ജീവിതത്തോടാകട്ടെ ലഹരി: ഡ്രഗ് പ്രിവൻഷൻ ഗൈഡുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

Mail This Article
അബുദാബി ∙ വിദ്യാർഥികളിലെ ലഹരി ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിന് മന്ത്രാലയം പുറത്തിറക്കി സ്കൂളുകൾക്ക് വിതരണം ചെയ്ത ഡ്രഗ് പ്രിവൻഷൻ ഗൈഡിലാണ് മുന്നറിയിപ്പ്.
വേദന സംഹാരിയും അനസ്തീസിയയ്ക്ക് നൽകുന്ന മരുന്നുകളും ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ അമിതമായി ഉപയോഗിക്കുന്നതും നിയമലംഘനമാണ്. ചില മരുന്നുകളോടുള്ള ആസക്തിയും അമിത ഉപയോഗവും മരണത്തിലേക്കോ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കോ നയിക്കുമെന്നും ചൂണ്ടിക്കാട്ടി. ലഹരിക്കെണിയിൽ നിന്ന് യുവജനങ്ങൾ വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടു. ഡ്രഗ് കൺട്രോൾ കൗൺസിലിന്റെയും നാഷനൽ ഡ്രഗ് പ്രിവൻഷൻ പ്രോഗ്രാമിന്റെയും സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയമാണ് ഗൈഡ് പുറത്തിറക്കിയത്.
ലഹരിയുടെയും മറ്റു മരുന്നുകളുടെയും അമിത ഉപയോഗം അപായപ്പെടുത്തും. വ്യക്തിയെ ശാന്തമാക്കുന്നതിനും നാഡീവ്യവസ്ഥയിലെ സിഗ്നലുകളിൽ മാറ്റം വരുത്തി മയക്കത്തിലേക്കു നയിക്കുന്നതിനുമുള്ള മരുന്നുകളാണ് സെഡേറ്റീവുകൾ. ഉത്കണ്ഠ, സമ്മർദം, അപസ്മാരം, ഉറക്കക്കുറവ് തുടങ്ങിയവ ചികിത്സിക്കാനായി ഉപയോഗിക്കുന്നവയാണിത്. ഇവ ലഹരിക്കായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. ഇത്തരം മരുന്നുകൾ മദ്യം പോലുള്ള ലഹരിവസ്തുക്കളിൽ കലർത്തുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. മരുന്നുകളുടെ അമിത ഉപയോഗം ഹൃദയം, ശ്വാസകോശം തുടങ്ങി മറ്റ് അവയവങ്ങളെ അപകടപ്പെടുത്തുമെന്നും ഓർമിപ്പിച്ചു.
∙ ലഹരി ഉപയോഗിക്കുന്നവരുടെ ലക്ഷണങ്ങൾ
ലഹരിമരുന്ന് ഉപയോഗിച്ചവരുടെ മാനസികാവസ്ഥയിൽ വ്യതിയാനങ്ങൾ കാണാം. ചിലർ ആക്രമണകാരികളാകും. ഒന്നിലും ശ്രദ്ധിക്കാത്ത അലസ ഭാവവും അനുചിത പ്രവൃത്തികളുമുണ്ടാകും. ചിലർക്ക് ഓർമ നഷ്ടപ്പെടും. ചലിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാകും. മറ്റു ചിലർ അസാധാരണ ധൈര്യം കാണിച്ച് എതിർപ്പ് കാണിക്കും.
∙ തെറ്റിദ്ധാരണ
ലഹരി മരുന്നുകൾക്ക് വിഷാദരോഗം അറ്റാനും ക്ഷീണം ഒഴിവാക്കാനും ഊർജസ്വലത വർധിപ്പിക്കാനും ഓർമശക്തി കൂട്ടാനും സാധിക്കുമെന്ന തെറ്റിദ്ധാരണ പരത്തി വിദ്യാർഥികളെ ചൂഷണം ചെയ്യുന്നവരുണ്ട്. ഈ അവകാശവാദങ്ങളെല്ലാം പൂർണമായും തെറ്റാണ്. ലഹരി വസ്തുക്കളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബോധവൽകരണവും ശക്തമാക്കി. ലഹരിക്ക് അടിമകളായവരെ ചികിത്സിക്കുന്നതിനും പുനരധിവസിക്കുന്നതിനുമുള്ള നിർദേശങ്ങളും ഗൈഡിലുണ്ട്.