ADVERTISEMENT

ജിദ്ദ ∙ റമസാനിൽ അറബ് രാജ്യങ്ങളിലെ തീന്‍മേശകളിൽ ഒഴിച്ചുകൂടാനാകാത്ത പ്രധാന വിഭവങ്ങളാണ് മധുരം നിറഞ്ഞ, സ്വാദൂറും കുനാഫയും ഖത്തായിഫും. മധുരപലഹാരങ്ങൾക്കിടയിലെ താരങ്ങളായ ഇവയ്ക്കു വേണ്ടി അറബ് കവികൾക്കും എഴുത്തുകാർക്കും ഇടയിലുണ്ടായ പോരിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഓരോ വിഭവത്തിന്റെയും ആരാധകർക്കായി കവികൾ പരസ്പരം ഏറ്റുമുട്ടിയ കഥ  പ്രശസ്തമാണ്. 

കുനാഫയുടെയും ഖത്തായിഫിന്റെയും പ്രേമികളായ കവികള്‍ക്കും എഴുത്തുകാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും ഭരണാധികാരികള്‍ക്കും ഇടയിലുണ്ടായ പോരാട്ടങ്ങളുടെ ചരിത്രം വിശദീകരിക്കുന്ന ലേഖനം കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകനായ ഡോ. ബക്‌രി മഅ്തൂഖ് അസ്സാസ് അല്‍മദീന പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. 

കുനാഫയുടെയും ഖത്തായിഫിന്റെയും ആരാധകർ തമ്മില്‍ നടന്ന പോരാട്ടങ്ങള്‍ക്ക് ഏറെ കാലത്തെ പഴക്കമുണ്ട്. റമസാനില്‍ വിവിധതരം അറബ്  മധുരപലഹാരങ്ങള്‍ തയാറാക്കുക പതിവാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രശസ്തമായവ കുനാഫ, ലുഖയ്മാത്ത് അല്‍ഖാദി, ബസ്ബൂസ, ഖത്തായിഫ് എന്നിവയാണ്. സിറിയ, ലബനൻ, ഈജിപ്ത്, മൊറോക്കോ, തുനീസിയ എന്നിവിടങ്ങളില്‍ പുരാതന കാലം മുതൽക്കേ അറിയപ്പെടുന്ന അറബ് മധുരപലഹാരങ്ങളാണിവ.

kunafa
Image credit: Hashem Issam Alshanableh/Shutterstock

ഖത്തായിഫിന്റെ ഉത്ഭവത്തെ കുറിച്ചും വ്യത്യസ്തമായ അഭിപ്രായമുണ്ട്. അബ്ബാസിയ്യ കാലഘട്ടത്തിലും ഉമയ്യ കാലഘട്ടത്തിന്റെ അവസാനത്തിലും ഈ വിഭവം പ്രത്യക്ഷപ്പെട്ടതായും വിശുദ്ധ റമസാനില്‍ ആദ്യമായി ഖത്തായിഫ് കഴിച്ച വ്യക്തി ഹിജ്‌റ 98 ല്‍ ഉമയ്യ ഖലീഫ സുലൈമാന്‍ ബിന്‍ അബ്ദുല്‍മലിക് ആയിരുന്നുവെന്നും പറയപ്പെടുന്നു.

നല്ലതും രുചികരവുമായ പലഹാരങ്ങള്‍ തയാറാക്കാൻ  പഴയ കാലത്ത് പലഹാര നിര്‍മാതാക്കള്‍ക്കിടയില്‍ മത്സരം ഉണ്ടായിരുന്നു. മധുരങ്ങളും അണ്ടിപ്പരിപ്പുകളും നിറച്ച അട ഒരു പാചകക്കാരൻ കണ്ടു പിടിക്കുകയും ഇവ അതിഥികള്‍ക്കായി വലിയ പ്ലേറ്റില്‍ മനോഹരമായി അലങ്കരിച്ച് വിതരണം ചെയ്യുകയും അതിഥികള്‍ പ്ലേറ്റില്‍ നിന്ന് മധുരങ്ങളും അണ്ടിപ്പരിപ്പും പറിച്ചെടുത്ത് കഴിച്ചെന്നും ഇതേ തുടര്‍ന്നാണ് പറിച്ചെടുക്കുക എന്നര്‍ഥം വരുന്ന ഖത്തായിഫ് എന്ന പേരില്‍ ഈ പലഹാരം അറിയപ്പെട്ടതെന്നുമാണ് കഥ. 

ഖത്തായിഫ്. Image Credit:X/Humblito
ഖത്തായിഫ്. Image Credit:X/Humblito

കവികള്‍, ഭരണാധികാരികള്‍, എഴുത്തുകാര്‍, സാഹിത്യകാരന്മാര്‍ എന്നിവർക്കിടയിലെ കുനാഫയുടെ അനുയായികളും ഖത്തായിഫിന്റെ അനുയായികളും തമ്മില്‍ പല തവണ പോരാട്ടങ്ങള്‍ നടന്നതായി ചരിത്രകാരന്മാര്‍ പരാമര്‍ശിക്കുന്നു. ഖത്തായിഫിനെ ഏറ്റവും അധികം പിന്തുണച്ച ഒരാളാണ് അബ്ബാസി കാലഘട്ടത്തിലെ പ്രശസ്ത കവി ജഹ്‌സ അല്‍ബര്‍മകി. അബ്ബാസിഡ് കാലഘട്ടത്തിലെ മന്ത്രി യഹ്‌യ ബിന്‍ ഖാലിദ് അല്‍ബര്‍മകിയുടെ പേരമകനാണ് ജഹ്‌സ അല്‍ബര്‍മകി. അക്കാലഘട്ടത്തിലെ ഏറ്റവും സരസരായ വ്യക്തികളില്‍ ഒരാളായിരുന്നു ഇദ്ദേഹം. ഖത്തായിഫ് കഴിക്കാന്‍ വേണ്ടി തന്നെ സുഹൃത്ത് ക്ഷണിച്ചതിനെ ഇതിവൃത്തമാക്കി ജഹ്‌സ അല്‍ബര്‍മകി കവിത രചിച്ചിട്ടുണ്ട്.

ഖത്തായിഫ്. Image Credit: Juliya_Ka/Shutterstockphoto.com
ഖത്തായിഫ്. Image Credit: Juliya_Ka/Shutterstockphoto.com

സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് ഖത്തായിഫ് കഴിക്കാന്‍ പോയ താന്‍ ഖത്തായിഫ് വാരിവലിച്ച് മൂക്കുമുട്ടെ തിന്നുന്നത് കണ്ട് സുഹൃത്ത് പേടിച്ചു. സാവകാശം കഴിച്ചാല്‍ മതിയെന്നും അല്ലെങ്കില്‍ മരിച്ചുപോകുമെന്ന് സുഹൃത്ത് പറഞ്ഞപ്പോൾ ഖത്തായിഫ് കഴിച്ച് മരിച്ചവനാണെന്ന് ആളുകള്‍ പറയുന്നത് അഭിമാനമാണെന്നും മറുപടി പറഞ്ഞെന്നും അര്‍ഥമാക്കുന്ന കവിതയാണ് ജഹ്‌സ അല്‍ബര്‍മകി രചിച്ചത്. മറ്റ് കവികളും കുനാഫയുടെയും ഖത്തായിഫിന്റെയും രുചിയും സ്വാദും ഗുണഗണങ്ങളും വിശദീകരിച്ച് കവിതകള്‍ രചിച്ചിട്ടുണ്ട്. ചില കവികള്‍ കുനാഫയെയും ഖത്തായിഫിനെയും ഒരു പോലെ പ്രശംസിച്ചും ഇഷ്ടം പ്രകടിപ്പിച്ചും കവിതകള്‍ രചിച്ചിട്ടുണ്ട്.

English Summary:

Kunafa and Qatayef Remain Traditional Ramadan Favorites Across Arab Nations

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com