യതയും മാനിച്ച് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
യുഎഇയിലെ തൊഴില്‍ നിയമം അനുസരിച്ച് തൊഴിൽ കരാറിൽ വ്യക്തമാക്കിയിരിക്കുന്ന വേതന കാലയളവ് അവസാനിച്ചതിന് ശേഷമുള്ള മാസത്തിലെ ആദ്യ ദിവസം മുതല്‍ ജീവനക്കാരന്‍റെ വേതനം കുടിശ്ശികയാകും. കരാറില്‍ വേതന കാലയളവ് പരാമർശിച്ചിട്ടില്ലെങ്കില്‍ മാസത്തിലൊരിക്കല്‍ ശമ്പളം നല്‍കണം. അതേസമയം തന്നെ കരാറില്‍ 15 ദിവസത്തില്‍ കുറഞ്ഞ കാലയളവ് പരാമർശിച്ചിട്ടില്ലെങ്കില്‍ ഈ കാലയളവ് കഴിഞ്ഞും ശമ്പളം നല്‍കുന്നില്ലെങ്കില്‍ തൊഴിലുടമകള്‍ക്ക് വീഴ്ച വന്നതായി കണക്കാക്കും.
∙വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം (ഡബ്ല്യൂപിഎസ്)
യുഎഇയിലെ സ്വകാര്യമേഖല വേതന സംരക്ഷണ സംവിധാനം (ഡബ്ല്യൂപിഎസ് അഥവാ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം) നടപ്പിലാക്കിയിട്ടുണ്ട്. മാനവവിഭവശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയത്തില്‍ റജിസ്ട്രർ ചെയ്തിട്ടുളള തൊഴിലുടമകള്‍ വേതന സംരക്ഷണ സംവിധാനം (വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം) മുഖേന യുഎഇ സെന്‍ട്രല്‍ ബാങ്കിന്‍റെ മേല്‍നോട്ടത്തിലുളള അംഗീകൃത ബാങ്കുകള്‍ വഴിയോ ധനകാര്യ സ്ഥാപനങ്ങള്‍ വഴിയോ ശമ്പളം കൃത്യമായി നല്‍കുകയും വേണം. വീഴ്ചവരുത്തിയാല്‍ പിഴയും പുതിയ വർക്ക് പെർമിറ്റുകള്‍ അനുവദിക്കാതിരിക്കുന്നത് ഉള്‍പ്പടെയുളള നിയമനടപടികളും നേരിടേണ്ടിവരും.
∙മാനവവിഭവശേഷി മന്ത്രാലയത്തിലൂടെ പരാതി നല്‍കേണ്ടത് ഇങ്ങനെ
മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ ആപ്പ്(MOHRE app) ഡൗണ്‍ലോഡ് ചെയ്യുക.ഐഒഎസിലും ആന്‍ഡ്രോയിഡിലും ഇത് ലഭ്യമാണ്. യുഎഇ പാസ് ഉപയോഗിച്ചോ എംഒഎച്ചആർഇ അക്കൗണ്ട് ഉപയോഗിച്ചോ ലോഗിന്‍ ചെയ്യുക. അക്കൗണ്ടില്ലെങ്കില്‍ സൈന്‍ അപ് ഉപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കാവുന്നതാണ്. അക്കൗണ്ടുണ്ടാക്കാന്‍ എമിറേറ്റ്സ് ഐഡി, പാസ്പോർട്ട് നമ്പർ അല്ലെങ്കില്‍ ലേബർ കാർഡ് നമ്പർ എന്നിവ ആവശ്യമാണ്.
എന്‍റെ വേതനം ( My Salary)എന്നതില്‍ ചെന്ന് ഈ സേവനത്തിനായി അപേക്ഷിക്കുകയെന്നത് (Apply for this Service) തിരഞ്ഞെടുക്കാം. മൊബൈല്‍ നമ്പർ നല്‍കുക, വേതനം സംബന്ധിച്ച പരാതി എന്താണ് എന്നതുനസരിച്ചുളള ഓപ്ഷന്‍ തിരഞ്ഞെടുക്കുക. പരാതി സമർപ്പിക്കുക
∙ദുബായ് പൊലീസില്‍ പരാതി സമർപ്പിക്കുമ്പോള്‍
ദുബായ് പൊലീസില്‍ പരാതി നല്‍കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തണം. ലേബർ കോർട്ടിലോ എംഒഎച്ച് ആർ ഇയിലോ പരാതികളൊന്നും നിലവിലില്ലെന്ന് ഉറപ്പിക്കണം. ദുബായ് താമസ വീസയുളളവരായിരിക്കണം.
മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അല്ലെങ്കിൽ ദുബായ് ഫ്രീ സോൺ പോലുള്ള മറ്റ് ഔദ്യോഗിക അധികാരികൾ രേഖപ്പെടുത്തിയതും അംഗീകരിച്ചതുമായ ഒരു സാധുവായ തൊഴിൽ കരാറോ വർക്ക് പെർമിറ്റോ നിങ്ങൾക്ക് ഉണ്ടായിരിക്കണം.പരാതി നല്‍കുന്നയാളുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരിക്കരുത്. അനധികൃതമായി ജോലി ചെയ്തശേഷം പരാതിയുമായി ദുബായ് പൊലീസിനെ സമീപിക്കരുത്.യുഎഇയില്‍ അനുവദനീയമായ ജോലിയായിരിക്കണം.
∙ദുബായ് പൊലീസ് ആപിലൂടെ പരാതി നല്‍കാം.
കമ്മ്യൂണിറ്റി സർവ്വീസ് എന്ന ഓപ്ഷനില്‍ ചെന്ന് ഫയല്‍ എ ലേബർ കംപ്ലയിന്‍റ് എന്നതില്‍ ക്ലിക്ക് ചെയ്യുക. എമിറേറ്റ് ഐഡി നമ്പർ, മൊബൈല്‍ നമ്പർ, ഇമെയില്‍ അഡ്രസ് എന്നിവ നല്‍കുക. തൊഴിലുടമയുടെ അല്ലെങ്കില്‍ സ്ഥാപനത്തിന്‍റെ വിവരങ്ങള്‍ നല്കുക. പരാതിയെന്താണ് എന്നുളളതും വ്യക്തമാക്കണം. അതിന് ശേഷം പരാതി സമർപ്പിക്കാം. എസ്എംഎസ് വഴിയോ മെയില്‍ വഴിയോ പരാതിയുടെ റഫറന്‍സ് നമ്പർ ലഭിക്കും. ഈ നമ്പറിലൂടെ പരാതിയുടെ പുരോഗതി മനസിലാക്കാനാകും.
(വിവരങ്ങള്‍ക്ക് കടപ്പാട് : അഡ്വക്കറ്റ് ഷബീല്‍ ഉമ്മർ,നിയമവിഭാഗം മേധാവി, വിഗ്രൂപ്പ് ഇന്‍റർനാഷനല്‍)