യുഎഇ കഴിഞ്ഞവർഷം മലയാളം ഉൾപ്പെടെ 149 തിരക്കഥകൾക്ക് അംഗീകാരം നൽകി

Mail This Article
ദുബായ് ∙ 2024-ലെ മാധ്യമ മേഖലയുടെ പ്രകടനം യുഎഇ നാഷനൽ മീഡിയാ കൗൺസിൽ അവലോകനം ചെയ്തു. കഴിഞ്ഞ വർഷം 9,000-ത്തിലേറെ മീഡിയ ലൈസൻസുകൾ, 244 ചിത്രീകരണ അനുമതികൾ, 149 തിരക്കഥാ അംഗീകാരങ്ങൾ, 4,429 ഇന്റർനാഷനൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പറുകൾ എന്നിവ നൽകി. രാജ്യത്തിന്റെ ഉള്ളടക്ക മാനദണ്ഡങ്ങൾ ലംഘിക്കുന്ന 9,000-ത്തിലേറെ മീഡിയ മെറ്റീരിയലുകളുടെ എൻട്രി കൗൺസിൽ തടഞ്ഞു.
മലയാളമടക്കം വിവിധ ഭാഷകളിലെ സനിമകളുടെ തിരക്കഥകകൾക്കാണ് അനുമതി നൽകിയത്. തള്ളിയവയിലും ഇന്ത്യൻ തിരക്കഥകളുണ്ടെന്നാണ് വിവരം. അടുത്ത കാലത്തായി യുഎഇ സിനിമാ ചിത്രീകരണത്തിന് അനുയോജ്യ കേന്ദ്രമായി വിദേശ ചലച്ചിത്ര പ്രവർത്തകർ തിരഞ്ഞെടുക്കുന്നു. എന്നാൽ മലയാളം സിനിമകൾ കൂടുതലും ചിത്രീകരിക്കുന്നത് റാസൽഖൈമ പോലുള്ള വടക്കൻ എമിറേറ്റുകളിലാണ്.
യുഎഇയുടെ മാധ്യമ മേഖല മാധ്യമ വ്യവസായങ്ങളുടെ ആഗോള കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് നാഷനൽ മീഡിയ ഓഫിസിന്റെയും യുഎഇ മീഡിയ കൗൺസിലിന്റെയും ചെയർമാൻ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ബുത്തി അൽ ഹമീദ് പറഞ്ഞു. നൂതനാശയങ്ങളെ പരിപോഷിപ്പിക്കുകയും ഡിജിറ്റൽ പരിവർത്തനങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്ന ഈ മേഖലയിൽ നിക്ഷേപത്തിന് പുതിയ വഴികൾ തുറക്കുന്ന ഒരു സംയോജിത മാധ്യമ അന്തരീക്ഷം യുഎഇ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎഇ നേതൃത്വത്തിന്റെ നിർദേശപ്രകാരം പ്രാദേശിക, രാജ്യാന്തര തലങ്ങളിൽ രാജ്യത്തിന്റെ മത്സരശേഷി വർധിപ്പിക്കുന്ന ആധുനിക നയങ്ങൾ യുഎഇ മീഡിയ കൗൺസിൽ രൂപീകരിക്കുന്നുണ്ട്.
സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയായി മാധ്യമ വ്യവസായത്തിന്റെ പങ്ക് ശക്തിപ്പെടുത്തിക്കൊണ്ട്, ദ്രുതഗതിയിലുള്ള മാധ്യമ വികസനങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു നിയമനിർമാണ, നിയന്ത്രണ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിലും കൗൺസിൽ പ്രവർത്തിക്കുന്നു.
ഉള്ളടക്ക വ്യവസായ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക, മാധ്യമ ബിസിനസ് പ്രവർത്തനങ്ങൾ സുഗമമാക്കുക, പ്രസിദ്ധീകരണം, ഓഡിയോവിഷ്വൽ നിർമാണം, ഗെയിമിങ്, പരസ്യം എന്നിവയിലെ നിക്ഷേപം ഉത്തേജിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള മാധ്യമ നിയമനിർമാണ ചട്ടക്കൂടിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ അവലോകനം ചെയ്ത 2025 ലെ യുഎഇ മീഡിയ കൗൺസിലിന്റെ ആദ്യ ബോർഡ് യോഗത്തിൽ അബ്ദുല്ല ബിൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു.