പടിഞ്ഞാറൻ മേഖലയിൽ കോൺസൽ സേവനങ്ങളുമായി ഇന്ത്യൻ എംബസി

Mail This Article
അബുദാബി ∙ ഇന്ത്യൻ എംബസി കോൺസൽ സേവനങ്ങൾ പടിഞ്ഞാറൻ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നു. 16 മുതൽ ബദാസായിദിലും പാസ്പോർട്ട് സേവനങ്ങൾ ലഭ്യമാകും. അവിടെ പതിനായിരത്തിലേറെ ഇന്ത്യക്കാരുടെ ഏറെ നാളത്തെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. കെഎംസിസി ലീഗൽ വിങ് ആണ് സേവനം ബദാസായിദിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്കു ചുക്കാൻപിടിച്ചത്.
അതേ തുടർന്ന് എംബസി ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ച് പഠനം നടത്തിയിരുന്നു. ബദാസായിദിന് പുറമേ മർഫ, താരിഫ്, ലിവ, ഹബ്ഷാൻ എന്നിവിടങ്ങളിലുള്ളവർക്കും ഈ കേന്ദ്രത്തിന്റെ സഹായം ലഭിക്കും. തുടക്കത്തിൽ മാസത്തിൽ ഒരുതവണ എന്ന തരത്തിൽ, ഞായറാഴ്ച രാവിലെ 9.30 മുതൽ സേവനം ലഭ്യമാക്കും. അപേക്ഷകരുടെ എണ്ണം അനുസരിച്ച് ഭാവിയിൽ സേവനം വ്യാപിപ്പിക്കും.
പാസ്പോർട്ടിന് അപേക്ഷിക്കൽ, പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ കോൺസൽ സേവനങ്ങൾ ഇവിടെ ലഭ്യമാക്കും. ഇന്ത്യൻ എംബസിയും പാസ്പോർട്ട് പുറംസേവന കരാർ കമ്പനിയായ ബിഎൽഎസും ചേർന്നാണ് സേവനത്തിനു മേൽനോട്ടം വഹിക്കുക. തഖ് ലിസ് ട്രാൻസാക്‌ഷൻ എൽഎൽസിയുടെ ബദാസായിദ് ശാഖയിലാണ് സേവനം തുടങ്ങുന്നത്.
സമയലാഭം, ലീവ് എടുക്കേണ്ട
പാസ്പോർട്ട് സേവനം തൊട്ടടുത്ത് ലഭ്യമാകുന്നതു പടിഞ്ഞാറൻ മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് ഏറെ ആശ്വാസമാകും. നിലവിൽ ഈ മേഖലയിലുള്ളവർ 200 കിലോമീറ്ററോളം സഞ്ചരിച്ച് അബുദാബിയിൽ എത്തിയാണ് പാസ്പോർട്ട് സേവനം തേടിയിരുന്നത്.
അബുദാബിയിൽ വന്നുപോകാൻ കാറിൽ 4 മണിക്കൂറും ബസിൽ 6 മണിക്കൂറുമെടുക്കുമെന്നതിനാൽ, ഓഫിസിൽനിന്ന് അവധിയെടുത്താണ് പലരും പാസ്പോർട്ട് ആവശ്യങ്ങൾക്കായി എത്തിയിരുന്നത്. അടുത്തയാഴ്ച മുതൽ തൊട്ടടുത്തുതന്നെ സേവനം ലഭ്യമാകുന്നതോടെ സമയവും പണവും ലാഭിക്കാനാകുമെന്ന ആശ്വാസത്തിലാണ് പടിഞ്ഞാറൻ മേഖലയിലെ ഇന്ത്യക്കാർ.