റമസാൻ: ഖത്തറിലെ പണവിനിമയ സ്ഥാപനങ്ങളിൽ ഇനി തിരക്കേറും, പ്രതീക്ഷിക്കുന്നത് 7 ശതമാനം വരെ വർധന

Mail This Article
ദോഹ ∙ റമസാനിൽ പ്രവാസികൾ നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന്റെ തോതിൽ 5 മുതൽ 7 ശതമാനം വരെ വർധന പ്രതീക്ഷിച്ച് ഖത്തറിലെ പണവിനിമയ വിപണി. വിദേശ കറൻസിയ്ക്കും ആവശ്യക്കാരേറും. റമസാനിൽ ചെലവേറുമെന്നതിനാൽ നാട്ടിലെ കുടുംബത്തിന് കൂടുതൽ പണം അയയ്ക്കുന്നവരാണ് പ്രവാസികളിൽ ഏറിയപങ്കും.
ബാങ്കിങ് മേഖലയിലെ പുരോഗതി, നാട്ടിലേക്ക് പണം അയയ്ക്കൽ, വിദേശ കറൻസികൾക്കുള്ള ഡിമാൻഡ് എന്നിവയുടെ കാര്യത്തിൽ റമസാനിൽ ഏതാണ്ട് 5 മുതൽ 7 ശതമാനം വരെ വർധനയാണ് ഖത്തറിലെ പണവിനിമയ സ്ഥാപനങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ദോഹയിലെ അൽദാർ എക്സ്ചേഞ്ച് വർക്ക്സ് സിഇഒ ജുമ അൽ മാദദി ഖത്തർ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് വിശദമാക്കിയത്.
സാധാരണ മാസങ്ങളെ അപേക്ഷിച്ച് നാട്ടിലേക്ക് പണം അയയ്ക്കുന്നവരുടെ എണ്ണത്തിൽ റമസാനിൽ 7 ശതമാനത്തോളമാണ് വർധന. വീട്ടുചെലവിന് പുറമെ വസ്ത്രം, കുടുംബ സന്ദർശനങ്ങൾ ഉൾപ്പെടെ പല കാര്യങ്ങളിലും ചെലവേറുമെന്നതിനാലാണ് വിശേഷാവസരങ്ങളിൽ പ്രവാസികൾ നാട്ടിലേക്ക് സാധാരണയേക്കാൾ കൂടുതൽ തുക അയയ്ക്കുന്നത്.
ഉംറ സീസൺ സമാഗതമാകുന്നതിനാൽ ഖത്തറിെല പണ വിനിമയസ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള വിദേശ കറൻസികളിലൊന്ന് സൗദി റിയാൽ ആണ്.
നാട്ടിലേക്ക് പണം അയയ്ക്കുന്നവരെ കൂടുതൽ ആകർഷിക്കാൻ മിക്ക പണവിനിമയ സ്ഥാപനങ്ങളും സ്പെഷൽ പ്രമോഷൻ അല്ലെങ്കിൽ ഡിസ്ക്കൗണ്ട് ഓഫറുകളും നൽകാറുണ്ട്. തൊഴിലാളികളും ഇടത്തരം വരുമാനക്കാരുമാണ് നാട്ടിലേക്ക് പണം അയയ്ക്കുന്നവരിൽ ഭൂരിഭാഗവും. തിരക്ക് കണക്കിലെടുത്ത് റമസാനിൽ ഖത്തറിലെ പണവിനിമ സ്ഥാപനങ്ങളുടെ പ്രവർത്തന സമയവും നീട്ടിയിട്ടുണ്ട്.
സമീപ വർഷങ്ങളിലെല്ലാം റമസാൻ നാളുകളിൽ വിദേശ പണവിനിമയ സ്ഥാപനങ്ങളിൽ ഗണ്യമായ തിരക്കാണ്. ഇടപാടുകളുടെ മൂല്യത്തിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പണം അയക്കുന്നതിലെ ഉയർന്ന തോതും മൂല്യവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകും. നാട്ടിലെ കുടുംബത്തിന് പണം അയയ്ക്കുന്നതിലൂടെ ഖത്തറിന്റെ ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ വളർച്ചയിലേക്കുമാണ് പ്രവാസികൾ സംഭാവന നൽകുന്നത്. ഖത്തറിൽ നിന്ന് പുറത്തേക്ക് പണം അയയ്ക്കുന്നവരിൽ ഏഷ്യക്കാരാണ് മുൻപിൽ.